National
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ വ്യോമയാന മേഖലയെയും ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും സഹായിക്കുന്നതിനായി 18,100 കോടി രൂപയുടെ അടിയന്തര വായ്പാ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം' അംഗീകരിച്ചത്.
ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം ഇന്ധനവില വർധനവും വിതരണ ശൃംഖലയിലെ തടസങ്ങളും നേരിടുന്ന എയർലൈനുകൾക്കും എംഎസ്എംഇകൾക്കും ഈ സഹായം ലഭിക്കും. വ്യവസായങ്ങൾ തകരാതിരിക്കാനും തൊഴിൽ നഷ്ടം ഒഴിവാക്കാനുമാണ് ഈ നീക്കമെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
എംഎസ്എംഇകൾക്ക് 100 ശതമാനവും എയർലൈനുകൾക്കും മറ്റുള്ളവർക്കും 90 ശതമാനവും ക്രെഡിറ്റ് ഗ്യാരണ്ടി സർക്കാർ നൽകും. 2027 മാർച്ച് 31 വരെ അനുവദിക്കുന്ന വായ്പകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ ഘട്ടത്തിൽ ലിക്വിഡിറ്റി (പണ ലഭ്യത) ഉറപ്പാക്കുന്നതിലൂടെ വ്യവസായങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു അഭിപ്രായപ്പെട്ടു.
Kerala
ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിൽ ഇടതുകോട്ടകൾ വരെ പിഴുതെറിയപ്പെട്ടപ്പോൾ കേരളത്തിന്റെ എല്ലാ മേഖലകളിലും യുഡിഎഫ് മുന്നിലെത്തി. അഞ്ചു ജില്ലകൾ യുഡിഎഫ് തൂത്തുവാരിയപ്പോൾ പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ മാത്രമാണ് എൽഡിഎഫിനു യുഡിഎഫിനേക്കാൾ സീറ്റ് നേടാനായത്.
വയനാട്ടിലെ മൂന്നു സീറ്റുകളും മലപ്പുറത്തെ 16 സീറ്റുകളും എറണാകുളത്തെ 14 സീറ്റുകളും യുഡിഎഫ് തൂത്തുവാരി. ഇടുക്കിയിൽ ആകെയുള്ള അഞ്ചു സീറ്റും കോട്ടയത്തെ ഒന്‍പതിൽ ഒന്‍പതും യുഡിഎഫിലേക്ക് എത്തി. ഇടതുകോട്ടയായി അറിയപ്പെടുന്ന കോഴിക്കോട് പതിമൂന്നിൽ പന്ത്രണ്ടും പിടിച്ചെടുത്ത് യുഡിഎഫ് ചരിത്രം കുറിച്ചു.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ഉൾപ്പെടുന്ന മലബാറിൽ കഴിഞ്ഞ തവണ 28 സീറ്റ് എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിനു ലഭിച്ചത് 21 സീറ്റുകളായിരുന്നു. ഇത്തവണ യുഡിഎഫിന് 40, എൽഡിഎഫിന് എട്ട്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളടങ്ങുന്ന മധ്യകേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 17, എൽഡിഎഫിന് 36 എന്നിങ്ങനെ ആയിരുന്നു നില.
ഇപ്പോൾ യുഡിഎഫ് 37 സീറ്റിൽ വിജയിച്ചപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 36 സീറ്റ് ലഭിച്ച എൽഡിഎഫ് ഇത്തവണ 16 സീറ്റിലൊതുങ്ങി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുൾപ്പെടുന്ന തെക്കൻ കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 35 സീറ്റുകളും യുഡിഎഫിനു വെറും നാലു സീറ്റുകളുമാണു ലഭിച്ചത്. ഇത്തവണ ഇത് എൽഡിഎഫ് 11, യുഡിഎഫ് 25 എന്നായി മാറി.
