Kerala
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനലിലൂടെയെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിക്കെതിരേ കേസ്. തിങ്കളാഴ്ച രാത്രി 12നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുറത്ത് സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബുകൾക്കും പൈപ്പുകൾക്കും ഇടയിലേക്ക് വീണ പെൺകുഞ്ഞ് അദ്ഭുതകരമായ3ണ് രക്ഷപ്പെട്ടത്.
സംഭവത്തിൽ ക്രൂരത കാട്ടിയ വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ 19കാരിക്കെതിരേ പോലീസ് കേസെടുത്തു. നിലവിൽ പോലീസ് സംരക്ഷണയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവ സംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12ന് യുവതി ശുചിമുറിയിൽ കയറി.
ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തം കണ്ടത്. ഇതേസമയം ആശുപത്രി കെട്ടിടത്തിന് പുറകിൽനിന്നു കുഞ്ഞിന്റെ കരച്ചിലും കേൾക്കുന്നുണ്ടായിരുന്നു.
ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്കെറിയുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. വീണ സ്ഥലത്തിന് തൊട്ടടുത്ത് സെപ്റ്റിക് ടാങ്കിന്റെ വലിയ കോൺക്രീറ്റ് സ്ലാബും പിവിസി പൈപ്പുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്. പ്രസവത്തിന് ശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും കുഞ്ഞിനെ എറിഞ്ഞ ശുചിമുറിയുടെ ജനൽ കാഷ്വാലിറ്റിയുടെ തൊട്ടുപിറകിലായതിനാലും സാധാരണ നിലയിൽ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി. ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയതെ ജീവനക്കാർ ഓടിയെത്തുകയായിരുന്നു.
ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്കെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ അറ്റൻഡർ അനിലിന്റെയും മറ്റ് ജീവനക്കാരുടെയും വേഗമേറിയ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കാഷ്വാലിറ്റിയിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. 3.200 കിലോ തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്.
ആശുപത്രി അധികൃതർ ഉടൻ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: നവകേരള യാത്രയിൽ ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്ന് അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണെന്നും കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വർഗീസ് വിമർശിച്ചു.
വകുപ്പ് ചുമത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാതെ എങ്ങനെ ജാമ്യം ലഭിക്കുന്നതാണെന്നോ, ജാമ്യമില്ലാത്തതാണെന്നോ പറയുമെന്നാണ് കോടതിയുടെ ചോദ്യം. നിലവിൽ ജാമ്യം നിഷേധിക്കാൻ വകുപ്പുകളില്ലെന്ന് പറഞ്ഞ കോടതി, റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി. റിപ്പോർട്ട് നൽകിയശേഷം മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.
Kerala
ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ മർദിച്ച സംഭവത്തിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഒരുങ്ങി മർദനമേറ്റവർ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിൽ മർദനമേറ്റവർ കക്ഷിചേരാൻ അപേക്ഷ നൽകും.
പ്രതിഷേധത്തിനിടെ ക്രൂരമർദനത്തിനിരയായ എ.ഡി. തോമസ് എംഎൽഎ, അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവരാണ് കേസിൽ കക്ഷിചേരുക. ചൊവ്വാഴ്ചയാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.
2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ചത്. അതേസമയം ചൊവ്വാഴ്ച ഗൺമാൻമാർക്കെതിരായ അച്ചടക്ക നടപടിയുണ്ടായേക്കും.
Kerala
ആലപ്പുഴ : കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ വികസനം ജംഗ്ഷന് പടിഞ്ഞാറ് വൈക്കത്ത് വീട്ടിൽ ഷിബുവിന്റെ മകൻ ഷിജിൻ(24) ആണ് മരിച്ചത്
ഇന്ന് വൈകുന്നേരം 3.30 ഓടെ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെടുകയായിരുന്നു.
നാട്ടുകാർ രക്ഷിച്ച് ചെട്ടികാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ 149.732 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി സ്വദേശി അൻഷാദ്, പുന്നമട സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്.
ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 4.67 ലക്ഷം രൂപയും മഴുവും പിടിച്ചെടുത്തു. അൻഷാദ് നാല് കേസുകളിലെ പ്രതിയാണ്.
