പയ്യന്നൂര്‍: സ്ഫോടനത്തെത്തുടർന്നുള്ള പ്രകന്പനത്തിലാണെന്നു പറയുന്നു എട്ടിക്കുളത്തെ ഇരുപതോളം വീടുകള്‍ക്ക് കേടുപാട്. എട്ടിക്കുളം പടിഞ്ഞാറുള്ള നേവല്‍ അക്കാദമി പ്രദേശത്തിന് സമീപത്തെ വീടുകള്‍ക്കാണ് വിള്ളലും മറ്റു തകരാറുകളും സംഭവിച്ചത്.
വെളളിയാഴ്ച വൈകുന്നേരം നാലരയ്ക്കും അഞ്ചിനുമിടയിലാണ് സ്ഫോടനമുണ്ടായതെന്ന് പരിസരവാസികള്‍ പറയുന്നു. സ്ഫോടനത്തോടൊപ്പമുണ്ടായ പ്രകമ്പനമാണ് വീടുകള്‍ക്ക് തകരാര്‍ സംഭവിക്കാനിടയാക്കിയതെന്ന് വീട്ടുകാര്‍ പറയുന്നു. സി.സി. അലീമ, ബാപ്പിന്റകത്ത് റഷീദ, പി. കുഞ്ഞലീമ, ഒ.പി. അബ്ദുള്‍ റഹ്മാന്, ബി. സെയ്ഫുന്നീസ, കെ.വി. മുസ്തഫ, കെ. മഹമ്മൂദ്, പി.നബീസ, എ. മുസ്തഫ, എം.പി. കാസിം, എം.ടി.പി. അഷ്റഫ്, എന്‍.പി. ഫാത്തിബി, എ.കെ. ഹക്കിം, നാലുപുരപ്പാട്ടില്‍ നസീറ തുടങ്ങി ഇരുപതോളം പേരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്.
ചില വീടുകളുടെ ചുമരില്‍ വിള്ളലുണ്ടായി. ജനല്‍ചില്ലുകള്‍ പൊട്ടിച്ചിതറി, ഫൈബര്‍ ഡോറുകള്പോലും പൊട്ടിച്ചിതറി. ചില വീടുകളുടെ വാതിലുകള്‍ അടര്‍ന്നുവീണു. കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്കു പോലും തകരാറുണ്ടായി. രാവിലെ മുതൽ നേവല്‍ അക്കാദമി പ്രദേശത്തുനിന്നും ചെറിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായും വൈകുന്നേരമുണ്ടായ ഭയാനകമായ സ്ഫോടനത്തെ തുടര്‍ന്നാണ് നാശനഷ്ടങ്ങളുണ്ടായതെന്നും ഈ പ്രദേശത്തെ വീട്ടുകാര്‍ പറയുന്നു.
ടി.ഐ.മധുസൂദനന് എംഎല്‍എ സംഭവ സ്ഥലം സന്ദര്‍ശിച്ച് വീട്ടുകാരില്‍നിന്നും വിവരങ്ങളാരാഞ്ഞു.
എന്നാല്‍ അക്കാദമി പ്രദേശത്തുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതെന്ന പരിസരവാസികളുടെ വാദത്തെ നേവല്‍ അധികൃതര്‍ നിഷേധിച്ചു. മുന്‍കാലങ്ങളില്‍ നടക്കാറുള്ളതുപോലെ വെള്ളിയാഴ്ച കേഡറ്റുകള്‍ക്കായുള്ള ഫയറിംഗ് പരിശീലനം നടന്നിരുന്നു. കൂടുതല്‍ കേഡറ്റുകള്‍ ഒന്നിച്ച് വെടിവയ്ക്കുമ്പോള്‍ ശബ്ദമുണ്ടാകും. എന്നാല്‍ പുറത്തുള്ള വീടുകള്‍ക്ക് തകരാര്‍ സംഭവിക്കുന്ന രീതിയിലുള്ള സ്ഫോടനമുണ്ടാകില്ല എന്നാണ് നേവല്‍ അധികൃതര്‍ പറഞ്ഞത്.