അന്നമനട: മക്കളെ ഡോക്ടറോ എൻജിനീയറോ ഐഎഎസുകാരനോ ആക്കാനല്ല, നല്ല മനുഷ്യരായി വളർത്താനാണു മാതാപിതാക്കൾ ശ്രമിക്കേണ്ടതെന്നു റവന്യൂ മന്ത്രി കെ.രാജൻ.
ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, നോവലിസ്റ്റ് എന്നതിനെല്ലാമുപരി പച്ചയായ മനുഷ്യനാണ് ശ്രീകുമാരൻ തന്പി. അടുത്തിടെ ഒന്നിച്ചിരുന്നു നാടകം കാണുന്നതിനിടെ അദ്ദേഹം പൊട്ടിക്കരയുന്നതിനു സാക്ഷ്യം വഹിച്ചതോടെയാണ് തനിക്കിത് ബോധ്യമായതെന്നും മന്ത്രി പറഞ്ഞു.
പരമൻ അന്നമനട സർഗപ്രഭ പുരസ്കാരം ശ്രീകുമാരൻ തന്പിക്കു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗായകനും ഹാർമോണിസ്റ്റുമായിരുന്ന പരമന്റ പേരിൽ പരമൻ അന്നമനട ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്ന പുരസ്കാരം. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ വച്ചാണ് പുരസ്കാരം സമർപ്പിച്ചത്. അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി.
ഗായകൻ മധു ബാലകൃഷ്ണൻ, സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ, മുൻ എംഎൽഎ ടി.യു. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, അന്നമനട ബാബുരാജ്, വി.വി. ജയരാമൻ, കിഷോർ അരവിന്ദൻ, പി.കെ. കിട്ടൻ, ടി.കെ. സതീശൻ, ടെസി ടൈറ്റസ്, അന്നമനട സുരേഷ്, ടി.എൽ. സുശീലൻ, പി.ടി.വിത്സൻ, ഇ.വി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഗാനാലാപന മത്സരത്തിലെ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. ഫോക്ലോർ അക്കാദമി പുരസ്കാര ജേതാക്കളായ കെ.ആർ. രാമൻ, സുബ്രൻ മുണ്ടപിള്ളി എന്നിവരെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർഥികളെയും ആദരിച്ചു. കലാഭവൻ ഡെൻസന്റെ നേതൃത്വത്തിൽ മധു ബാലകൃഷ്ണനും വിദ്യാധരൻ മാസ്റ്ററും പങ്കെടുത്ത ഗാനമേളയും നടന്നു.