സ്വന്തം ലേഖകൻ
തൃശൂർ: ചില ദേവസ്വങ്ങളുടെ ഏകപക്ഷീയനിലപാടു കാരണമാണ് തൃശൂർ പൂരം അലങ്കോലമായതെന്ന സിപിഎം കൗണ്‍സിലർ എ.ആർ. രാഹുൽനാഥിന്റെ പരാമർശത്തെതുടർന്നു കോർപറേഷൻ കൗണ്‍സിലിൽ പൂരബഹളം.
പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ രാഹുലിന്റെ വാദത്തെ എതിർക്കുകയും പോലീസിന്റെ ഇടപെടലാണു പൂരം തടസപ്പെടാൻ കാരണമെന്നു പ്രതിപക്ഷം ഒറ്റക്കെട്ടായി വാദിക്കുകയും ചെയ്തതോടെ ബഹളം രൂക്ഷമായി. തുടർന്നു പൂരം തടസപ്പെട്ടതിനു ദേവസ്വങ്ങളെ കുറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നു തറപ്പിച്ചുപറഞ്ഞ് കോണ്‍ഗ്രസ് - ബിജെപി കൗണ്‍സിലർമാർ നടുത്തളത്തിലിറങ്ങി.
തൃശൂർ പൂരം പ്രതിസന്ധിക്കു കാരണം ദേവസ്വങ്ങളുടെ പിഴവാണെന്നു പറഞ്ഞ ഇടതു ഭരണപക്ഷ അഭിപ്രായം കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുന്നതും കരുതിക്കൂട്ടി തയാറാക്കിയ അജൻഡയും ഗൂഢാലോചനയുമാണെന്നു ജോൺ ഡാനിയൽ കുറ്റപ്പെടുത്തി. പ്രതിസന്ധിയെ ന്യായീകരിക്കുന്ന നിലപാടാണ് ഇടതുഭരണസമിതിയുടേതെന്നും പറഞ്ഞു. പൂരം തകർക്കാൻ അജൻഡയുണ്ടെന്നും ഇക്കാര്യത്തിൽ സിപിഎമ്മിന്റെ നിലപാടാണു രാഹുൽ വെളിപ്പെടുത്തിയതെന്നും കെ. രാമനാഥൻ കുറ്റപ്പെടുത്തി.
പൂരത്തിനുമേൽ പോലീസ് രാജ് നടപ്പാക്കി, പൂരത്തിന്റെ ശോഭ കെടുത്തുന്ന നടപടികൾ നാണക്കേടുണ്ടാക്കിയെന്നും ബിജെപി പാർലമെന്ററി നേതാവ് വിനോദ് പൊള്ളാഞ്ചേരി പറഞ്ഞു. സ്വരാജ് റൗണ്ട് അടക്കം അടച്ചുകെട്ടിയുള്ള പോലീസ് നടപടികളെയും വിമർശിച്ചു. പൂരത്തിന് ആഭ്യന്തരവകുപ്പ് മോശമായി പെരുമാറിയെന്നും ജുഡീഷൽ അന്വേഷണം നടത്തണമെന്നും പോലീസ് കമ്മീഷണർ അങ്കിത് അശോകനെതിരെ കൗൺസിലിൽ പ്രമേയം പാസാക്കണമെന്നും ജയപ്രകാശ് പൂവത്തിങ്കൽ ആവശ്യപ്പെട്ടു. കുടമാറ്റത്തിനു മണിക്കൂറുകൾക്കുമുന്‍പേ ബാരിക്കേഡുകൾവച്ച് അടച്ചുകെട്ടി പോലീസ് തടസം സൃഷ്ടിച്ചു. കൗൺസിലർമാരെവരെ പോലീസ് ഉന്തിത്തള്ളി. തൃശൂരിലെ മൂന്നു മന്ത്രിമാർ പൂരം കാണാൻ വന്നെങ്കിലും ഉദ്യോഗസ്ഥർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കാൻ തയാറായില്ലെന്നും കുറ്റപ്പെടുത്തി.
അവർ പറയുന്ന കാര്യങ്ങൾ പട്ടിയെപ്പോലെ ചെയ്തുകൊടുത്തിട്ടും ഭക്ഷണം കഴിക്കാൻ ചെന്ന തന്നെയും കൂടെയുണ്ടായിരുന്ന കൗൺസിലർമാരെയും പാറമേക്കാവ് ദേവസ്വം കമ്മിറ്റിക്കാർ കടത്തിവിട്ടില്ലെന്നു രാജശ്രീ ഗോപൻ പരിഭവപ്പെട്ടു.
