പത്തനംതിട്ട: വീട്ടിൽ വളർത്തുന്ന ആടുകളുടെ ഒച്ച അലോസരപ്പെടുത്തിയപ്പോൾ പ്രകോപിതനായി അസഭ്യം വിളിച്ചതിനേ തുടർന്ന് പ്രതികരിച്ച യുവതിയെ അയൽവാസി തീകൊളുത്തി.
കൊടുമൺ എരുത്വക്കുന്ന് സദാശിവ വിലാസം ഗോപാലകൃഷ്ണന്റെ മകൾ ലത(40)യ്ക്കാണ് മുഖത്തും കൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റത്.
ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന് നിയമനടപടികൾക്ക് വിധേയനുമായ, കൊടുമൺ കിഴക്ക് രണ്ടാം കുറ്റി മഠത്തിൽ ഷിബു(40)വിനെ കൊടുമൺ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടി. ആടുകളുടെ കരച്ചിൽ കേട്ടപ്പോൾ പ്രകോപിതനായ ഇയാൾ അസഭ്യം പറഞ്ഞത് ലതയെ പ്രകോപിപ്പിച്ചിരുന്നു, ഇതു ചോദ്യം ചെയ്ത് പരസ്പരമുണ്ടായ അസഭ്യം വിളികൾക്കിടെ ഷിബു കൈയിൽ കരുതിയ ദ്രാവകം യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പറയുന്നു.
ലത ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ലതയുടെ അമ്മ ദേവകിയുടെ മൊഴിപ്രകാരം അതിക്രമിച്ചുകടക്കലിനും വധശ്രമത്തിനും കേസെടുത്ത കൊടുമൺ പോലീസ് മണിക്കൂറുകൾക്കുള്ളിൽ ഷിബുവിനെ കൊടുമൺ ചേരുവയിൽ നിന്നു പിടികൂടി. ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ധരും ഫോട്ടോഗ്രാഫിക് യൂണിറ്റും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
കൊടുമൺ പോലീസ് സ്റ്റേഷനിൽ 2018 മുതൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ആളാണ് ഷിബു. കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, അബ്കാരി നിയമപ്രകാരമുള്ള കുറ്റം ചെയ്യൽ, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം, മോഷണം, കാപ്പ വ്യവസ്ഥകളുടെ ലംഘനം തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഈവർഷം മേയിൽ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം ജില്ലയിൽ കടക്കുന്നതിൽ വിലക്കേർപ്പെടുത്തി ഉത്തരവായിരുന്നു.
വിലക്ക് ലംഘിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന പ്രതിയ്ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ കൊടുമൺ പോലീസ് ഇൻസ്പെക്ടർക്ക് നിർദേശം നൽകി.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ രതീഷ്, എസ്സിപിമാരായ പ്രമോദ്, ശിവപ്രസാദ്, വിനീത്, സിപിമാരായ അഭിജിത്, അജിത്, ഷിജു, നഹാസ്, ബിജു എന്നിവരാണ് ഉണ്ടായിരുന്നത്.