കാസർഗോട്ടെ അഞ്ചു സീറ്റിൽ യുഡിഎഫ്-2, എൽഡിഎഫ്-3 എന്നതാണു നാളുകളായുള്ള സ്ഥിതി. ഇത്തവണ അതു മാറി. യുഡിഎഫ് നാലിലെത്തിയപ്പോൾ എൽഡിഎഫ് ഒന്നിലേക്ക് ഒതുങ്ങി. 1977 മുതൽ സിപിഎം ജയിച്ചുവരുന്ന തൃക്കരിപ്പൂരിൽ പുറത്തുനിന്നു വന്ന സ്ഥാനാർഥി എന്ന പേരുദോഷത്തോടെ മത്സരിക്കാനിറങ്ങിയ സന്ദീപ് വാര്യർ ജയിച്ചു കയറി.
കണ്ണൂരിൽ കൂടുതൽ മണ്ഡലങ്ങളിൽ ജയിക്കാനായെങ്കിലും തളിപ്പറന്പിലെയും പയ്യന്നൂരിലെയും പരാജയം സിപിഎം എങ്ങനെ മറക്കും. 1865 മുതൽ പയ്യന്നൂരിൽ സിപിഎം ആണു ജയിച്ചു വരുന്നത്. തളിപ്പറന്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ പരാജയവും സിപിഎമ്മിനു സഹിക്കാനാകുന്നതല്ല. പയ്യന്നൂരിലും തളിപ്പറന്പിലും സിപിഎം പരാജയപ്പെട്ടത് സിപിഎമ്മിൽ നിന്നു സമീപകാലത്ത് പുറത്തു പോയവരോടാണെന്നതു പരിഗണിക്കുന്പോൾ ഇവിടത്തെ പരാജയം സിപിഎമ്മിന് ഉടനെങ്ങും മറക്കാൻ സാധിക്കുന്നതല്ല.
മലപ്പുറത്തും എറണാകുളത്തും യുഡിഎഫ് ക്ലീൻ സ്വീപ്പ് നടത്തിയപ്പോൾ കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ പത്തനംതിട്ട ഇത്തവണ യുഡിഎഫ് തൂത്തുവാരി. പാലക്കാട് എൽഡിഎഫ് ഏഴ്, യുഡിഎഫ് അഞ്ച് എന്ന നിലയിൽ എൽഡിഎഫ് മുൻതൂക്കം നേടി. തൃശൂരിൽ യുഡിഎഫ് നാലു സീറ്റിൽ ഒതുങ്ങി. എൽഡിഎഫ് ഒന്‍പതു സീറ്റിൽ വിജയിച്ചു.
കോട്ടയം യുഡിഎഫ് തൂത്തുവാരിയപ്പോൾ ഏറ്റവും ക്ഷീണം പറ്റിയത് കേരള കോണ്‍ഗ്രസ്- എമ്മിനാണ്. കഴിഞ്ഞ തവണ അഞ്ചു സീറ്റിൽ വിജയിച്ച ഇവർ ഇത്തവണ മത്സരിച്ച 12 സീറ്റിലും പരാജയപ്പെട്ടു. മറുവശത്ത് പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ആകട്ടെ മത്സരിച്ച എട്ടിൽ ഏഴു സീറ്റിലും വിജയിച്ച് മിന്നും പ്രകടനം നടത്തി. പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നു മാറി നിന്ന തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.
കൊല്ലത്ത് കഴിഞ്ഞ തവണത്തേതിന്റെ എതിർഫലമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തവണ യുഡിഎഫ് രണ്ടു സീറ്റിലൊതുങ്ങി. ഇത്തവണ എൽഡിഎഫ് രണ്ടു സീറ്റിൽ മാത്രമേ വിജയിച്ചുള്ളൂ. യുഡിഎഫ് സീറ്റെണ്ണം എട്ടായി വർധിച്ചു. ചാത്തന്നൂരിലെ ബിജെപി വിജയമാണ് അട്ടിമറി.
