ഈരാറ്റുപേട്ട: കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ വിപണിയിലെ വിലയും പൊള്ളിക്കുന്നു. റംസാൻ-വിഷു ആരംഭത്തിൽ തുടങ്ങിയ വിലവർധന മുകളിലേക്കു തന്നെയാണ്. പഴം-പച്ചക്കറി വിഭവങ്ങൾക്കാണ് മാർക്കറ്റിൽ വില കുത്തനെ ഉയർന്നത്.
180 രൂപ വരെ വിലയുണ്ടായിരുന്ന ആപ്പിളിന് ഇപ്പോൾ 220 മുതൽ 260 വരെയാണ് വില. പച്ച കളറുള്ള മുന്തിരിക്ക് ഇപ്പോൾ വില 120 രൂപയാണ്.
തണ്ണിമത്തൻ 25-30, ഓറഞ്ച് 120, പൈനാപ്പിൾ 70, നേന്ത്രപ്പഴം 60, മൈസൂർ പൂവൻ 50, ഞാലിപ്പൂവൻ 60, സപ്പോട്ട 90, മുസമ്പി 90, ചോളം 40, മാങ്ങ 140, മാതളങ്ങ 180 എന്നിങ്ങനെയാണ് വില. പച്ചക്കറികൾക്കും ഇതോടൊപ്പം വില ഉയർന്നിട്ടുണ്ട്. ഉരുളക്കിഴങ്ങിനും വെളുത്തുള്ളിക്കും ഇഞ്ചിക്കുമാണ് വില കൂടിയത്. വെളുത്തുള്ളി വില 300 രൂപയിലെത്തി. ഇഞ്ചി 200 രൂപ.
ഉരുളക്കിഴങ്ങ് വില 28ൽ നിന്ന് 40വരെയായി. സവോള 28ലും തക്കാളി 34ലും നിൽക്കുന്നു. തക്കാളിക്കും ഉള്ളിക്കും ഓരോ ദിവസവും വിലവ്യത്യാസം വരുന്നുണ്ട്.
26 രൂപയുണ്ടായിരുന്ന കക്കിരിവില 70 രൂപയിലെത്തി നിൽക്കുന്നു. കാബേജ് വില 110 ആണ്. കാരറ്റ് വില 70. പയർ 80 വെണ്ടക്ക 70, മുരിങ്ങ 100, വെള്ളരി വില 44 രൂപയിലെത്തി.
വേനൽ കനത്തതോടെ ജ്യൂസ് വിഭവങ്ങൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. മഴയുണ്ടായില്ലെങ്കിൽ ഏപ്രിൽ പിന്നിടുന്നതോടെ മേയിൽ വില അമിതമായി ഉയർന്നേക്കാമെന്ന് വ്യാപാരികൾ പറയുന്നു.
അവശ്യസാധന വില കുതിച്ചുയർന്നതോടെ കല്യാണ സദ്യവട്ടങ്ങളൊരുക്കാൻ കൂടുതൽ പണമിറക്കേണ്ടി വരും. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പഴങ്ങൾ, മത്സ്യം, മാംസം എന്നിവയ്ക്കെല്ലാം പൊതുവിപണിയിൽ വില ഏറിക്കൊണ്ടിരിക്കുകയാണ്. അരിയിനങ്ങൾക്ക് ആറു മുതൽ എട്ടുരൂപയുടെ വർധനയാണുള്ളത്.
വിലക്കയറ്റം മറികടക്കാൻ സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കാമെന്നു കരുതിയാൽ അവിടെ സാധനങ്ങൾ പലതും കിട്ടാത്ത സ്ഥിതിയാണ്. ചെറുപയറും ഉഴുന്നുപരിപ്പും മാത്രമാണ് മിക്കയിടത്തും വിൽപനയ്ക്കുള്ളത്.
സബ്സിഡി സാധനങ്ങൾ മവേലി സ്റ്റോറുകളിൽ എത്തുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും നടപ്പിലായിട്ടില്ല.