കുടിവെള്ളം കിട്ടാക്കനി
കുടിവെള്ളവിതരണം കാര്യക്ഷമമല്ലെന്ന് ഒട്ടുമിക്ക കൗൺസിലർമാർക്കും ആക്ഷേപം. ലാലി ജെയിംസ്, മുകേഷ് കൂളപ്പറന്പിൽ, സിന്ധു ചാക്കോള, മേഫി ഡെൽസൻ, സുനിത വിനു, എബി വർഗീസ്, ജയപ്രകാശ് പൂവത്തിങ്കൽ, പി. സുകുമാരൻ, പൂർണിമ സുരേഷ്, ഡോ. വി.ആതിര, വിനോദ് പൊള്ളാഞ്ചേരി തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. ഭരണപക്ഷത്തുള്ള ചില കൗൺസിലർമാരും കുടിവെള്ളപ്രശ്നം ഉന്നയിച്ചു. നാട്ടുകാർ പരാതിപ്പെടുന്പോൾ എഇ അടക്കമുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാൽ ഫോൺ എടുക്കുന്നില്ലെന്ന് ആതിര കുറ്റപ്പെടുത്തി. ലോറികളിൽപോലും കുടിവെള്ളം എത്തുന്നില്ല. അരണാട്ടുകര ഡിവിഷനിൽ കഴിഞ്ഞദിവസം ഒരു വീട്ടിൽ മരണാനന്തര ചടങ്ങിനുപോലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായതായി ലാലി ജെയിംസ് പറഞ്ഞു. കുടിവെള്ളവിതരണം സുഗമമാക്കാൻ കോർപറേഷൻ കോടികൾ ചെലവാക്കിയെന്നു പറയുന്പോഴും ജനത്തിനു കുടിവെള്ളം കിട്ടാത്തതു നാണക്കേടാണെന്നു മുകേഷ് കൂളപ്പറന്പിൽ കളിയാക്കി.
നികുതിദായകരെ
വെട്ടിലാക്കി
ഗാർഹിക- വാണിജ്യ കെട്ടിട ഉടമകളിൽനിന്നു നിയമവിരുദ്ധമായി നികുതിയും പിഴയും പിഴപ്പലിശയും സേവനനികുതിയും ലൈബ്രറി സെസും വാങ്ങുന്നതായി രാജൻ ജെ.പല്ലൻ ആരോപിച്ചു. ഭരണനേതൃത്വത്തിനും ഉദ്യോഗസ്ഥർക്കുമുണ്ടായ കുറ്റകരമായ വീഴ്ചമൂലം നികുതിദായകർക്കു വൻ സാമ്പത്തിക ബാധ്യത ചുമക്കേണ്ടിവന്നു. 2016 മുതൽ നികുതിനിർണയത്തിൽ ഉണ്ടായ ക്രമക്കേടുകളെക്കുറിച്ച് സർക്കാരിനു പരാതി നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തണം. അധികനികുതിവർധനവുംപലിശയും പിഴയും ഒഴിവാക്കണം.
സോഫ്റ്റ്വെയർ തകരാറും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കാരണം മാർച്ച് 31 വരെ സർക്കാർ പ്രഖ്യാപിച്ച പലിശയിളവ് ജനങ്ങൾക്ക് ഉപകാരപ്പെട്ടില്ലെന്നു വിനോദ് പൊള്ളാഞ്ചേരിയും പറഞ്ഞു. 50 ശതമാനം ആളുകൾക്കുമാത്രമാണു പലിശയിളവു കാലാവധിക്കുള്ളിൽ പണമടയ്ക്കാൻ സാധിച്ചതെന്നും പലിശയിളവോടെ നികുതി അടയ്ക്കാൻ പറ്റാത്തവർക്ക് അതിനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഓംബ്ഡുസ്മാൻ
നിർദേശം
ഡെപ്യൂട്ടി മേയറെ നീക്കണമെന്ന ഓംബ്ഡുസ്മാൻ നിർദേശം ഇലക്ഷൻ കമ്മീഷനെ കോർപറേഷൻ സെക്രട്ടറി അറിയിച്ചില്ലെന്നു പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, ജോൺഡാനിയൽ, വിനോദ് പൊള്ളാഞ്ചേരി എന്നിവർ ചൂണ്ടിക്കാട്ടി. വിവരം ഇലക്ഷൻ കമ്മീഷനെ അറിയിക്കേണ്ട ബാധ്യത കോർപറേഷൻ സെക്രട്ടറിക്കുണ്ട്. കോടതിവിധിക്കനുസരിച്ച നടപടികൾ സ്വീകരിക്കാൻ മേയറും ഭരണസമിതിയും തയാറാകണമെന്നും പറഞ്ഞു.
തുറക്കാതെ ആകാശപ്പാത
ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ആകാശപ്പാത പൂരത്തിന് അടച്ചിട്ടതു കോർപറേഷന്റെ പിടിപ്പുകേടാണെന്നു ജോൺ ഡാനിയൽ കുറ്റപ്പെടുത്തി. സാധാരണഗതിയിൽ ആരും കയറില്ലെങ്കിലും പൂരം കാണാൻ എത്തിയവർ കൗതുകംകൊണ്ടു ഇതിൽ കയറിയേനെയെന്നും ഡാനിയൽ പറഞ്ഞു.
മഴയ്ക്കുമുന്പേ
നടപടിവേണം
ഡെങ്കിപ്പനി കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ, മുൻകരുതൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നു ജയപ്രകാശ് ആവശ്യപ്പെട്ടു. മഴക്കാലത്തിനുമുന്പേ നഗരത്തിലെ കാനകൾ ശുചീകരിക്കണമെന്നും കനാലുകൾ വൃത്തിയാക്കണമെന്നും രാഹുൽനാഥും വി. ആതിരയും ഉന്നയിച്ചു. വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഇക്കണ്ടവാര്യർ റോഡിൽ കേബിളുകൾ സ്ഥാപിക്കാൻ ടൈലുകൾ കുത്തിപ്പൊട്ടിച്ചിട്ടിരിക്കുകയാണെന്നും സിന്ധു ചാക്കോള പറഞ്ഞു.