ശബരിമല സ്വർണക്കൊള്ളയും ആരോഗ്യവകുപ്പിനെതിരായ വിമർശനങ്ങളും മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപിച്ചു എന്ന കള്ളക്കഥയുമെല്ലാം അവർക്കു വിനയായി. വന്യജീവി ആക്രമണങ്ങളോടു കാട്ടിയ നിസംഗത മലയോര ജനതയെ സർക്കാരിനെതിരാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ന്യൂനപക്ഷ പ്രേമം വിട്ട് ഭൂരിപക്ഷ പ്രീണനത്തിലേക്കു കടന്ന സിപിഎമ്മിന് ഒടുവിൽ ആർക്കൊപ്പം നിൽക്കുന്നു എന്നു പോലും തിട്ടമില്ലാത്ത സ്ഥിതിയായി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിംവിരുദ്ധ പ്രസ്താവനകളും വെള്ളാപ്പള്ളിയും പിണറായി വിജയനും തമ്മിലുള്ള സൗഹൃദവുമെല്ലാം എൽഡിഎഫിനു വിനയായി.
Kerala
കൊച്ചി: സംസ്ഥാനത്ത് പാമ്പുകടിയേറ്റു മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതില്‍ കേന്ദ്രവും സംസ്ഥാനവും രണ്ടു വഴിയില്‍. 2025ല്‍ സംസ്ഥാനത്തു പാമ്പുകടിയേറ്റു മരിച്ചത് 26 പേരെന്നു സംസ്ഥാന വനംവകുപ്പ് പറയുമ്പോള്‍, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ കണക്കിലുള്ളത് മൂന്നു പേര് മാത്രം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മരണസംഖ്യയുടെ കേന്ദ്ര, സംസ്ഥാന കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. സാമ്പത്തികവര്‍ഷം കണക്കാക്കിയുള്ള എണ്ണത്തിലും വ്യത്യാസം കാണാം.
2024ല്‍ സംസ്ഥാനത്തു പാമ്പുകടിയേറ്റു മരിച്ചത് 30 പേരാണെന്നു വനംവകുപ്പ് കണക്കുകള്‍ നിരത്തുമ്പോള്‍, കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയതു ഒരു മരണം മാത്രമാണ്.
2023ലാകട്ടെ 34 പേര് സംസ്ഥാനത്തു മരിച്ചപ്പോള്‍ കേന്ദ്രകണക്കില് പൂജ്യമാണ്.
കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ ചോദ്യത്തിനുള്ള മറുപടിയിലും ഈ കണക്കാണ് വെളിപ്പെടുത്തിയത്.സംസ്ഥാന വനംവകുപ്പ് ആസ്ഥാന കാര്യാലയം റേഞ്ച്, ഡിവിഷണല്‍ ഓഫീസുകളിലും ആരോഗ്യവകുപ്പിലും നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പാമ്പുകടിയേറ്റവരുടെയും മരിച്ചവരുടെയും എണ്ണം രേഖപ്പെടുത്തുന്നത്.
ഇതു വകുപ്പിന്റെ വെബ്സൈറ്റിലും സര്‍പ്പ ആപ്പിലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതുപ്രകാരം പാമ്പുകടിയേറ്റു മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരവും വിതരണം ചെയ്തുവരികയാണെന്നു വനംവകുപ്പ് പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്താത്തവരുടെയും മതിയായ ശാസ്ത്രീയ ചികിത്സ കിട്ടാതെ മരിച്ചവരുടെയും എണ്ണം വനംവകുപ്പിന്റെ കണക്കില്‍ ഉള്‍പ്പെട്ടിട്ടുമില്ല. വനത്തിനു പുറത്തു പാമ്പുകടിയേറ്റു മരിച്ചാല്‍ നാലു ലക്ഷം രൂപയാണ് നഷ്ടപരിഹാരം. വനത്തിനുള്ളിലെങ്കില് 14 ലക്ഷവും.
