വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം. വേനൽ ആരംഭിച്ച് ഇത്രയും ദിവസമായിട്ടും കുടിവെള്ളം കിട്ടാക്കനിയായി തുടരുന്നു. എന്നാൽ കൃത്യമായി വാട്ടർ അഥോറിറ്റി ബില്ലുകൾ വരുന്നുണ്ട്.
മാസത്തിൽ രണ്ട്, മൂന്ന് ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നത് . അതും രാത്രി സമയങ്ങളിലെന്നും നാട്ടുകാർ. വെള്ളം വരുന്ന മൂന്ന് ദിവസം കൊണ്ട് ഒരു മാസത്തെ വെള്ളം ശേഖരിച്ച് വയ്ക്കേണ്ട ഗതികേടെന്നും നാട്ടുകാർ ആരോപിക്കുന്നു.
വടകര വാർഡിലെ ആനായികോണം, തെങ്ങ്വിളക്കുഴി, മുണ്ടാമല, മലയിൽക്കട, മലയിൽ തോട്ടം, ഊട്ടിച്ചൽ കോളനി, തൃപ്പലവൂർ വാർഡിലെ കള്ളന്നൂർകോണം, തൃപ്പലവൂർ, പാട്ടവിള, അരുവിക്കര വാർഡിലെ ഇടഞ്ഞി , ഉദയൻപാറ, അക്വഡേറ്റ്, തത്തിയൂർ വാർഡിലെ, പൊറ്റയിൽ പുതുവൽ കോളനി , താന്നിമൂട്, കരിക്കത്ത് ക്കുഴി, കാക്കണം,
ആലത്തൂർ, ചുള്ളിയുർ വാർഡിലെ മണലുവിള , ലക്ഷം വിട് കോളനി, മണ്ണാക്കാല, കരിക്കത്ത്ക്കുളം, പുളിമാകോട് വാർഡിലെ വാഴാലി, അയിരൂർ, മാരായമുട്ടം വാർഡിലെ താറവിള, എച്ച്എസ്എസ് ജഗ്ഷൻ, മാരായമുട്ടം , എസ്എൻ നഗർ, അരുവിപുറം വാർഡിലെ മാലക്കുളങ്ങര, ചിറ്റാറ്റിൻകര, അരുവിപുറം, അണമുഖം വാർഡിലെ ഇടവഴിക്കര, അണമുഖം ,
ചപ്പാത്ത്'കാവിൻ പുറം എന്നിവിടങ്ങളിലും പെരുങ്കടവിള പഞ്ചായിത്തിലെ തത്തമല , പെരുങ്കടവിള , പഴമല,ആങ്കോട്, പാൽക്കുളങ്ങര, വിരാലി തുടങ്ങിയ മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
നേരത്തെ അരുവിക്കര മാമ്പഴക്കര പമ്പ് ഹൗസ് കളിൽ നിന്നായിരുന്നു ഈ പ്രദേശങ്ങളിലേയ്ക്ക് ശുദ്ധജലം എത്തിച്ചിരുന്നത് എന്നാൽ കാളിപ്പാറ പദ്ധതി യാഥാർഥ്യമായതോടെ അരുവിപുറവും മാമ്പഴക്കരയും ഓർമയായി.
പുതിയ പദ്ധതിയിൽ നിന്ന് ജനത്തിന് ജലം ലഭിച്ചിരുന്നു. എന്നാൽ ജലജീവൻ പദ്ധതി പ്രകാരം കൂടുതൽ പേർക്ക് വാട്ടർ അഥോറിറ്റി കണക്ഷൻ നൽകിയതോടെ ഓട്ടേറെ പേർക്ക് ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്.
നേരത്തെ ഏതാണ്ട് 2000 കണക്ഷൻ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ 5000 കണക്ഷൻ ഉണ്ട്. ഇത്രയും പേർക്ക് കളിപ്പാറ പദ്ധതിയിൽ നിന്ന് മാത്രം ജലം നൽകാൻ കഴിയില്ല എന്നാണ് കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയും പറയുന്നത്.
പഴയ ശുദ്ധജല പ്ലാന്റുകളായായ അരുവിപ്പുറം, മമ്പഴക്കര , പഴമല എന്നിവ നവികരിച്ച് പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ വാട്ടർ അഥോറിറ്റി എടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
എത്രയും വേഗം പ്രശ്നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.