കാടുകുറ്റി: കൃഷി, ആരോഗ്യ, പശ്ചാത്തല മേഖലകൾക്ക് ഉൗന്നൽ നൽകി കാടുകുറ്റി ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ അവതരിപ്പിച്ചു. 26,99,52,811 രൂപ വരവും 25,36,53,000 രൂപ ചെലവും 1,62,99,811 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.
കാർഷിക ഗ്രാമമെന്ന നിലയിൽ നെൽകൃഷി കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നതിനും നാണ്യവിളകളെ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ മേഖലകൾക്കുമായി 44.38 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ, സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യമുള്ള ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനുമായി 27,80,000 രൂപ നീക്കിവച്ചിട്ടുണ്ട്.
വനിത തൊഴിൽ മേഖലകൾ അടക്കം പ്രാദേശിക തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒന്പതുലക്ഷവും വിദ്യാഭ്യാസ, കായിക ഉന്നമനത്തിന് 8,40,000 രൂപയും അഗതികളുടെ ക്ഷേമത്തിനു 8 ലക്ഷവും, കുടിവെള്ള, ശുചിത്വ മേഖലയിലെ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപയും ബജറ്റ് വിഭാവനം ചെയ്യുന്നു. മാലിന്യമുക്ത ഗ്രാമത്തിനായി 20 ലക്ഷവും ദാരിദ്ര്യ ലഘൂകരണത്തിന് 2,42,30,000 രൂപയും അങ്കണവാടികൾക്ക് 35,51,200 രൂപയും വനിത - ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക് 21 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാർഥികളുടെ അടക്കം പട്ടികജാതി ക്ഷേമത്തിന് 9,80,000 രൂപയും വയോജനക്ഷേമത്തിന് ഏട്ടു ലക്ഷവും യുവജനക്ഷേമത്തിന് രണ്ടു ലക്ഷവും പശ്ചാത്തല മേഖലക്ക് ഒരു കോടി 87 ലക്ഷവും കുടിവെള്ളത്തിന് അഞ്ചുലക്ഷവും മൃഗസംരക്ഷണത്തിനും ക്ഷീരകർഷകർക്കും മറ്റുമായി 15 ലക്ഷവും കുളങ്ങളുടെ സംരക്ഷണത്തിന് 15 ലക്ഷവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. വിമൽ കുമാർ, രാഖി സുരേഷ്, മോഹിനി കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ മോളി തോമസ്, മേഴ്സി ഫ്രാൻസീസ്, ലിജി അനിൽകുമാർ, ഡാലി ജോയ്, പഞ്ചായത്ത് സെക്രട്ടറി സിജോ കരേടൻ എന്നിവർ പ്രസംഗിച്ചു.