ടൂറിസം മേഖല കേന്ദ്രീകരിച്ച് വിൽപ്പനയ്ക്ക് എത്തിച്ചതാണ് എംഡിഎംഎ. ജില്ലയിൽ എക്സൈസിന്റെ വലിയ എംഡിഎംഎ വേട്ടയാണിത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണവും നടന്നുവരുന്നു. ഇതിന്റെ പിന്നിലെ പ്രധാന കണ്ണികളിലേക്ക് എത്തുകയെന്ന ലക്ഷ്യത്തിലാണ് എക്സൈസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
District News
ആലപ്പുഴ: ഷാജി വി. നായർ ഐഎഎസ് ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടറായി നിയമിതനായി. കേരള കേഡർ 2018 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതല വഹിക്കുകായിരുന്നു.
ആലപ്പുഴയിൽ ജലഗതാഗതവകുപ്പ് ഡയറക്ടറായി 10 വർഷത്തലധികം പ്രവർത്തിച്ചതിന്റെ പരിചയസമ്പത്തുണ്ട്. കോട്ടയം സ്വദേശിയാണ്. മുൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വാട്ടർ അഥോറിറ്റി എംഡിയാകും.
Kerala
ആലപ്പുഴ: ഫിഷറീസ് വകുപ്പ് ലത്തീൻ കത്തോലിക്കാ സമൂഹത്തിനും തീരദേശ വാസികൾക്കും അർഹതപ്പെട്ടതാണെന്ന് ആലപ്പുഴ രൂപത പിആർഒയും രാഷ്ട്രീയ കാര്യസമിതി ചെയർമാനുമായ ഫാ. സേവ്യർ കുടിയാംശേരി. ഫിഷറീസ് വകുപ്പിന്റെ സേവനമേഖല ലത്തീൻ കത്തോലിക്ക സമൂഹത്തിനു തുറന്നു തരണമെന്നു സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ, അതിനു അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ല. ഏറ്റവും കൂടുതൽ കടലോരവാസികളും മീൻപിടിത്തക്കാരും ലത്തീൻ സമൂഹത്തിൽ പെടുന്ന ആളുകളാണ്. തീരദേശത്തു നിരവധി പ്രശ്നങ്ങളുണ്ട്. ഞങ്ങളെ മനസിലാക്കുന്ന, ഞങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കുന്ന, തീരത്തിന്റെ ശബ്ദം മനസിലാക്കുന്ന ആളുകൾ ഈ മേഖലയ്ക്കു നേതൃത്വം കൊടുക്കണം.
കടലിൽ ഒരു അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് എന്ത് സംവിധാനമാണ് ഈ ആലപ്പുഴയിലുള്ളത്. കഴിഞ്ഞകൊല്ലം 60ലേറെ ആളുകളാണ് മീൻ പിടിക്കുന്നതിനിടയിൽ കടലിൽ മരിച്ചത്. മീൻപിടിത്തക്കാരിൽനിന്നുതന്നെ ചെറുപ്പക്കാരെ തെരഞ്ഞെടുത്തു സ്കൂബ ഡൈവിംഗ് പഠിപ്പിച്ച് പ്രാദേശിക രക്ഷാപ്രവർത്തന സംഘത്തെ രൂപീകരിക്കണം. അപകടമുണ്ടായാൽ ഹെലികോപ്റ്ററും ഷിപ്പും തിരക്കി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
യുഡിഎഫിൽ ലത്തിൻ സമുദായത്തെ പ്രതിനിധീകരിച്ച് എം.വിൻസന്റ്, ഷിബു ബേബി ജോൺ, എ.ഡി. തോമസ് എന്നിങ്ങനെ എംഎൽഎമാരും ഉണ്ട്. ലത്തീൻ സമുദായത്തെ അവഗണിക്കുന്ന തീരുമാനത്തിൽനിന്നു സർക്കാർ പിന്മാറണം.