National
ചെന്നൈ: ബിജെപി വനിതാ സംവരണം പ്രതിപക്ഷത്തിനെതിരേ ആയുധമായി ഉപയോഗിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
വനിതാ സംവരണം നടപ്പിലാക്കാൻ കേന്ദ്രസർക്കാരിനു താത്പര്യമില്ല. അവരുടെ ഉത്ക ണ്ഠ സത്യസന്ധമായിരുന്നെങ്കിൽ ശരിയായ രീതിയിൽ നടപ്പിലാക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിനുപകരം പ്രതിപക്ഷത്തെ കുരുക്കാൻ ആയുധമായി ഉപയോഗിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. മണ്ഡലപുനർനിർണയം കാരണമായി കാണിക്കാതെ വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിഎംകെ സഖ്യം 200 സീറ്റിലധികം നേടി ഭരണം നിലനിർത്തുമെന്ന് പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സ്റ്റാലിൻ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പോരായ്മകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതു സംബന്ധിച്ച സുപ്രീംകോടതി മുൻ ഉത്തരവ് നടപ്പാക്കുന്നതിലെ പിഴവുകൾ സമ്മതിച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഇക്കാര്യം അറിയിച്ചത്.
വിഷയത്തിൽ കൂടുതൽ ഏകോപനം ആവശ്യമെന്നും കേസിലെ അമിക്കസ് ക്യൂറിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
National
ഡൽഹി: രാജ്യത്തു ലോക്ഡൗൺ ഉണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തു വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചു പാർലമെന്റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് വ്യാജപ്രചാരണം ചില കേന്ദ്രങ്ങൾ അഴിച്ചുവിട്ടത്.
ലോക് ഡൗൺ കാലത്തെ പോലെ രാജ്യം ഒറ്റക്കെട്ടായിനിന്നു പ്രതിസന്ധിയെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ചിലർ തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണം നടത്തിയത്. ഇതോടെ ആളുകൾ തെറ്റിദ്ധരിച്ച് ഇന്ധനം വാങ്ങാനും മറ്റുമായി പമ്പുകളിലേക്ക് ഇരച്ചെത്തിയത് പലേടത്തും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് കേന്ദ്രസർക്കാർ വിശദീകരണം പുറത്തിറക്കിയത്.
National
ന്യൂഡൽഹി: സിവിൽ സർവീസിൽ നിന്ന് രാജിവെച്ച് ആറര വർഷം പിന്നിട്ടിട്ടും രാജി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. തന്റെ ഔദ്യോഗിക പദവിയിൽ നിന്നുള്ള വിടുതൽ വൈകിപ്പിക്കുന്നത് വഴി പ്രൊഫഷണൽ ജീവിതം തടസപ്പെടുത്തുകയാണെന്നും ഇത് മനഃപൂർവ്വമായ പീഡനമാണെന്നും അദ്ദേഹം ആരോപിച്ചു.
രാജി ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചില്ലെന്ന് കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ തിരിച്ചടിയാവുകയായിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ കത്തയച്ചു.
2019-ൽ കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ചാണ് ദാദ്ര-നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്ന കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് രാജിവെച്ചത്. എന്നാൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികൾ തുടരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൻ ഗോപിനാഥൻ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന-പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിതരണശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.
“രാജ്യത്തെ പാചകവാതകം (ദ്രവീകൃത പെട്രോളിയം വാതകം- എൽപിജി) ഉത്പാദനം 28 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 33 കോടി കുടുംബങ്ങളുടെ, പ്രത്യേകിച്ച് ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായവരുടെ അടുക്കളകൾക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല.
