അഡോണ്‍ ടി. ലിനീഷ്, അഡോണിനു സമ്മാനം നൽകുന്ന സിസിടിവി ദൃശ്യം.
തൊടുപുഴ: ഇതാവണം ജെന്‍സി! മൊബൈൽ തോണ്ടി റീൽസും കണ്ട് കൗമാരതലമുറയിൽ വലിയൊരു വിഭാഗം സമയം പാഴാക്കുമ്പോൾ അവർക്കിടയിൽ ശ്രദ്ധേയനാവുകയാണ് ഒരു കൊച്ചുമിടുക്കൻ.
എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ശേഷം ഓണ്‍ലൈന്‍ ഗെയിമും ചാറ്റിംഗും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിലുമായി അവധിക്കാലം ചെലവഴിക്കാതെ തന്‍റെ പഠനത്തിനു പണം സമ്പാദിക്കാനായി പിതാവ് ജോലി ചെയ്യുന്ന കാര്‍ഷിക നഴ്‌സറിയിലെത്തി സഹായിക്കുകയാണിവൻ. അവന്‍റെ അധ്വാനവും പരിശ്രമവും കണ്ട് അവിടെ എത്തുന്ന പലരും വിശേഷങ്ങൾ ചോദിച്ചറിയുന്നു, സമ്മാനങ്ങൾ നൽകുന്നു.
അടിമാലി മാങ്കടവ് കാര്‍മല്‍ മാതാ എച്ച്എസ് വിദ്യാര്‍ഥിയായ അഡോണ്‍ ടി. ലിനീഷാണ് കൗമാരക്കാരുടെ മുന്നിൽ ഹീറോയായി മാറുന്നത്. വെങ്ങല്ലൂരിലെ പ്ലാന്‍റ് പാര്‍ക്ക് നഴ്‌സറിയില്‍ തൈകള്‍ വാങ്ങാനെത്തിയയാൾ അഡോണിന്‍റെ ഉത്സാഹവും പരിശ്രമവും കണ്ടിട്ട് മനം നിറഞ്ഞ് അഭിനന്ദനത്തിനു പുറമേ ആയിരം രൂപകൂടി സമ്മാനിച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
നഴ്‌സറിയില്‍നിന്നു വാങ്ങിയ തൈകളുടെ പണം പൂര്‍ണമായും നല്‍കിയ ശേഷമാണ് അഡോണിന്‍റെ ജോലിയിൽ മതിപ്പ് തോന്നി സമ്മാനമായി ആയിരം രൂപ കൂടി കസ്റ്റമര്‍ കൈമാറിയത്.
തുക പണമായി കൈവശമില്ലാതിരുന്നതിനാല്‍ തുക ഗൂഗിള്‍പേയായി നല്‍കിയ ശേഷം നഴ്‌സറിയില്‍നിന്ന് 1000 രൂപയായി വാങ്ങിയാണ് അഅപരിചതനായ ഇദ്ദേഹം ഡോണിന് സ്‌നേഹസമ്മാനം നല്‍കിയത്. മോന് ഇഷ്ടമുള്ളത് വാങ്ങിക്കോ എന്നുപറഞ്ഞാണ് പണം വച്ചുനീട്ടിയത്. ഈ തുക വാങ്ങാന്‍ മടികാണിച്ച അഡോണിന്‍റെ കൈയില്‍ ബലമായി പണം ഏല്‍പ്പിച്ച ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയം: "നിന്‍റെ പ്രായമുള്ള എന്‍റെ മകനടക്കം വീട്ടിൽ മൊബൈലും കുത്തി ഇരിക്കുവാ. അതേ പ്രായത്തിലുള്ള നീ അധ്വാനിക്കാൻ കാണിക്കുന്ന ഈ മനസിനുള്ള സമ്മാനമാണ് ഇത്..."
അടിമാലി ഇരുമ്പുപാലം ചൊക്കനാട്ട് ലിബീഷ്-രജിത ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയ ആളാണ് അഡോണ്‍. പ്ലസ്ടുവിനു ഫുള്‍ എ പ്ലസ് നേടിയ സഹോദരന്‍ ആല്‍ബിന്‍ നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്.
Tags : teenager mobile phone work student addiction Work with study