കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് ചർച്ചയായി. 2019നെ അപേക്ഷിച്ച് പോളിംഗിൽ 6.85 ശതമാനം കുറവാണ് ഉണ്ടായത്.
ഇക്കുറി 73.48 ശതമാനമാണ് പോളിംഗ്. 2019ൽ ഇത് 80.33 ശതമാനമായിരുന്നു. മണ്ഡലത്തിൽ 14,62,423 പേർക്കായിരുന്നു വോട്ടവകാശം. 10,74,623 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 7,21,054 പുരുഷ വോട്ടർമാരിൽ 5,20,822 ഉം (72.23 ശതമാനം) 7,41,354 സ്ത്രീ വോട്ടർമാരിൽ 5,53,798 ഉം(74.70 ശതമാനം) 15 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ മൂന്നും(20 ശതമാനം)പേരാണ് വോട്ട് ചെയ്തത്.
മണ്ഡലം പരിധിയിലെ നിയോജക മണ്ഡലങ്ങളിൽനിന്നുള്ള വോട്ട് വിവരം (ആകെ വോട്ട്, പോൾ ചെയ്തത്, ശതമാനം, ആകെ പുരുഷ വോട്ട്, പോൾ ചെയ്തത്, ശതമാനം, ആകെ സ്ത്രീ വോട്ട്, പോൾ ചെയ്തത്, ശതമാനം, ആകെ ട്രാൻസ്ജെൻഡർ വോട്ട്, പോൾ ചെയ്തത്, ശതമാനം എന്ന ക്രമത്തിൽ):
മാനന്തവാടി: 2,01,383-1,47,218-73.10-99,446-72347-72.75-1,01,937-74,871-73.44-0-0.
സുൽത്താൻബത്തേരി: 2,25,635-1,63,638-72.52-1,10,039-80233-72.91-1,15,596-83,405-72.15-0-0.
കൽപ്പറ്റ: 2,08,912-1,53,691-73.56-1,01,789-74347-73.04-1,07,118-79,343-74.07-5-1-20.
തിരുവന്പാടി:1,83,283-1,34,503-73.38-90,790-65,244-71.86-92,489-69,258-74.88-4-1-25.
ഏറനാട്: 1,84,363-1,43,379-77.76-93,590-70559-75.39-90,773-72,820-80.22-0-0.
നിലന്പൂർ: 2,26,008-1,61,261-71.35-1,10,578-76,148-68.86-1,15,424-85112-73,73-6-1-16.66.
വണ്ടൂർ: 2,32,839-1,70,933-73.41-1,14,822-81,944-71.36-1,18,017-88,989-75.40-0-0.
മണ്ഡലത്തിൽ പോൾ ചെയ്യാതെപോയ വോട്ടുകളിൽ മരിച്ചവരും സ്ഥലത്തില്ലാത്തവരും ഉൾപ്പെടും. ഇവരെ മാറ്റിനിർത്തിയാൽത്തന്നെ ഏഴ് നിയോജകമണ്ഡലങ്ങളിലായി ആയിരക്കണക്കിനു വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ എത്താതിരുന്നത്. ഇത് തെരഞ്ഞെടുപ്പുഫലത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് ചിന്തയിലാണ് ഇടത്, വലത് മുന്നണികളുടെയും എൻഡിഎയുടെയും നേതാക്കൾ.
യുഡിഎഫിനു കിട്ടേണ്ടിയിരുന്ന വോട്ടുകളാണ് പോൾ ചെയ്യാതെ പോയതിൽ അധികവുമെന്നാണ് പൊതുവെ വിലയിരുത്തൽ. മുൻ തവണത്തേതുപോലുള്ള രാഹുൽ തരംഗത്തിന്റെ അഭാവം, പ്രചാരണവേളയിൽ സ്ഥാനാർഥിയുടെ നാമമാത്ര സാന്നിധ്യം, യുഡിഎഫ് റോഡ്ഷോകളിലും പ്രകടനങ്ങളിലും പാർട്ടിക്കൊടിയേന്താൻ കഴിയാത്തതിൽ മുസ്ലിം ലീഗിലെ യുവ വോട്ടർമാർക്കുള്ള അമർഷം, ഇതര സംസ്ഥാനങ്ങളിലും വിദേശത്തും പഠന, ജോലി ആവശ്യത്തിനു പോയവരെ മണ്ഡലത്തിൽ എത്തിച്ച് വോട്ട് ചെയ്യിക്കുന്നതിലുണ്ടായ വീഴ്ച തുടങ്ങിയവ പോളിംഗ് ശതമാനത്തെ ബാധിച്ചെന്നു വിലയിരുത്തുന്നവർ നിരവധിയാണ്.