ഇത് അഭ്യർഥനയാണ്. ആശാവർക്കർമാരുടെ വേദന വർധന ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച നല്ല കാര്യങ്ങളെ സ്വാഗതം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഈ സർക്കാരിനു സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആലപ്പുഴയിൽ നടക്കുന്ന അവസരത്തിൽ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. ലോക്കൽ കമ്മിറ്റിയംഗത്തെക്കൊണ്ട് തന്റെ അച്ഛന് വിളിപ്പിച്ചാൽ പിന്നെ ഞാൻ ആ പാർട്ടിയിൽ നിൽക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അച്ഛനെ ബഹുമാനിക്കുന്നവർ ആരും പിന്നെ നിൽക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
63 വർഷം എനിക്ക് ചെയ്യാവുന്ന സേവനങ്ങളെല്ലാം ചെയ്തു. കാൽ നൂറ്റാണ്ട് മുൻപ് മരിച്ചുപോയ എന്റെ അച്ഛനെ വരെ ചീത്ത വിളിക്കുകയും എന്നിട്ട് ഞങ്ങൾ ഭുവനേശ്വരന്റെ ആൾക്കാർ ആണെന്ന് പറയുകയും ചെയ്യുന്നവരാണ് സിപിഎമ്മിലെ ചില ആളുകൾ.
ഭുവനേശ്വരന്റെ അച്ഛനാണ് എന്റെ അച്ഛൻ. ഭുവനേശ്വരൻ രക്തസാക്ഷി ആയത് എങ്ങനെയെന്ന് എനിക്കറിയാം. ഭുവനേശ്വരന്റെ കാര്യത്തിൽ ഇവരാരും പൂങ്കണ്ണീർ ഒഴുക്കേണ്ട. ആ കേസ് മുഴുവനും നടത്തിയത് ഞങ്ങളുടെ വീട്ടിലെ കാശു കൊണ്ടാണ്. അതിനൊന്നും ആരോടും പരാതിയും പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
താൻ സിപിഎമ്മിൽ നിന്ന് പോയതിന് കാരണം പാർട്ടിയിലുള്ള ചില ആളുകൾ തന്നെയാണ്. മോഷ്ടിക്കുകയും വെള്ളമടിക്കുകയും ചെയ്യുന്നവർ മതി പാർട്ടിയിൽ. വൃത്തികെട്ട ആശയങ്ങളും മുതലാളിത്ത ആശയങ്ങളും ഉൾക്കൊള്ളുന്ന, സ്ഥാനമോഹികളും സാമ്പത്തിക മോഹികളുമായ ആളുകൾ ഈ പാർട്ടിയിൽ ഇടപെട്ട് നശിപ്പിച്ചതിനെപ്പറ്റിയാണ് പാർട്ടിയിൽ താൻ സംസാരിച്ചുകൊണ്ടിരുന്നതെന്നും സുധാകരൻ ആഞ്ഞടിച്ചു.
Kerala
ആലപ്പുഴ: കുഴിയെടുക്കവെ കപ്പലിന്റെ നങ്കൂരവും പീരങ്കിയോട് രൂപസാദൃശ്യമുള്ളതുമായ വസ്തുക്കളും കണ്ടെത്തി. എഫ്സിഐ ഗോഡൗൺ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് നങ്കൂരവും പീരങ്കിയോട് സാദൃശ്യമുള്ള വസ്തുക്കളും കണ്ടെത്തിയത്.
വിവരം അറിയിച്ചതനുസരിച്ച് തുറമുഖ ഓഫീസർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഹാർബർ ക്യാനൻ വിഭാഗത്തിലുള്ള പീരങ്കിയാണെന്നും തീര സുരക്ഷയ്ക്കായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന മാതൃകയോട് സാദൃശ്യമുള്ളതുമാണെന്നാണ് തുറമുഖ വകുപ്പിന്റെ വിലയിരുത്തൽ.
നങ്കൂരം പഴയ കപ്പലുകളിൽ ഉപയോഗിച്ചിരുന്ന മാതൃകയിലുള്ളതാണ്. തുറമുഖ വകുപ്പ്, വിവരം സൗത്ത് പോലീസിൽ അറിയിച്ചു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വസ്തുക്കൾ തുറമുഖ വകുപ്പിന് വിട്ടുകൊടുക്കും.
