ശ്രീനാരായണപുരം: ഇന്റലിജന്റ് ഗ്രാമപഞ്ചായത്ത് പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റുന്നതാണെന്ന് മന്ത്രി എം.ബി. രാജേഷ്. ജില്ലയിലെ ആദ്യ ഇന്റലിജന്റ് പഞ്ചായത്തായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിനെ ഓണ്ലൈനായി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.
സേവനങ്ങൾ വേഗത്തിലും കാര്യക്ഷമവുമായി ജനങ്ങളിലേയ്ക്ക് എത്തിക്കാനും പ്രാദേശിക തലത്തിൽ മെച്ചപ്പെട്ട രീതിയിൽ ഭരണ നിർവഹണം കാഴ്ചവയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. മറ്റു പഞ്ചായത്തുകൾ ഇതു മാതൃകയാക്കണമെന്നും മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു.
എസ്എൻ പുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഇ.ടി. ടൈസണ് മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ദൃഷ്ടി വെബ്സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും പ്രകാശനവും ചടങ്ങിൽ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ് എന്നിവർ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഹ്ന. പി. ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്തു പരിധിയിൽ ഉള്ള എല്ലാ പൊതു സ്വകാര്യ ആസ്തികളും ഡിജിറ്റലൈസ് ചെയ്യുക, സമഗ്ര വികസനത്തിനുള്ള സന്പൂർണ വിവരശേഖരണം നടത്തുക, മനുഷ്യ- പ്രകൃതി വിഭവ ഭൂപടം ഡിജിറ്റലായി നിർമിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ജിഐഎസ് മാപ്പിംഗ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. 30 ലക്ഷം രൂപയാണു പദ്ധതിയുടെ നിർവഹണത്തിനായി വിനിയോഗിക്കുന്നത്.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.എസ്. ജയ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ജയ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എ. അയൂബ്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ്, എ. രതി, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ മിനി ഷാജി, ശോഭന ശാർങ്ങ്ധരൻ, വിവിധ ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.