ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി, ക്രൂഡ് ഓയിൽ എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിനിടയിലും ഇന്ത്യയിൽ ആവശ്യത്തിന് ഇന്ധനശേഖരം ഉണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന ഭീതി പടർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
ഇന്ത്യയുടെ ഊർജ ഇറക്കുമതിയുടെ 90 ശതമാനവും സംഘർഷബാധിത പ്രദേശങ്ങളിൽ നിന്നാണെങ്കിലും, വിതരണ തടസം ഒഴിവാക്കാൻ സർക്കാർ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. എല്ലാത്തരം ഇന്ധനങ്ങളും രാജ്യത്ത് ആവശ്യത്തിനുണ്ട്.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഇന്ധന സംരക്ഷണത്തിനായുള്ള ഒന്നാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കി സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. ഇത് ക്ഷാമത്തിന്റെ സൂചനയല്ല.
ഇന്ധന വിതരണം സുഗമമാക്കാൻ കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഊർജം വാങ്ങാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ 10 ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി പുറത്തെത്തി. ബാക്കിയുള്ള 13 കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.
Tags : Crude Oil Centre Latest News