മോദിസർക്കാരിന്റെ പ്രഥമ പരിഗണനയാണിത്. ഡീസൽ, പെട്രോൾ, മണ്ണെണ്ണ, വ്യോമയാന ഇന്ധനം എന്നിവയുടെ ക്ഷാമമില്ല. അവയുടെ ലഭ്യത പൂർണമായും ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിതരണശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നു’- പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
നേരത്തേ എൽപിജി ഇറക്കുമതിയുടെ ഏകദേശം 60 ശതമാനം ഗൾഫ് രാജ്യങ്ങളിൽനിന്നായിരുന്നു. വിതരണസുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക തടസങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനുമായി സ്രോതസുകൾ സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.
ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന്റെയും ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെയും ഹോർമുസ് കടലിടുക്കിലെ എണ്ണ, വാതക നീക്കം തടസപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തു പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെയാണു കേന്ദ്രത്തിന്റെ ഉറപ്പ്.
എന്നാൽ, രാജ്യത്താകെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്കു നേരിടുന്ന ക്ഷാമത്തെക്കുറിച്ചും പാചകവാതക വില വർധിപ്പിച്ചതിനെക്കുറിച്ചും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ കൃത്യമായ വിശദീകരണമുണ്ടായില്ല.
ഗാർഹിക സിലിണ്ടറുകൾക്കുള്ള ബുക്കിംഗ് മുതൽ ഡെലിവറി വരെയുള്ള സമയം രണ്ടര ദിവസമായി തുടരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിക്കു മുന്‍പുള്ള മാനദണ്ഡങ്ങളിൽ മാറ്റമില്ല. ഗൾഫ് സ്രോതസുകൾക്കു പുറമെ അമേരിക്ക, നോർവെ, കാനഡ, അൾജീരിയ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഇന്ധനം വാങ്ങി രാജ്യത്തെ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി പുരി പറഞ്ഞു.
എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്നാണു മുന്‍പ് ഇറക്കുമതി ചെയ്തിരുന്നത്. ബാക്കി 40 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നു മന്ത്രി അറിയിച്ചു.
പ്രതിസന്ധിക്കുമുന്‍പ്, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 45 ശതമാനം ഹോർമുസ് കടലിടുക്ക് വഴിയാണു കടത്തിവിട്ടിരുന്നത്. കൂടുതൽ രാജ്യങ്ങളിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങാൻ തുടങ്ങിയതോടെ ഹോർമുസ് കടലിടുക്കിലൂടെ ലഭിക്കുമായിരുന്ന അളവിനേക്കാൾ കൂടുതൽ ഇപ്പോൾ ലഭ്യമാകുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
National
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിന്റെയും അനുമതിയെ ആശ്രയിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ. ഈ മാസം പോലും ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരാണെന്നും കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യക്ക് 30 ദിവസത്തേക്ക് ഇളവ് അനുവദിച്ചതായുള്ള അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യയിൽ വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ വിശദീകരണം.
ഇറാൻ -യുഎസ്- ഇസ്രയേൽ യുദ്ധം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിനാൽ ഏറ്റവും മത്സരാധിഷ്ഠിത വില വാഗ്ദാനം ചെയ്യുന്ന ഏതൊരു സ്രോതസിൽനിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രം അറിയിച്ചു.
ഹോർമുസ് കടൽ റൂട്ടിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ വിതരണം സുരക്ഷിതവും സുസ്ഥിരവുമായി തുടരുന്നു. ഒന്നിലധികം ബദൽ വിതരണ മാർഗങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യ എണ്ണസ്രോതസുകളെ വൈവിധ്യവത്കരിച്ചു.