2019ലെ തെരഞ്ഞെടുപ്പിൽ 4,13,394 വോട്ട് ഭൂരിപക്ഷത്തിനു രാഹുൽ ഗാന്ധി വിജയിച്ച മണ്ഡലമാണ് വയനാട്. പോൾ ചെയ്തതിൽ സാധുവായ 10,87,783 വോട്ടിൽ 7,05,034 എണ്ണം അദ്ദേഹത്തിനു ലഭിച്ചു. 64.8 ശതമാനം വോട്ടാണ് രാഹുൽഗാന്ധി സ്വന്തമാക്കിയത്. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയിലെ പി.പി. സുനീറിനു 2,73,971 വോട്ടാണ് നേടാനായത്. 25.2 ശതമാനം വോട്ടാണ് എൽഡിഎഫിനു കിട്ടിയത്.
ഇക്കുറി രാഹുൽ ഗാന്ധിയുടെ വിജയത്തിൽ യുഡിഎഫ് നേതാക്കൾക്കു സംശയമില്ല. മുൻ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞേക്കില്ലെന്ന ആശങ്ക മാത്രമാണ് അവരിൽ. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ഭൂരിപക്ഷത്തിൽ കാര്യമായ മാറ്റം വരാനിടയില്ലെന്ന് രാഹുൽ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്റുമായ കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് പറഞ്ഞു. മണ്ഡലത്തിലെ കന്നി വോട്ടർമാരിൽ 80 ശതമാനവും യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
എൽഡിഎഫ് കേന്ദ്രങ്ങളിൽ ആത്മവിശ്വാസം അലതല്ലുകയാണ്. ഇടതുപക്ഷം വലിയ പ്രതീക്ഷയിലാണെന്നു മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്വീനറും സിപിഎം സംസ്ഥാന സമിതിയംഗവുമായ സി.കെ. ശശീന്ദ്രൻ പറഞ്ഞു. മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥി ആനി രാജ അട്ടിമറി വിജയം നേടുമെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന സെക്രട്ടറി കെ.ജെ. ദേവസ്യ അഭിപ്രായപ്പെട്ടു. അസംഘടിത വിഭാഗത്തിൽപ്പെട്ടതടക്കം തൊഴിലാളികളുടെയും ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകളുടെയും വോട്ട് രാഷ്ടീയ ചിന്താഗതികൾക്കു അതീതമായി ആനി രാജയക്കു ലഭിച്ചെന്നു കരുതുന്നവർ എൽഡിഎഫിലുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് എൻഡിഎയ്ക്കുവേണ്ടി മത്സരിച്ചത്. ശക്തമായ പ്രചാരണമാണ് എൻഡിഎ മണ്ഡലത്തിൽ നടത്തിയത്. 2019ൽ എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളിക്കു 78,590 വോട്ടാണ്(7.2 ശതമാനം)ലഭിച്ചത്. ഇതിന്റെ ഇരട്ടിയിലധികം വോട്ടാണ് ബിജെപി ലക്ഷ്യമിട്ടത്. രണ്ടു ലക്ഷം വോട്ട് താമര അടയാളത്തിൽ വീണാൽ മണ്ഡലത്തിൽ യുഡിഎഫ് വീഴുമെന്ന് അഭിപ്രായപ്പെടുന്നവർ രാഷ്ട്രീയ രംഗത്തുണ്ട്. വയനാട് എവിടേക്കു ചായുമെന്ന് വ്യക്തമാകാൻ വോട്ടെണ്ണൽ കഴിയുന്നതുവരെ കാത്തിരിക്കണമെന്നും അവർ പറയുന്നു.