x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയുക്ത മന്ത്രിസഭയില്‍ വയനാട്ടില്‍നിന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാകാന്‍ സാധ്യത വിരളം

ടി.എം. ജയിംസ്
Published: May 6, 2026 06:54 PM IST | Updated: May 6, 2026 06:54 PM IST

കല്‍പ്പറ്റ: നിയുക്ത കേരള മന്ത്രിസഭയില്‍ വയനാട്ടില്‍നിന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാകാന്‍ സാധ്യത വിരളം. കല്‍പ്പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയം നേടിയ ടി. സിദ്ദിഖിനും ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലം നാലാം തവണയും നേടിയ ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭാ രൂപീകരണവേളയില്‍ പരിഗണന ലഭിക്കില്ലെന്നാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ വിലയിരുത്തല്‍. ഇരുവരും യോഗ്യരാണെങ്കിലും മന്ത്രിപദ ലബ്ധിക്ക് സീനിയര്‍മാരുടെ സാന്നിധ്യം വിലങ്ങുതടിയാകുമെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ നിരവധി.

കല്‍പ്പറ്റ മണ്ഡലത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും വിജയിച്ച ടി. സിദ്ദിഖ് കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്‍റാണ്. എങ്കിലും മുസ്‌ലിം സമുദായത്തില്‍നിന്നുള്ള ഒരു മന്ത്രിയെ കോണ്‍ഗ്രസ് പരിഗണിക്കുമ്പോള്‍ പലര്‍ക്കും താഴെയാകും സിദ്ദിഖിന്‍റെ റാങ്ക്. ആലുവയില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ആഘോഷിക്കുന്ന അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ളവര്‍ സിദ്ദിഖിന് മുന്നിലുണ്ട്.

മുഖ്യമന്ത്രിപദം വി.ഡി. സതീശന് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അദ്ദേഹം കൊച്ചിയില്‍ ജയിച്ച മുഹമ്മദ് ഷിയാസിനു മന്ത്രി സ്ഥാനം ഉറപ്പാക്കാന്‍ ആഞ്ഞുപിടിക്കും. ഇതും സിദ്ദിഖിന്‍റെ മന്ത്രി സ്വപ്‌നങ്ങള്‍ക്കാണ് മങ്ങലേല്‍പ്പിക്കുക. സിദ്ദിഖ് മന്ത്രിയാകരുതെന്ന് അഗ്രഹിക്കുന്ന നേതാക്കള്‍ മലബാര്‍ മേഖലയില്‍ ഉണ്ടെന്ന് അടക്കം പറയുന്നവരും കോണ്‍ഗ്രസിലുണ്ട്.

പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ക്ക് വെവ്വേറെ മന്ത്രിമാരെ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ മാത്രമാണ് ഐ.സി. ബാലകൃഷ്ണന് സാധ്യത. പട്ടികജാതി-വര്‍ഗ വകുപ്പുകള്‍ക്ക് ഒരു മന്ത്രി മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ ബാലകൃഷ്ണന്‍റെ മന്ത്രി സ്വപ്‌നം പൊലിയും. വണ്ടൂര്‍ പട്ടികജാതി സംവരണ മണ്ഡലത്തില്‍ വിജയിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് എ.പി. അനില്‍കുമാറിനാണ് മന്ത്രി പദം ലഭിക്കുക. തുടര്‍ച്ചയായി ആറാംതവണയാണ് അനില്‍കുമാര്‍ വണ്ടൂരില്‍ വിജയിക്കുന്നത്. സാംസ്‌കാരിക-പിന്നാക്ക ക്ഷേ വകുപ്പ് മുന്‍ മന്ത്രിയുമാണ് ഇദ്ദേഹം.

2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പട്ടികജാതി, വര്‍ഗ വകുപ്പുകള്‍ക്ക് പ്രത്യേകം മന്ത്രിമാരുണ്ടായിരുന്നു. മാനന്തവാടിയില്‍നിന്നുള്ള പി.കെ. ജയലക്ഷ്മിയാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തത്. യുവജനകാര്യം ഉള്‍പ്പെടെ മറ്റുവകുപ്പുകളും ഇവര്‍ക്ക് ലഭിച്ചിരുന്നു. യുഡിഎഫിന്‍റെ ഏക വനിതാ എംഎല്‍എ എന്നതാണ് കന്നിക്കാരിയായ ജയലക്ഷ്മിക്ക് മന്ത്രിപദം ഉറപ്പിച്ചത്.

ഐ.സി. ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ബത്തേരിയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. ഒബിസി കോണ്‍ഗ്രസും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. ജില്ലയില്‍ രമേശ് ചെന്നിത്തലയുടെ അടുത്തയാളായി അറിയപ്പെടുന്ന നേതാവാണ് ബാലകൃഷ്ണന്‍. ബാലകൃഷ്ണനുവേണ്ടി ചെന്നിത്തല വാശിപിടിച്ചേക്കുമെന്ന് കരുതുന്നവര്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

ജില്ലയിലെ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഉഷ വിജയനാണ് വിജയി. ആദ്യമായാണ് ഇവര്‍ നിയമസഭയിലേക്ക് മത്സരിച്ചത്. അതിനാല്‍ത്തന്നെ മന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നേതൃത്വം ഇവരെ പരിഗണിക്കാന്‍ ഇടയില്ല.

മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വിജയിച്ച വയനാട്ടുകാരനായ കെ.എം. ഷാജി മന്ത്രിയാകുമെന്നാണ് സൂചന.

Tags : Congress Wayanad cabinet

Recent News

Corehub Up