Kerala
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച പ്രതികൾ അറസ്റ്റ് ഭയന്ന് കോടതിയിലേക്ക്. പ്രതികളായ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവർ മുൻകൂർ ജാമ്യാപേക്ഷയുമായി ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.
മറ്റു മൂന്നു പ്രതികൾ തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിക്ക് സുരുക്ഷയൊരുക്കുക എന്ന ജോലിയാണ് തങ്ങള്‍ ചെയ്തതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. സ്ഥലത്ത് ലോക്കല്‍ പോലീസ് കുറവായിരുന്നു.
ഇതു കൊണ്ടാണ് ഇടപെടേണ്ടി വന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ എസ്ഐടി ചുമത്തിയേക്കും. അതേസമയം ഗൺമാൻ അടക്കം അഞ്ച് പോലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യുമെന്നും സൂചനയുണ്ട്.
ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന് എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരനായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യുക. എഡിജിപി എം.ആര്.അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് നീക്കം. വ്യാജരേഖ ചമച്ചതില്‍ കേസെടുക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ ഇടക്കാല റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എസ്ഐടി തലവന്‍ എസ്പി ഷൗക്കത്തലി ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ച് യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്കെതിരെ കെസെടുക്കും. ഗതാഗത നിയമലംഘനത്തിനാണ് കേസെടുക്കുക.
കോട്ടയം എസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി. കോട്ടയത്ത് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തു വന്നത്.
തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവി കോട്ടയം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസെടുക്കണോയെന്നത് ഉള്‍പ്പെടെ തീരുമാനിക്കാനായിരുന്നു നീക്കം.
മൂന്ന് വര്‍ഷം മുന്‍പ് തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോള്‍ സ്വന്തം കാറില്‍ ഡിജിപി പദവിയുടെ അടയാളമായ മൂന്ന് നക്ഷത്രം ഉള്ള ബോര്‍ഡ് വച്ചിരുന്നു.
മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. അധികാര ചിഹ്നങ്ങള്‍ ദുരുപയോഗിക്കുന്നത് ആള് മാറാട്ടത്തിന് തുല്യമെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതി.
Kerala
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ. സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര ചെയ്യുന്നതായി പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോടു ചേര്‍ന്ന് നക്ഷത്ര ചിഹ്നമുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. ബോര്‍ഡ് കറുത്ത തുണി വച്ചു മറച്ച നിലയിലായിരുന്നുവെങ്കിലും ഇതു നീക്കിയപ്പോള്‍ നക്ഷത്രങ്ങള്‍ വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മറച്ചുവച്ചിരുന്ന ചിഹ്നം കളക്ടറേറ്റ് വളപ്പിൽ പാർക്കിംഗ് സൗകര്യം ലഭിക്കാൻ ഡ്രൈവർ മാറ്റിയതാണെന്നും പറയുന്നു.
അതേസമയം, ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമായിരുന്നു തച്ചങ്കരി വിശദീകരിച്ചത്. തച്ചങ്കരി സേവനത്തിൽനിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വച്ച് ഇത്തരത്തിൽ നക്ഷത്ര ചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും നേരത്തെ വിവരം ഉണ്ടായിരുന്നു.
വാർത്ത വന്നതിനു പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുകൂടാതെ, ടോമിൻ തച്ചങ്കരി ഇപ്പോഴും പോലീസിന്റെ ഔദ്യോഗിക സീരിസിലുള്ള ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്. വിരമിച്ചതിനു ശേഷവും അദ്ദേഹം ഫോൺ നമ്പർ മാറ്റിയിട്ടില്ലത്രേ. ഈ നമ്പർ എങ്ങനെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ സംസ്ഥാന പോലീസ് മേധാവി ഹാജരാകില്ല. തൃശൂർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡിജിപിക്ക് പകരം തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് ഡൽഹിയിലെത്തി. വിവാഹത്തിൽ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിക്കും. ഇന്നാണ് ഡിജിപി ഹാജരാകുമെന്ന് അറിയിച്ചിരുന്നത്.
രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്നുമാണ് സംസ്ഥാന പോലീസ് അറിയിക്കുകയാണ്. പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും കാണാതായെന്ന പ്രചാരണം തെറ്റെന്നും പോലീസ് അറിയിക്കും.
പെൺകുട്ടി കേരളത്തിലുണ്ട്. പോലീസ് നിരീക്ഷണം തുടരുന്നുണ്ട്. പോലീസ് സംരക്ഷണം നൽകാനും തയാറെന്നും നിലപാട് അറിയിക്കും. അതേസമയം പെൺകുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പോലീസ്. എന്നാൽ, അവർക്ക് ഇതുവരെ പെൺകുട്ടിയെയും ഫർമാനെയും കണ്ടെത്താനായില്ല.
Kerala
തൃശൂർ: ഡിജിപി റവാഡ ചന്ദ്രശേഖർ മുണ്ടത്തിക്കോട്ട് സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കും. അപകടം നടന്ന് 18 മണിക്കൂർ പിന്നിടുമ്പോഴാണ് ഡിജിപി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്. അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഡിജിപി അറിയിച്ചു.
അതേസമയം, മരിച്ച 13 പേരിൽ അഞ്ച്പേരുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. ഇവരിൽ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 11 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളതെന്ന് തൃശൂർ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.
അതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിൽ കഴിയുന്നു. ആറു പേരുടെ നില തൃപ്തികരമാണ്. മൂന്നു പേരുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകി.
Kerala
കായംകുളം: അപകടത്തിനിടെ പീഡനശ്രമം ആരോപിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി സിനിൽ സവാദിനെതിരെ ഡിജിപിക്കു പരാതി നൽകി അതിക്രമത്തിനിരായായ യുവതി. കേസിന്റെ ഇപ്പോഴുള്ള അന്വേഷണത്തിൽ തനിക്കു വിശ്വാസമില്ലെന്നും പ്രതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയുമാണ് യുവതി ഡിജിപിക്ക് പരാതി നൽകിയത്.
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ സിനിൽ സവാദ് യുവതിയെ ആശുപത്രിയിലേക്കു മാറ്റുന്നതിനായി വാഹനത്തിൽ കയറ്റുന്നതിനിടെ മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷവും പ്രതി അവിടെയെത്തി ഭീഷണിപ്പെടുത്തിയതായി യുവതിയുടെ മൊഴിയിലുണ്ട്.
സംഭവത്തിനു പിന്നാലെ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്ന ആരോപണമാണ് പോലീസിനെതിരെ പ്രധാനമായും ഉയരുന്നത്.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മൊഴി രേഖപ്പെടുത്താനോ കൃത്യമായ വകുപ്പുകൾ ചുമത്താനോ പോലീസ് തയ്യാറായില്ലെന്നു യുവതി ആരോപിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് പ്രസിഡന്റ് എന്ന സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പോലീസ് സഹായിക്കുന്നു എന്നാണ് ആക്ഷേപം.
കേസിൽനിന്നു പിന്മാറാനായി പ്രതിയുടെ ഭാഗത്തുനിന്നും 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും വഴങ്ങാതിരുന്നപ്പോൾ തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. വിവാദങ്ങളെത്തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സിനിൽ സവാദിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷന്‍ അയച്ചതെന്ന വ്യാജേന, പ്രതിപക്ഷ നേതാവിന്റെ ലെറ്റർപാഡ് വ്യാജമായി നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള കെ. സുധാകരൻ അടക്കമുള്ള കോൺഗ്രസ് എംപിമാർക്ക് ടിക്കറ്റ് നൽകരുതെന്ന് കാണിച്ചു കത്ത് നൽകിയെന്നാണ് വ്യാജ പ്രചാരണം നക്കുന്നതെന്ന് സതീശൻ പരാതിയിൽ പറയുന്നു. കത്തിലെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്നും വ്യാജവാർത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തുനൽകി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം.
