എടക്കര: കഠിനമായ വേനലും ജലസേചന സൗകര്യങ്ങളുടെ അഭാവവുംമൂലം മലയോര മേഖലയില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു. പോത്തുകല്‍, എടക്കര, മൂത്തേടം, വഴിക്കടവ്, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലാണ് കഠിനവേനല്‍ കര്‍ഷകര്‍ക്ക് വിനയായി മാറിയിരിക്കുന്നത്.
ചുങ്കത്തറ, മൂത്തേടം, വഴിക്കടവ് എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് ജലസേചന സൗകര്യങ്ങള്‍ നിലവിലുള്ളത്. എന്നാല്‍ ചാലിയാര്‍, പുന്നപ്പുഴ, കരിമ്പുഴ എന്നിവ മുറിഞ്ഞൊഴുകാന് തുടങ്ങിയതേടെ കൃഷിയിടങ്ങള്‍ നനയ്ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.
ജല സ്രോതസുകളില്‍ വെള്ളം വറ്റിയതോടെ കുടിവെള്ളം പോലുമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ കൃഷിയിടങ്ങള്‍ നനയ്ക്കാന്‍ വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. കാലവര്‍ഷം കഴിഞ്ഞതിന് ശേഷം ഒറ്റ ഇടമഴ പോലും മേഖലയില്‍ ലഭിക്കാത്തതും വേനല്‍ കടുത്തതുമണ് ജലക്ഷാമം രൂക്ഷമാകാന്‍ കാരണം.
തെങ്ങ്, കമുക്, വാഴ, കുരുമുളക്, പച്ചക്കറികള്‍, റബര്‍ തൈകള്‍വരെ കരിഞ്ഞുങ്ങുന്ന അവസ്ഥയണുള്ളത്. വേനല്‍മഴ ആശ്രയിച്ച് നേന്ത്രവാഴ കൃഷി ചെയ്ത കര്‍ഷകര്‍ അത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ വര്‍ഷവും കടുത്തവേനല്‍ അനുഭവപ്പെട്ടതിനാല്‍ തെങ്ങ്, കമുക് എന്നിവയില്‍ ഉത്പാദനം തീരെ കുറഞ്ഞിരുന്നു.
ഇത്തവണ കടുത്ത വേനലില്‍ വിളകള്‍ ഉണങ്ങിയതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കുകയാണ്. വിലയിടിവ്, വന്യമൃഗ ശല്യം, കീട, രോഗ ബാധകള്‍, വരള്‍ച്ച എന്നിവ കര്‍ഷകരെ കൃഷിയില്‍ നിന്നു പിന്മാറാന് പ്രേരിപ്പിക്കുകയാണ്.
കാര്‍ഷികമേഖലയ്ക്കും കര്‍ഷകനും വേണ്ടി ഒരു സൗജന്യവും നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ പ്രതിഷേധം ശക്തമാണ്. കോടികള്‍ മുടക്കിയ ജലസേചന പദ്ധതികള്‍ നോക്കുകുത്തികളായി മാറിയതോടെ മേഖലയില്‍ കൃഷി അസാധ്യമായിത്തീര്‍ന്നിരിക്കുകയാണ്.