നിലവിൽ 27 മുതൽ 40 വരെ രാജ്യങ്ങളിൽനിന്നു അസംസ്കൃത എണ്ണ വാങ്ങുന്നുണ്ട്. ദേശീയ താത്പര്യം മുൻനിർത്തി ഏറ്റവും മത്സരാധിഷ്ഠിത നിരക്കുകൾ ലഭ്യമായിടത്തുനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുവെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
ഹ്രസ്വകാല തടസങ്ങൾ കൈകാര്യം ചെയ്യാൻ 250 ദശലക്ഷം ബാരലിലധികം അസംസ്കൃത എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യ സംഭരിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഏഴോ എട്ടോ ആഴ്ചത്തെ ഉപഭോഗത്തിനു തുല്യമായ ബഫർ സ്റ്റോക്കാണിത്. ഇന്ത്യയുടെ മൊത്തം എണ്ണശുദ്ധീകരണശേഷി പ്രതിവർഷം 258 ദശലക്ഷം മെട്രിക് ടണ്‍ ആണെന്നും ഇതു നിലവിലെ ആഭ്യന്തര ആവശ്യകതയേക്കാൾ കൂടുതലാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
എന്നാൽ, ഗാർഹിക-പാചകവാതക സിലിണ്ടറുകളുടെ വില രാജ്യത്താകെ ഇന്നലെ ഏഴു ശതമാനം വർധിപ്പിച്ചത് വിപണിയിൽ ആശങ്ക ഉയർത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെ 90 ശതമാനത്തിലധികവും പശ്ചിമേഷ്യയിൽനിന്നാണു വാങ്ങുന്നതെന്ന് ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ പറയുന്നു.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കേന്ദ്ര സർക്കാർ.
2027 സെൻസസിനുവേണ്ടി രണ്ട് ഭാഗ്യചിഹ്നങ്ങളും നാല് ഡിജിറ്റൽ ടൂളുകളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ അവതരിപ്പിച്ചു.
പുരുഷന്മാരുടെ പ്രതീകമായി വികാസെന്നും സ്ത്രീകളുടെ പ്രതീകമായി പ്രഗതിയെന്നുമാണ് ഭാഗ്യചിഹ്നങ്ങൾക്കു പേരിട്ടിരിക്കുന്നത്.
2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുന്നതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള തുല്യ പങ്കാളിത്തമാണ് ഈ ഭാഗ്യചിഹ്നങ്ങൾ പ്രതീകവത്കരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെ വിമർശിച്ച് മന്ത്രി വീണാ ജോർജ്. ഭൂമി ഏറ്റെടുത്ത് നൽകാത്തതുകൊണ്ടാണ് എയിംസ് വൈകുന്നതെന്ന് കുറ്റപ്പെടുത്തുന്നവർക്കുള്ള മറുപടിയുമായിട്ടാണ് വീണ ജോർജ് രംഗത്തെത്തിയത്.
2024ൽ തന്നെ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ കേരളം സമർപ്പിച്ചിരുന്നുവെന്നും വീണാ ജോർജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചു.
അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിംസ് ഉൾപ്പെടുമെന്ന് അറിയിച്ച് കേന്ദ്രം സംസ്ഥാനത്തിന് നൽകിയ കത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചാണ് വീണ ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വീണ്ടും രണ്ട് ബജറ്റുകൾ കൂടി കഴിഞ്ഞുവെന്നും എയിംസ് കണ്ടില്ല സാർ എന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാന്പത്തികമായി ഞെരുക്കുന്നു എന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ വർഷം മാത്രം അർഹതപ്പെട്ട വരുമാനത്തിൽനിന്നു 17,000 കോടി രൂപ വെട്ടിക്കുറച്ചതായി മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ജിഎസ്ടി നിരക്ക് പരിഷ്കരണത്തിലൂടെ മാത്രം കേരളത്തിന് 8,000 കോടി രൂപയുടെ വാർഷിക നഷ്ടം ഉണ്ടാകും. തൊഴിലുറപ്പു പദ്ധതിയിൽ വരുത്തിയ മാറ്റത്തിലൂടെ സംസ്ഥാനം 2,000 കോടി രൂപ അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. സംസ്ഥാനങ്ങളുടെ വായ്പാപരിധിയും നികുതി വരുമാനവും കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണ്. കൂടുതൽ ചെലവുത്തരവാദിത്തങ്ങൾ കെട്ടിയേൽപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ സംസ്ഥാനങ്ങളുമായി വീതംവയ്ക്കേണ്ട തുകയുടെ അനുപാതം കുറയ്ക്കുന്നു. വീതം വയ്ക്കേണ്ടാത്ത സെസും സർച്ചാർജും ഉയർത്തുന്നു. വീതംവയ്ക്കേണ്ട കോർപറേറ്റ് നികുതിയിലും മറ്റും വലിയ ഇളവുകൾ പ്രഖ്യാപിക്കും. സംസ്ഥാനങ്ങളുടെ തനതു നികുതി വരുമാനത്തിന്റെ മുഖ്യസ്രോതസായ ജിഎസ്ടിയുടെ നിരക്കുകൾ പോലും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്നു. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകുന്നുമില്ല.
