നാസിക്: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി നാസിക്കിലെ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖാരത്തിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നു. സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഖാരത്ത് സ്വാധീനം ചെലുത്താൻ ശ്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ, ഏഴാമത്തെ ലൈംഗിക പീഡനക്കേസിൽ ഇയാളെ ഏപ്രിൽ 29 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്രയിലെ മന്ത്രിസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതിൽ ഖാരത്ത് നിർണായക സ്വാധീനം ചെലുത്തിയെന്നും പല പ്രമുഖ നേതാക്കളും ഇയാളുടെ നിർദേശങ്ങൾ സ്വീകരിച്ചിരുന്നതായും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഇയാൾക്കൊപ്പം പ്രമുഖ രാഷ്ട്രീയ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയ ഒരു വീട്ടമ്മയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു എന്നതാണ് ഖാരത്തിനെതിരെയുള്ള പുതിയ കേസ്.
യുവതിയുടെ ഭർത്താവിനെ പുറത്തിരുത്തിയ ശേഷമായിരുന്നു ക്രൂരകൃത്യം. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നാസിക് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഖാരത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രഹസ്യ ലോക്കറിൽ നിന്ന് രണ്ട് ബ്ലാങ്ക് ചെക്കുകളും മറ്റ് പല രേഖകളും പോലീസ് കണ്ടെടുത്തു. രാഷ്ട്രീയ നേതാക്കളുമായും പ്രമുഖരുമായും ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ഇതിലൂടെ പുറത്തുവരുമെന്നാണ് സൂചന.
മുൻ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഇയാൾക്കെതിരെ ഇതുവരെ പന്ത്രണ്ടോളം ലൈംഗിക പീഡനക്കേസുകളും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവ്യശക്തിയും മന്ത്രവാദവും അവകാശപ്പെട്ടായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട മന്ത്രവാദ ആരോപണങ്ങളിലും ഖാരത്തിന്റെ പേര് ഉയർന്നു വന്ന സാഹചര്യത്തിൽ, ഈ കേസ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
Tags : Ashok Kharat Cabinet Maharashtra Godmen Latest News