ഈ വ്യാജവാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടർമാരുടെ മനസിൽ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തെ താൻ എതിർത്തുവെന്ന തരത്തിൽ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് ഇത്തരമൊരു വ്യാജ കത്തിന്റെ ലക്ഷ്യം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഒരു കത്തും താൻ തയാറാക്കുകയോ എഐസിസി അധ്യക്ഷന്‍ നൽകുകയോ ചെയ്തിട്ടില്ല. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജ കത്ത് തയാറാക്കിയിരിക്കുന്നതെന്നും പരാതിയിൽ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമ പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് തന്റെ പേരിൽ ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട് പോലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡിജിപി ജി. വെങ്കിട്ടരാമനെ ആണ് മാറ്റിയത്. ഇതിനുപകരമായി സന്ദീപ് റായ് റാത്തോറിനെ ഡിജിപിയായി നിയമിച്ച് ഉത്തരവിട്ടു.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നടപടികളുടെ മേൽനോട്ട ചുമതല സന്ദീപ് റായ് റാത്തോറിനായിരിക്കും. ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി ലത ത്രിപാഠിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനുപുറമേ തമിഴ്നാട്ടിലെ മറ്റ് പോലീസ് തസ്തികകളിലും ഇലക്ഷൻ കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു.
ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജിയായി നിയമിച്ചു. മധുര സിറ്റി പോലീസ് കമ്മീഷണായി അഭിഷേക് ദീക്ഷിതിനെ നിയമിച്ചു.
Kerala
തിരുവനന്തപുരം: പോലീസിന്റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നഗരൂർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു.
കേസ് നിലനിൽക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നഗരൂരിൽ പോലീസ് വാഹനം തടഞ്ഞു നിർത്തി എസ്ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂർ വെള്ളല്ലൂർ സ്വദേശികളായ രതീഷ്, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നഗരൂർ പോലീസിന്റെ ജീപ്പ് തടഞ്ഞു നിർത്തി എസ്ഐക്കെതിരേ അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തത്.
ഈ സംഭവത്തിൽ ഒൻപത് സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നഗരൂരിൽ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ പുതുയുഗയാത്രയുടെ ഫ്ളെക്സ് ബോർഡുകൾ തകർത്ത കേസിൽ നഗരൂർ എസ്ഐ പ്രതികളുടെ വീട്ടിൽ നോട്ടീസ് നൽകാൻ പോയതാണ് പ്രകോപനത്തിനു കാരണം.
ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിനെ തടഞ്ഞു നിർത്തി അസഭ്യം പറയുന്ന ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലുടെ പുറത്തു വന്നതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.
Kerala
കൊച്ചി: ക്രമസമാധാനവും സ്വൈ രജീവിതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 1,663 പേര്.
ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 691 പേരെയും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 972 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടകള്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവര്‍, മോഷ്ടാക്കള്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരമാണ് ‘ഓപ്പറേഷന് റൗണ്ട് അപ്’എന്നപേരില്‍ സ്പെഷല്‍ ഡ്രൈവ് നടപ്പാക്കിയത്.
ക്രമസമാധാന വിഭാഗം എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ 12 മുതല്‍ 14 വരെയായിരുന്നു സ്പെഷല്‍ ഡ്രൈവ് നടപ്പിലാക്കിയത്. ദക്ഷിണ, ഉത്തരമേഖല ഐജിമാര്‍, റേഞ്ച് ഡിഐജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 1028 പേര്‍ക്കെതിരേ ബിഎന്‍എസ്എസ് സെക്ഷന്‍ 126/129 പ്രകാരം കരുതല്‍ നടപടികള്‍ കൈക്കൊണ്ടു.