സംസ്ഥാനങ്ങൾക്കു വീതംവയ്ക്കേണ്ട തുക കുറയുന്നതിനൊപ്പം അതിൽ കേരളത്തിനുള്ള വിഹിതം കുത്തനേ വെട്ടിക്കുറയ്ക്കുന്നു. പത്താം ധനകമ്മീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനിലെത്തിയപ്പോൾ 1.92 ശതമാനമായി കുറഞ്ഞു.
കേന്ദ്ര ധനകമ്മീഷൻ പ്രാദേശിക സർക്കാരുകൾക്കു നൽകുന്ന ഗ്രാന്റിലും കേരളത്തിന്റെ വിഹിതം ഗണ്യമായി കുറഞ്ഞു. പന്ത്രണ്ടാം കമ്മീഷന്റെ കാലത്ത് 4.54 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം കമ്മീഷനായപ്പോൾ 2.68 ശതമാനമായി ഇടിഞ്ഞു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് തുടരുന്ന ടിക്കറ്റ് നിരക്ക് കൊള്ളയ്ക്ക് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍. വിമാനക്കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയെന്ന് യാത്രക്കാര്‍ വ്യാപകമായി പരാതിപ്പെട്ടതിന് പിന്നാലെയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിര്‍ണായക ഇടപെടല്‍.
പുതിയ ഉത്തരവ് പ്രകാരം 500 കിലോ മീറ്റര്‍ വരെയുള്ള യാത്രക്ക് പരമാവധി 7500 രൂപയും, 500 മുതല്‍ 1000 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 12,000 രൂപയും, 1000 മുതല്‍ 1500 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 15,000 രൂപയും, 1500 കിലോ മീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 18,000 രൂപയും ഈടാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പരമാവധി തുകയാണ്. ഇതിന് മുകളില്‍ ടിക്കറ്റ് നിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനക്കമ്പിനികൾ യാത്രാ നിരക്ക് അനിയന്ത്രിതമായി വർധിപ്പിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രാനിരക്കുകൾക്ക് പരിധി ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തര സര്‍വീസുകള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു.
National
ന്യൂഡൽഹി: ഇന്ത്യയിൽ നിർമിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്ന് മൊബൈൽ ഫോൺ നിർമാതാക്കളോട് കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.
സർക്കാർ നീക്കം പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും നിർദേശം ഉടൻ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സൈബർ തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാനും സഹായിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
മൂന്നു മാസത്തിനകം നിർദേശം നടപ്പാക്കാനാണ് ആപ്പിൾ, സാംസഗ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകിയത്.
നിലവിൽ സഞ്ചാർ സാഥി ആപ് ആപ്പിൾ സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ ആപ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്.
120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യ. ഇപ്പോൾ ഉപയോഗിക്കുന്ന ഫോണുകളിൽ അപ്ഡേറ്റ് ആയി സഞ്ചാർ സാഥി ആപ്പ് എത്തും.
ടെലികോം സൈബർ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ ഉത്തരവ്.