മോഷണം നടന്ന വീട്ടില്‍ പോലീസ് നായയെ എത്തിച്ചപ്പോള്‍.
ആലപ്പുഴ: വാടകയ്ക്ക് വീട് ആവശ്യപ്പെട്ടെത്തിയ അജ്ഞാതൻ വൃദ്ധ ദമ്പതിമാരെ മുളകുപൊടി വിതറി ആക്രമിച്ച ശേഷം 12 പവൻ സ്വർണം കവർന്നു. കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെയാണ് ആക്രമിച്ച് ആഭരണങ്ങൾ കവർന്നത്. സംഭവത്തിൽ കാസർകോട് സ്വദേശിയായ പ്രതിയെ പോലീസ് പിടികൂടിയതായാണ് സൂചന. എന്നാൽ, പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നില വർഷങ്ങളായി വാടകയ്ക്ക് നൽകിയിരുന്നു. മുൻ വാടകക്കാർ ഒഴിഞ്ഞതിനെത്തുടർന്ന് വീണ്ടും വാടകയ്ക്ക് നൽകുന്നതിനായി പരസ്യം നൽകിയിരുന്നു. പരസ്യം കണ്ടാണ് മധ്യവയസ്കനായ പ്രതി ആദ്യം ശനിയാഴ്ച വീട്ടിലെത്തിലെത്തിയത്. തുടർന്ന് സാഹചര്യങ്ങൾ മനസിലാക്കി മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വീട്ടിലെത്തിയ ഇയാൾ കാര്യങ്ങൾ സംസാരിച്ചു മടങ്ങി. തുടർന്ന് ഒരുമണിയോടെ വീണ്ടും എത്തുകയായിരുന്നു. വാടക കരാറുമായിട്ടാണ് ഇയാളെത്തിയത്. എന്നാൽ, കരാറെഴുതണമെങ്കിൽ സാക്ഷി വേണമെന്ന് സുദർശനൻ ആവശ്യപ്പെട്ടു. തുടർന്ന് കരാർ കാണിക്കാനെന്ന ഭാവേന അടുത്തേക്കെത്തി കൈയിൽ കരുതിയ മുളകുപൊടി സുദർശന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. തടയാൻ ശ്രമിച്ച സുദർശനനെ തള്ളിയിടുകയും ചെയ്തു. നിലവിളി കേട്ട് അടുക്കളയിൽനിന്ന് ഓടിയെത്തിയ രത്നകുമാരിയേയും പ്രതി ആക്രമിച്ചു.
അപേക്ഷിച്ചപ്പോൾ താലി തിരികെ നൽകി
കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ പ്രതി ഊരിവാങ്ങിയത്.
തുടർന്ന് രത്നകുമാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിലെ അലമാരയ്ക്കരികിലെത്തിച്ച് അവിടെ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും ഭീഷണിപ്പെടുത്തി കൈക്കലാക്കി. മടങ്ങുന്നതിനിടെ രത്നകുമാരി അപേക്ഷിച്ചതിനെതുടർന്ന് താലിയും സുദർശന്റെ കഴുത്തിലുണ്ടായിരുന്ന തകിടും തിരികെ നൽകി. വീടിന് സമീപത്തെ സൂപ്പർമാർക്കറ്റിലെ സിസിടിവിയിൽ പ്രതി ബൈക്കിലെത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. ഹൃദ്രോഗിയായ സുദർശനനെയും രത്നമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുദശനന്റെ കൈയ്ക്ക് പരിക്കുണ്ട്. ഫോറൻസിക് വിദഗ്ധരെ ത്തി പരിശോധന നടത്തി.
അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് രണ്ടു പവനും പണവും മോഷ്ടിച്ചു
ചേര്‍ത്തല: അടച്ചിട്ടിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് രണ്ടു പവന്റെ സ്വര്‍ണാഭരണങ്ങളും ആറായിരം രൂപയും രണ്ടായിരം രൂപയുടെ വിദേശ കറന്‍സിയും ഒരു മൊബൈല്‍ ഫോണും മിക്സിയും കവര്‍ന്നു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ കാളികുളം ജംഗ്ഷന് കിഴക്കുവശം കണ്ണാട്ട് ലക്ഷമി ഭവനില്‍ സി. ഉണ്ണികൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം.
വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മ കപ്പേളവെളി കെ.ജെ. ജോസഫിന്റെ (ബോബന്) സ്വര്‍ണവും പണവുമാണ് നഷ്ടമായത്. ജോസഫും ഭാര്യയും മകനും മൂന്നുദിവസം മുമ്പ് വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കിഴക്കുവശത്തെ മുറിയുടെ പുറത്ത് നിന്നുള്ള വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്.
ട്രോളി ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു പവനന്റെ രണ്ടു വളകളും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും രണ്ടായിരം രൂപയുടെ വിദേശകറന്‍സിയും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. അടുക്കളയിലുണ്ടായിരുന്ന മിക്സിയും നഷ്ടപ്പെട്ടു. അലമാരിയിലെയും ട്രോളിബാഗിലെയും സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടിരുന്നു. അലമാരിയിലുണ്ടായിരുന്ന റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ പുറത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു.
ചേര്‍ത്തല എസ്ഐ അതുല്‍രാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജൂഡി എന്ന പോലീസ് നായ വീടിന് പരിസരത്ത് മണം പിടിച്ച് ഓടിയെങ്കിലും മതിലിന് പുറത്തേക്കു പോയില്ല.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ജോസഫും കുടുംബവും ഏതാണ്ട് ഒരുമാസം മുമ്പാണ് ഈ വീട്ടില്‍ താമസം തുടങ്ങിയത്. ഏതാണ്ട് രണ്ടുമാസം മുമ്പ് ഈ വീട്ടില്‍ തന്നെ മോഷണം നടന്നിരുന്നു. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് വീടിനകത്ത് കയറി 15,000 ത്തോളം രൂപ വിലവരുന്ന പൈപ്പ് ഫിറ്റിംഗ്സുകള്‍ മോഷ്ടിച്ചിരുന്നു.
ആ സമയത്ത് വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വീട്ടുടമ ഉണ്ണകൃഷ്ണന് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഈ വീട്ടില്‍ തന്നെ രണ്ടാമതും മോഷണം നടക്കുന്നത്. ഒരു വീട്ടില്‍ തന്നെ രണ്ടാമതും മോഷണം നടന്നത് പോലീസിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മുമ്പ് നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനിടെ വീണ്ടും മോഷണം നടന്നത് പോലീസിന് നാണക്കേടായിരിക്കുകയാണ്.
Tags : Nattuvishesham District News Alappuzha 12 people injured