തിരുവനന്തപുരം : തീരദേശത്തു വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പുനരധിവാസം ലക്ഷ്യമിടുന്ന "പുനര്‍ഗേഹം' പദ്ധതിയില്‍ ജില്ലയില്‍ 259 പേര് കൂടി ഗുണഭോക്താക്കളാകുന്നു. ഫിഷറീസ് വകുപ്പ് തയാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അധ്യക്ഷനായ ജില്ലാതല അപ്പ്രൂവല്‍ കമ്മിറ്റി അംഗീകാരം നല്കി.
വലിയതുറ, കൊച്ചുതോപ്പ്, ശംഖുമുഖം, വെട്ടുകാട്, കണ്ണന്തുറ, കൊച്ചുവേളി, വലിയവേളി , പൂന്തുറ, ബീമാപ്പള്ളി, മരിയനാട്, പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, മാമ്പള്ളി, പൂന്തുറ, നെടുങ്കണ്ടം, കായ്ക്കര, പരുത്തിയൂര്‍, കൊല്ലംകോട്, പനത്തുറ എന്നീ ഗ്രാമങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതോടെ ജില്ലയില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 4044 ആയി. ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിയുന്ന 77 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനധികൃത മദ്യ വില്പന: ഒരാൾ പിടിയിൽ
കാട്ടാക്കട : അനധികൃതമായി സൂക്ഷിച്ചുവച്ച് വിൽപ്പന നടത്തിക്കൊണ്ടിരുന്ന 90 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കാട്ടാക്കട കിള്ളി സ്വദേശി അജിത് പ്രശാന്തിനെയാണ് പിടികൂടിയത്. വാടക മുറിയിൽ സൂക്ഷിച്ചുവച്ചിരുന്ന 90 ലിറ്റർ മദ്യവും പിടികൂടി. മദ്യവിൽപന നടത്തുന്നതിനായാണ് മുറി വാടകയ്ക്കെടുത്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ മോനി രാജേഷ്, പ്രിവന്റീവ് ഓഫീസർ ജി. സുനിൽ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബാഷ് കുമാർ, എസ്. അനീഷ് കുമാർ, ലാൽകൃഷ്ണ. എക്സൈസ് ഡ്രൈവർ സൈമൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.