തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം അഞ്ചു മണിക്കൂർ വരെ ദീർഘിപ്പിച്ച നടപടി ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കൾ അറിഞ്ഞില്ല.
പ്രധാന ഘടകകക്ഷിയിലെ പല പ്രമുഖ നേതാക്കളും ഫൈവ് സ്റ്റാർ മുതലുള്ള ബാറുകളുടെ പ്രവർത്തനസമയം പുലർച്ചെ മൂന്നു വരെ നീട്ടിയത് ഇന്നലെ രാവിലെ പത്രങ്ങൾ കണ്ടാണ് അറിഞ്ഞത്. എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാനായി ബാറുകളുടെ പ്രവർത്തനസമയം 17 മണിക്കൂറായി ഉയർത്തിയത്.
എന്നാൽ, ചില ഇടനിലക്കാരുമായി ചർച്ച ചെയ്താണ് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തിയതെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷി നേതാക്കളുടെ ആരോപണം.
ഖജനാവിലേക്ക് ലഭിക്കേണ്ട ബാറുകളുടെ ലൈസൻസ് ഫീസ് ഉയർത്താതെയാണ് ത്രീ, ഫോർ സ്റ്റാർ ബാറുകളുടെ പ്രവർത്തന സമയം രണ്ടു മണിക്കൂർ ഉയർത്തിയത്.
മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി എം.ബി. രാജേഷും മാത്രം കണ്ടാണ് ബാറുകളുടെ സമയപരിധി ഉയർത്തിയതെന്ന് ഇ ഫയൽ രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടാകാമെന്ന സംശയവും പൊതുസമൂഹത്തിൽ വ്യാപകമാണ്. സാധാരണ മന്ത്രിസഭയിൽ ചർച്ച ചെയ്താണ് അബ്കാരി നിയമഭേദഗതി കൊണ്ടുവരുന്നത്.
ബാറുകളുടെ പ്രവർത്തന സമയം ഉയർത്തുന്നതിനുള്ള ഇ ഫയൽ നീക്കം പ്രതിപക്ഷത്തിന് അറിയാമായിരുന്നിട്ടും മിണ്ടാതിരുന്നുവെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിക്കുന്നത്.
എന്നാൽ, എക്സൈസ് മന്ത്രിയുമായി ഫോണിൽ സംസാരിച്ചിട്ടുപോലും ആഴ്ചകളായെന്നും ഇക്കാര്യം സർക്കാർ ഭാഗത്തുനിന്ന് ആരും അറിയിച്ചില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്. പ്രതിപക്ഷവുമായി ഒരു ചർച്ചയും എക്സൈസ് വകുപ്പു നടത്തിയിട്ടില്ല. എൽഡിഎഫ് കണ്വീനറോ മന്ത്രിസഭയോ അറിയാത്ത കാര്യം പ്രതിപക്ഷം എങ്ങനെ അറിയുമെന്നാണ് വി.ഡി. സതീശൻ ചോദിക്കുന്നത്.
സംസ്ഥാനത്തെ കള്ളുചെത്ത് തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ അടക്കം പരിഹരിക്കാതെയാണ് വൻകിട ബാറുടമകൾക്കായി മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്ന് വൻ ഇളവുകൾ നൽകുന്നതെന്നാണ് സിപിഐ നേതാക്കളുടെ ആരോപണം.
ആരുമായും ചർച്ച നടത്താതെ ബാറുകളുടെ പ്രവർത്തന സമയം പുലർച്ചെ മൂന്നു മണിവരെ ദീർഘിപ്പിച്ച നടപടിയിലെ സിപിഐ അതൃപ്തി എൽഡിഎഫിലോ മന്ത്രിസഭാ യോഗത്തിലോ പ്രകടിപ്പിക്കും.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കേ പരസ്യ പ്രതികരണത്തിന് സിപിഐ മുതിരുമോ എന്ന കാര്യത്തിൽ ചർച്ചകൾക്കു ശേഷമേ തീരുമാനിക്കൂ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കേ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തിച്ചതുപോലെ കടുത്ത നടപടികൾക്ക് തയാറാകേണ്ടതില്ലെന്നാണ് സിപിഐ നേതാക്കളുടെ പ്രാഥമിക തീരുമാനം.
Tags : Bar time LDF Cabinet Minister MB Rajesh