കാപ്പ നിയമപ്രകാരം 20 പേരെ കരുതല്‍തടങ്കലിലും 30 പേര്‍ക്കെതിരേ നാടുകടത്തല്‍ നടപടികളും ആരംഭിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്കെതിരേ 1,354 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
Kerala
കൊച്ചി: ഞാറയ്ക്കല്‍ പോലീസ് മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി യുവാക്കള്‍. വ്യാഴാഴ്ച വൈകുന്നേരമാണ് പുതുവൈപ്പ് ബീച്ച് പരിസരത്തു വച്ച് മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ യുവാക്കളെ മര്‍ദിച്ചത്. പുതുവൈപ്പ് സ്വദേശികളായ നിതിന്‍ ലിങ്കണ്, നെസ്റ്റണ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
പോലീസ് ഇവരില്‍ നിന്നും 4,700 രൂപയും 100 പൗണ്ടും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ വന്ന സ്വകാര്യ വാഹനം അമിതവേഗത്തില്‍ വരുന്നതു കണ്ട് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമായത് എന്നാണ് യുവാക്കള്‍ പറയുന്നത്.
Kerala
തിരുവനന്തപുരം: പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേന പ്രചരിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യക്തിഹത്യ നടത്തുകയും അതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് വ്യാജപ്രചാരണത്തിനു പിന്നിൽ.
അടിസ്ഥാന രഹിതമായ പ്രചാരണം നടത്തിയവർക്കെതിരെ ബിഎൻഎസ്, ഐടി ആക്ട് വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ വേണുഗോപാൽ ആവശ്യപ്പെട്ടു.
National
ബംഗുളൂരു: കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവു വിവാദത്തിൽ.
രാമചന്ദ്ര റാവു ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവർത്തികളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവാണ് ഡോ. രാമചന്ദ്ര റാവു.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഉൾപ്പടെയുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഡ്യൂട്ടി സമയത്ത് രാമചന്ദ്ര റാവുവിന്റെ ചേംബറിൽ നിന്ന് രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ പീഡന പരാതി ലഭിച്ചിട്ടില്ല.
സംഭവം വിവാദമായതിന് പിന്നാലെ വീഡിയോ കോൺഫറൻസിലൂടെ പോലീസ് വകുപ്പിൽ നിന്ന് വിശദീകരണം തേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വീഡിയോ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് മുഖേന നിർമിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം.
കഴിഞ്ഞ വർഷം മാർച്ചിലാണ് റാവുവിന്റെ വളർത്തുമകൾ റന്യ റാവു സ്വർണ കടത്തിൽ അറസ്റ്റിലായത്. ബംഗുളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വച്ച് 14.8 കിലോ സ്വര്‍ണമാണ് റന്യയിൽ നിന്ന് പിടിച്ചെടുത്തത്.
ദുബായില്‍ നിന്നാണ് സ്വർണം കൊണ്ടുവന്നത്. റന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Kerala
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദീപക്. ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു പെൺകുട്ടി വീഡിയോ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതിയുടേതെന്നും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് പെൺകുട്ടി രംഗത്തെത്തിയിട്ടുണ്ട്.
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: തന്റെ കുടുംബജീവിതം തകര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്.
കുടുംബജീവിതം നശിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടിന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എന്തുകൊണ്ടാണു നടപടി സ്വീകരിക്കാത്തതെന്നു വ്യക്തമാക്കണം.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതല്ലാതെ എന്തു നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്? പാര്‍ട്ടി നടപടിക്കു മുമ്പ് എംഎല്‍എസ്ഥാനം രാജിവയ്പിക്കണമായിരുന്നു. തനിക്കു നീതി ലഭിക്കണം. രാഹുല്‍ ഈശ്വര്‍ തനിക്കു പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ ആത്മാര്‍ഥമായാണെങ്കില്‍ അതിനെ സ്വീകരിക്കുന്നതായും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. വിവാഹമോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തെക്കുറിച്ചുയര്ന്ന പരാതി കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല.
വിഷയത്തില്‍ പക്വത പാലിക്കണമെന്നാണ് അന്വേഷണസംഘം തന്നോടു പറഞ്ഞിട്ടുള്ളത്. തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും പോലീസ് മേധാവിയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂർ: വൻ തീപിടിത്തമുണ്ടായ തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
"സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.'-ഡിജിപി പറഞ്ഞു.
റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും"- റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് രാവിലെയാണ് ആറരയോടെയാണ് പാർക്കിങ്ങിൽ തീപിടിത്തമുണ്ടാകുന്നത്. പാർക്ക് ചെയ്തിരുന്ന നൂറിലേറെ ബൈക്കുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. അറനൂറോളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്.