Kerala
ആലപ്പുഴ: ചേർത്തല നഗരസഭാ പരിധിയിലും തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലും ജപ്പാൻജ്വരം റിപ്പോർട്ട് ചെയ്തു. തണ്ണീർമുക്കം പഞ്ചായത്തിൽ നാലര വയസുകാരനും ചേർത്തല നഗരസഭയിൽ 80കാരിക്കുമാണ് രോഗം ബാധിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ സമീപ പ്രദേശങ്ങളിലെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. നഗരസഭയിലും പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
ചേർത്തല നഗരസഭയിൽ രോഗബാധയുണ്ടായ പ്രദേശത്തും പരിസരത്തും കൊതുക് നിർമാർജന പ്രവർത്തനങ്ങൾ ഇന്നലെ തന്നെ ആരംഭിച്ചു. നഗരസഭ അധ്യക്ഷൻ എസ്. സോബിന്റെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗം ചേർന്നു. തണ്ണീർമുക്കം പഞ്ചായത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
Kerala
ആലപ്പുഴ: വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ഒരു കുടുംബത്തിലെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.ആലപ്പുഴ പാണാവള്ളിയിൽ നടന്ന സംഭവത്തിൽ തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് (64) മർദനമേറ്റത്.
അയൽവാസി സത്താറും ഭാര്യയും മക്കളുമാണ് വിജയനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെ വിജയനെ ആക്രമിച്ചതിന് ഇവർക്കെതിരെ കേസുണ്ട്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
കേസിൽ പ്രതിയായ സത്താറിന്റെ നാലു മക്കൾക്ക് പ്രായപൂർത്തിയാകാത്തവരാണ്.കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണു രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഈ വർഷം ആദ്യമായാണു ജില്ലയിൽ വെസ്റ്റ് നൈൽ സ്ഥിരീകരിക്കുന്നത്. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണു വെസ്റ്റ് നൈൽ. ദേശാടനപ്പക്ഷികളിൽ കാണുന്ന ഫ്ലാവി വൈറസാണു കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് എത്തുന്നത്.
വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിനു കൊതുകുനിവാരണവും ഉറവിടനശീകരണവും പ്രധാനമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ശുദ്ധജലത്തിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും ക്യൂലക്സ് കൊതുക് മുട്ടയിട്ടു പെരുകും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുകയും വേണം. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.
Kerala
ആലപ്പുഴ: പുന്നപ്രവയലാറിന്റെ മണ്ണില്‍ തകര്‍ന്നടിഞ്ഞ് ഇടതുമുന്നണി. ജില്ലയില്‍ രണ്ടരപതിറ്റാണ്ടിനു ശേഷം യുഡിഎഫിന് ലഭിച്ചത് ഉജ്ജ്വലവിജയം. 2011ല്‍ മണ്ഡല പുനര്നിര്ണയശേഷം നിലംപരിശായ യുഡിഎഫിന് ഈ ഉജ്ജ്വല വിജയം ആവേശമായി.
2016ലും 2021ലും ഹരിപ്പാട് മാത്രം വിജയിച്ചിരുന്ന യുഡിഎഫ് കാലങ്ങളായി സിപിഎം കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍, കായംകുളം സീറ്റുകളും എന്‍സിപിയുടെ കുത്തകയായിരുന്ന കുട്ടനാടും തിരിച്ചുപിടിച്ചു. ജില്ലയില്‍നിന്നുള്ള മന്ത്രിമാരായിരുന്ന സജി ചെറിയാന് ചെങ്ങന്നൂരിലും പി. പ്രസാദ് ചേര്‍ത്തലയിലും വിജയിച്ചതും സിറ്റിംഗ് സീറ്റായ മാവേലിക്കര നിലനിര്‍ത്തിയതും മാത്രമാണ് ആശ്വാസം.
ജില്ലയിലെ ഇടതുമുന്നണിയിലെ മുഖ്യകക്ഷിയെന്നനിലയില് സിപിഎമ്മിനാണ് തോല്‍വി കനത്ത ആഘാതമുണ്ടാക്കിയത്. ഘടകകക്ഷികളില്‍ എന്‍സിപിക്ക് കുട്ടനാട് നഷ്ടമായപ്പോള്‍ 2011 മുതല്‍ കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം സീറ്റുകളുടെ നഷ്ടമാണ് സിപിഎമ്മില്‍ ആഘാതമുണ്ടാക്കിയത്.
മുന്‍മന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരന് പാര്‍ട്ടി വിടുകയും അമ്പലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ച് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തതും സിപിഎമ്മിനും ഇടതുമുന്നണിക്കും തീരാത്ത നാണക്കേടായി.