ബൈക്ക് ഷെഡ് പൂർണമായും കത്തിയമർന്നു. മേൽക്കൂരയടക്കം തകർന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയിൽവേ സ്റ്റേഷനും റെയിൽ പാളവും തൊട്ടടുത്ത് തന്നെ ആയതിനാൽ ഉയർന്ന വൈദ്യുതി കടന്നു പോകുന്ന ലൈൻ അടക്കം തൊട്ടടുത്തുണ്ടായിരുന്നു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനും കത്തി.
National
മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ വനിത ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) രശ്മി ശുക്ല സർവീസിൽ നിന്നും വിരമിച്ചു. പോലീസ് സേനയിൽ 37 വർഷവും ആറ് മാസത്തെയും സേവനത്തിനു ശേഷമാണ് രശ്മി ശുക്സ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
ഭോയിഗാഡയിലെ നൈഗാവ് പോലീസ് മൈതാനത്തിൽ വച്ച് ഗാർഡ് ഓഫ് ഓണർ നൽകികൊണ്ടായിരുന്നു വിടവാങ്ങൽ ചടങ്ങ്. മഹാരാഷ്ട്ര പോലീസിന്റെ ഒന്നിച്ചുള്ള പ്രവർത്തനം തന്നെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നും ഒരുപാട് നല്ല ഓർമകൾ ലഭിച്ചുവെന്നും ചടങ്ങിൽ രശ്മി ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്ര സീമ ബാലിന്റെ ഡയറക്ടറായതിൽ അഭിമാനിക്കുന്നുണ്ടെന്നും അവർ പ്രതികരിച്ചു. മഹാരാഷ്ട്ര കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ രശ്മി ശുക്ല ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്.
അതേസമയം, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് ദത്തെയെ മഹാരാഷ്ട്രയുടെ പുതിയ ഡിജിപിയായി നിയമിച്ചു.
Kerala
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പരാതി നൽകിയത്.
നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ എസ്. സുനന്ദ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലയളവിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്കിയ പരാതിയില്‍ പ്രാഥമികാന്വേഷണം. പരാതി അന്വേഷണത്തിനായി എഡിജിപിക്ക് കൈമാറി.
വൈറലായ ഗാനത്തിൽ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസെടുക്കുന്നതിൽ നിയമോപദേശം തേടും.
ഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതെന്നാണ് പരാതി. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം.
Kerala
പത്തനംതിട്ട: ശബരിമലയിൽ ആവശ്യത്തിനു പോലീസുകാരുണ്ടെന്നും തിരക്ക് നിയന്ത്രണവിധേയമാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്നമായത്. വന്നവർക്കെല്ലാം ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു.
ഇന്നലെ ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകർ വന്നു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ തീർഥാടകർ വരണമെന്നും ഡിജിപി നിർദേശിച്ചു.
കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വ്യക്തമാക്കി.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരിക്കേറ്റു സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.
ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.
ഫോറൻസിക്, പോലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി.
Kerala
തിരുവനന്തപുരം: പോലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഡിജിപി. ഇതുസംബന്ധിച്ച സർക്കുലറിൽ പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവുമുണ്ട്.
സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. ബുധനാഴ്ചയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. മുൻപും പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിമാർ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്.
സമീപകാലത്ത് ഒരു കേസ് പരിഗണിച്ചപ്പോൾ, പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യവും അത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തുകയുണ്ടായി.
കുറ്റാരോപിതൻ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അതുകൊണ്ടുതന്നെ അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി സർക്കുലർ പുറത്തിറക്കിയത്.
Kerala
കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ മുഴുവൻസമയ പ്രവർത്തകനാകുന്നു. ഇതിന്റെ ഭാഗമായി, ആർഎസ്എസിന്റെ സ്ഥാപകദിനമായ വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ പങ്കെടുക്കും.
എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ നടക്കുന്ന വിജയദശമി ദിനത്തിലെ പദസഞ്ചലത്തിലാണ് അദ്ദേഹം പൂർണ ഗണവേഷത്തിൽ പങ്കെടുക്കുക. ആർഎസ്എസിന്റെ ശതാബ്ധി വർഷമാണ് എന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ വിജയദശമിക്ക്.
പോലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ജേക്കബ് തോമസ് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി കൂടുതൽ അടുത്തത്. ഇതിനു മുൻപും ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഹൃദയപൂർവം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെതിരേ രൂക്ഷവിമർശനവുമായി ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത . പോലീസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി താഴേക്കു പോകുന്നുവെന്നാണ് യോഗേഷ് ഗുപ്തയുടെ ആരോപണം.
കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കാന്‍ എം പാനല്‍ ചെയ്യാനുള്ള പട്ടികയില്‍ ഇടം നേടാനുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ യോഗേഷ് ഗുപ്ത അസ്വസ്ഥനാണ്. തനിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ കാര്യങ്ങള്‍ എന്തായെന്ന് ചോദിച്ച് അദ്ദേഹം വിവരാവാകാശ അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷയില്‍ തനിക്ക് മറുപടി നല്കാന് സാധിക്കില്ലെന്ന് പോലീസ് മേധാവി മറുപടി നല്‍കിയിരുന്നു. രഹസ്യ രേഖയായതിനാല്‍ അത് നല്കാന് സാധിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി മറുപടി നല്‍കിയിരുന്നു. ഇതാണ് യോഗേഷ് ഗുപ്തയെ ചൊടിപ്പിച്ചത്. അപ്പീല്‍ അപേക്ഷ എന്ന വിധത്തിലാണ് രൂക്ഷ വിമര്‍ശനവുമായി യോഗേഷ് ഗുപ്ത സംസ്ഥാന പോലീസ് മേധാവിക്കു കത്തയച്ചത്.
കെ.എം. ഏബ്രഹാമിനെതിരായ കേസിന്റെ വിവരങ്ങള്‍ അടങ്ങിയ വിജിലന്‍സ് ഫയല്‍ കോടതി നിര്‍ദേശം വന്നയുടന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ആലോചിക്കാതെ സിബിഐക്ക് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത്നിന്നു നീക്കി ഫയര്‍ഫോഴ്സ് മേധാവിയാക്കുകയായിരുന്നു. കേന്ദ്ര സര്‍വീസിലേക്ക് പോകാനായി യോഗേഷ് ഗുപ്തയുടെ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എട്ടു തവണ കത്ത് അയച്ചെങ്കിലും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.
തന്റെ അവസരം നഷ്ടപ്പെടുത്തുകയാണെന്നും പ്രതികാര നടപടി പുലര്‍ത്തുന്നുവെന്നും കാട്ടി യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഐപിഎസ് അസോസിയേഷന് പ്രസിഡന്റ് കുടിയായ യോഗേഷ് ഏറെ നാളായി സര്‍ക്കാരിന് അനഭിമതനാണ്.
Kerala
തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ കർശന നടപടി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ചയുണ്ടായാൽ കടുത്ത നടപടിയെടുക്കും. പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണമെന്നും ഡിജിപി ഒരു വാർത്താ ചാനലിനോടു പ്രതികരിച്ചു.