ജി. സുധാകരന് ഫാക്ടറിനു പുറമേ പത്തുവര്‍ഷത്തെ ഭരണവിരുദ്ധവികാരം കൂടിയാണ് ടേം വ്യവസ്ഥയില്‍ ഇളവ് ചെയ്ത് സിറ്റിംഗ് എംഎല്‍എമാരെ പരീക്ഷിച്ചിട്ടും ജില്ലയില്‍ സിപിഎമ്മിനും മുന്നണിക്കും രക്ഷയില്ലാതാക്കിയത്. മൂന്നു മണ്ഡലങ്ങളില്‍ വിജയം ആവര്‍ത്തിച്ചെങ്കിലും ചേര്ത്തലയൊഴികെ ചെങ്ങന്നൂരിലും മാവേലിക്കരയിലും ഭൂരിപക്ഷത്തിലുണ്ടായ വന്‍ ഇടിവും നേതാക്കളിലും അണികളിലും ചര്‍ച്ചയായിട്ടുണ്ട്.
Kerala
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റ പ്രയോഗം നേരിട്ട ജി. സുധാകരൻ്റെ സ്വാധീനം ആലപ്പുഴയിലെ ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്തുന്നു. അത് സംസ്ഥാനത്ത് ആകെ വ്യാപിക്കുന്നു. വയലാർ പുന്നപ്ര സമര ചരിത്രത്തിന്റെ ചുവന്ന അദ്ധ്യായങ്ങൾ ചേർന്ന ആലപ്പുഴയുടെ മനസ്സ് വലതിനൊപ്പം. അതേ വികാരം സംസ്ഥാനത്താകെ വ്യാപിക്കുന്ന ചിത്രം ഭൂരിപക്ഷ നിലയിൽ ഇതുവരെ പ്രതിഫലിക്കുന്നു.
രമേശ് ചെന്നിത്തലയും ജി.സുധാകരനും തുടങ്ങി ജില്ലയിലാകെ വലതുപക്ഷ കാറ്റ് ആഞ്ഞു വീശുന്നു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനും ഇടതുപക്ഷവും എന്നോടൊപ്പം എന്ന് പറഞ്ഞ ജി സുധാകരൻ്റെ വാക്കുകൾ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ഇതുവരെ വന്നഫലം.
Kerala
ഹരിപ്പാട്: ഹരിപ്പാട് കടം വാങ്ങിയ പണം ചോദിച്ചതിന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുതുകുളം ചെമ്പകപ്പള്ളിയിൽ വീട്ടിൽ ബിനു കോശി (50) ആണ് പിടിയിലായത്. ഹരിപ്പാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
പള്ളിപ്പാട് തെക്കേക്കര സ്വദേശി സജി (46)യെ ആണ് ബിനു വെട്ടിപ്പരിക്കേൽപ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബിനു കോശിയുടെ ഭാര്യ സജിയുടെ സഹോദരിയിൽ നിന്ന് ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു.
പണം തിരികെ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ബിനുവും സജിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. സംഭവ ദിവസം ബിനുവിന്റെ വീടിന് മുന്നിലെത്തി പണം ആവശ്യപ്പെട്ട സജിയെ പ്രതി അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നാലെ മടങ്ങിപോകുന്നതിനിടെ സജിയെ ബിനു കത്തിയുമായി ഓടിയെത്തി കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിയെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
Kerala
ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കിയ നിലയിൽ. ജനറൽ ആശുപത്രിയിലെ ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ശരത് പ്രസാദിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് ശരത് പ്രസാദ്. ജില്ലാ ജയിലിലെ ടോയ്ലറ്റിൽ ഉടുമുണ്ടിൽ തൂങ്ങി മരിച്ചനിലയിലാണ് ശരത് പ്രസാദിനെ കണ്ടെത്തിയത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടത്തെ റേഷൻ വാങ്ങി മുകൾനിലയിലെ എഫ് വൺ സെല്ലിലേക്ക് പോയ ശരത്പ്രസാദ് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടോയ്ലറ്റിലേക്ക് പോയത്.