കസ്റ്റഡി മർദനം സംബന്ധിച്ച് തൃശൂർ ഡിഐജി ഹരിശങ്കർ ഡിജിപിക്കു റിപ്പോർട്ട് നൽകിയിരുന്നു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. പരാതി ഉയർന്ന അന്നു തന്നെ നടപടിയെടുത്തെന്നും കോടതി ഉത്തരവ് വന്ന ശേഷം തുടർനടപടി ആകാമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
Kerala
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് പോലീസുകാർ അമിതമായി പേഴ്സണൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതു തടയാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കു സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ നിർദേശം. ഡ്യൂട്ടി സമയങ്ങളിലെ പോലീസുകാരുടെ അമിത ഫോണ്‍ ഉപയോഗം ക്രമസമാധാന പാലനത്തെ അടക്കം ഗുരുതരമായി ബാധിക്കുന്നതായും ഡിജിപി പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം രവാഡ ചന്ദ്രശേഖർ ആദ്യമായി വിളിച്ച ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഫോണ്‍ വിളിയും ഫോണ്‍ വഴിയുള്ള അനാവശ്യ സോഷ്യൽ മീഡിയ ഉപയോഗവും താൻ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നിരീക്ഷണം നടത്തി ഫലപ്രദമായി നിയന്ത്രിക്കാൻ എസ്പിമാർ നടപടി സ്വീകരിക്കണം. സമരം അടക്കം സംഘർഷമുണ്ടാകുന്ന അവസരങ്ങളിൽ ക്രമസമാധാന ചുമതലയുള്ള ചാർജ് ഓഫീസർമാർമാരുടെ നിർദേശാനുസരണം മാത്രമേ പോലീസ് നടപടികൾ ആരംഭിക്കാൻ പാടുള്ളു. ചാർജ് ഓഫീസർമാരുടെ നിർദേശമില്ലാതെ താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥർ ലാത്തി വീശുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്യരുത്. സംഘർഷ സാഹചര്യങ്ങൾ മുൻകൂട്ടി കാണാനാകണം. ഇതിനനുസരിച്ചുള്ള ക്രമീകരണം ഒരുക്കണം. സംഘർഷ സാഹചര്യത്തിൽ പോലീസുകാർക്കു പരിക്ക് ഏൽക്കാതിരിക്കാൻ സംരക്ഷണ കവചങ്ങൾ ധരിക്കണം.
സേനയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന നടപടികളാകണം പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. പൊതുസമൂഹത്തിൽ കളങ്കമുണ്ടാക്കുന്ന നടപടികൾ പാടില്ല. പോലീസിന്റെ മനോവീര്യം തകർക്കുന്ന ഒരു കാര്യവും സേനാംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടാവരുതെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
വരുന്ന 31നു സർവീസിൽ നിന്നു വിരമിക്കുന്ന ഡിജിപി ഹരിനാഥ് മിശ്രയ്ക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. ഏറെക്കാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐബിയിലാണ് ഹരിനാഥ്മിശ്ര.
യാത്രയയപ്പ് ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവിയെ കൂടാതെ എഡിജിപിമാരായ എച്ച്. വെങ്കിടേഷ്, എസ്. ശ്രീജിത്ത്, പി.വിജയൻ, എം.ആർ.അജിത്കുമാർ, ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഡിവൈഎഫ്ഐ രാജ്ഭവന് മാര്‍ച്ചില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സംഭവത്തില്‍ ഗവര്‍ണര്‍ ഡിജിപിയെ അതൃപ്തി അറിയിച്ചു.
ബാരിക്കേഡ് ഭേദിച്ച് പ്രവര്‍ത്തകര്‍ മുന്നോട്ടുപോയത് സുരക്ഷാവീഴ്ചയാണെന്നും ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച എസ്എഫ്ഐയും ഡിവൈഎഫ്ഐയും രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്. വൈകുന്നേരം മൂന്നിന് പുതിയ പോലീസ് മേധാവി ചുമതലയേറ്റെടുക്കും.
യുപിഎസ്സി കൈമാറിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു ഐബി സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖർ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് ഒരുവർഷം കൂടി സർവീസ് കാലാവധിയുണ്ട്.
തലശേരി എഎസ്പിയായി സർവീസ് ആരംഭിച്ച റവാഡ കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം വിവിധ ജില്ലകളിൽ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു.
ഐബിയിലേക്ക് ഡപ്യൂട്ടേഷനിൽ പോയ അദ്ദേഹം നക്സൽ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികകളിൽ ജോലി ചെയ്തു. പിന്നീട് ഐബി സ്പെഷൽ ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് സംസ്ഥാന പോലീസ് മേധാവി തസ്തികയിലേക്ക് വരാൻ താത്പര്യമറിയിച്ചത്. ഭാര്യ: സരിത. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.