തുടർന്ന് പ്രിസൺ ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വകാര്യ ബസിൽ കയറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ആറന്മുള എരുമക്കാട് സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. ഏപ്രിൽ 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മാലക്കരയിൽ വച്ചായിരുന്നു സ്വകാര്യ ബസിൽ കയറി പ്രതി തെക്കേമല സ്വദേശി ശ്രീജീവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭാര്യയുമായി ശ്രീജീവിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണം. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ആലപ്പുഴയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Kerala
ആലപ്പുഴ: കായംകുളത്ത് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ചേരാവള്ളി വടക്കേതോപ്പില്‍ സെലീന(42) ആണ് മരിച്ചത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ വിവാഹ സത്കാരത്തിന് പങ്കെടുക്കാൻ പോയതായിരുന്നു സെലീന.
ആളൊഴിഞ്ഞ പറമ്പിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. വിവാഹ സത്കാരത്തിന് പിന്നാലെ വാഹനമെടുക്കാൻ പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരിക്കേറ്റ സഹയാത്രികൻ ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ ഹരിനാരായണൻ (20) ആണ് മരിച്ചത്.
സുഹൃത്ത് ആദിത്യൻ (20) ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു അപകടം. ബൈക്ക് പെട്രോൾ തീർന്ന് നിന്നു പോയി. പിന്നീട് മറ്റൊരു സുഹൃത്തായ അക്ഷയുമായി ചേർന്ന് വാഹനം പരിശോധിച്ചു നിൽക്കുമ്പോൾ കോഴികയറ്റി വന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു.
ഹരിനാരായണൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയുടെ പരിക്ക് സാരമുള്ളതല്ല. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് ഹരിനാരായൺ.
Kerala
ആലപ്പുഴ: ചൂടുകൂടിയതോടെ കടലിൽ മത്സ്യമില്ലാതെ നട്ടം തിരിയുന്ന തീരദേശ മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി മണ്ണെണ്ണെ വില വർധനവും. സബ്സിഡിഡി നിരക്കിലുള്ള മണ്ണെണ്ണ രണ്ടുമാസമായി കിട്ടാനുമില്ലാതായതോടെ കടലിൽ വള്ളമിറക്കാനാവാതെ മത്സ്യത്തൊഴിലാളികൾ പട്ടിണിലാണ്.
സർക്കാർ അംഗീകരിച്ച 14,342 എൻജിനുകൾക്ക് മത്സ്യഫെഡിന്റെ പമ്പുകൾ വഴിയാണ് പ്രതിമാസം 140 മുതൽ 190 ലിറ്റർ വരെ മണ്ണെണ്ണ സബ്സിഡി നിരക്കിൽ നൽകുന്നത്. ഇങ്ങനെ നൽകുന്ന വെള്ളമണ്ണെണ്ണ ലിറ്ററിന് 80 രൂപ നിരക്കിലാണ് ലഭിച്ചുകൊണ്ടിരുന്നത്.
ഇത് വാങ്ങുന്പോൾ മുഴുവൻ തുകയുമടയ്ക്കണം. സബ്സിഡി പിന്നീടാണ് ലഭിക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണ വിരലിലെണ്ണവുന്ന ദിവസങ്ങളിലെ മത്സ്യബന്ധനത്തിനു മാത്രമേ തികയൂ. മാസത്തിന്റെ ബാക്കി ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിനിറങ്ങേണ്ടിയും വരും.
സബ്സിഡി മണ്ണെണ്ണയും ലഭിക്കാതായതോടെയാണ് ലിറ്ററിന് 103 രൂപയ്ക്ക് പുറം മാർക്കറ്റിൽ നിന്നു ലഭിച്ചിരുന്ന നീല മണ്ണെണ്ണയുടെ വില 52.37രൂപ വർദ്ധിച്ച് 155.37 രൂപയായത്. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ മേഖലയ്ക്ക് നൽകിയിരുന്ന 25 രൂപയുടെ സബ്സിഡിക്കു പകരം തെരഞ്ഞെടുപ്പ് കാലത്ത് 50രൂപ നൽകിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതും ലാഭമല്ലാതായി മാറി.
ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ തീരം ചൂടുപിടിക്കുന്നതിനാൽ മത്സ്യങ്ങൾ ആഴക്കടലിലേ കാണൂ. തീരദേശത്ത് മാത്രമായി പ്രവർത്തിക്കുന്ന പരമ്പരാഗത യാനങ്ങൾക്ക് കൂടുതൽ ദൂരവും സമയവും എടുത്തു മാത്രമേ മത്സ്യബന്ധനം സാധ്യമാകൂ. ഇന്ധനം കൂടുതൽ വേണ്ടിവരുന്ന ഈ മാസങ്ങളിലെ മണ്ണെണ്ണ വിലവർധനതൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കും.
സബ്സിഡി എണ്ണ ഒന്നിനും തികയില്ല
വില വർധിച്ചതോടെ, 50തൊഴിലാളികൾ കയറുന്ന ഒരു ഇൻബോർഡ് വള്ളത്തിന് പ്രതിദിനം ശരാശരി 40,000 രൂപയെങ്കിലും ഇന്ധന ചെലവു വരും. ഇൻബോർഡ് എൻജിൻ യാനങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന ഔട്ട് ബോർഡ് കാരിയർ വള്ളങ്ങൾക്ക് 40 എച്ച്.പിയുടെ മൂന്ന് യൂണിറ്റുകൾ വരെ ആവശ്യമാണ്. 40 എച്ച്.പിയുടെ ഒരു യൂണിറ്റിന് മണിക്കൂറിൽ കുറഞ്ഞത് 20 ലിറ്റർ മണ്ണെണ്ണ വേണ്ടിവരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ചെലവ് വർധിച്ചതോടെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന, 35-40 പേര് മത്സ്യബന്ധനത്തിനായി പോകുന്ന ഡിസ്കോവള്ളങ്ങള് കടലിലേക്കിറങ്ങുന്നില്ല. അതിനനുസരിച്ച് മത്സ്യം ലഭിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകും. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Kerala
ആലപ്പുഴ: കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കേസിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ സിനിൽ സബാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്ട്രേറ്റിന് നിർദേശം നൽകി. ഏപ്രിൽ നാലിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
സംഭവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും അതിജീവിത ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രന്റെ ഓഡിയോ സന്ദേശം ഉൾപ്പെടെ പുറത്തുവിട്ട് പരാതി നൽകിയ വനിത നേതാവിനെതിരെ സംഘടന നടപടിയെടുത്ത് ബിജെപി.ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെതിരെയാണ് നടപടി.
പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ ബിജെപി സസ്പെൻഡ് ചെയ്തു. തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു.
ഗുരുതര ആരോപണങ്ങളോടെയാണ് ബിന്ദു പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അസഭ്യം വിളിച്ചെന്നും കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ബിന്ദുവിനെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. നിങ്ങൾ ബിജെപി പ്രവർത്തക അല്ലേയെന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്നും അടിച്ച് പണിക്കുറ്റം തീർക്കുമെന്നും ഫോൺ സന്ദേശത്തിൽ ശോഭ പറയുന്നുണ്ട്.
വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന്‍ പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു നൽകിയ പരാതിയിൽ പറയുന്നു.
Kerala
ആലപ്പുഴ: ആലപ്പുഴ അർത്തുങ്കൽ ബൈപാസിന് സമീപം വാഹനാപകടത്തിൽ എസി മെക്കാനിക്കിന് ദാരുണാന്ത്യം. മണ്ണഞ്ചേരി സ്വദേശി കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആണ് അപകടമുണ്ടായത്.
നൗഷാദ് രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യ മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് ജീവനൊടുക്കി. ആലപ്പുഴ കൊമ്മാടി സ്വദേശിയായ കയർ ഫാക്ടറി ജീവനക്കാരൻ സന്തോഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം.
മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയാണ് സന്തോഷ് ജീവനൊടുക്കിയത്. മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷും ഭാര്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെ സന്തോഷ് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.
മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ ഭാര്യ നൽകാതിരുന്നതാണ് സന്തോഷിനെ പ്രകോപിപ്പിച്ചത്. നാട്ടുകാർ ചേർന്ന് സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മങ്കൊമ്പ്: മങ്കൊമ്പ് അറുപതിൻചിറ ജെട്ടിക്ക് സമീപം നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് നാലാം വാർഡിൽ പ്രശാന്ത് ഭവനിൽ പ്രഹ്ലാദന്റെയും തങ്കമണിയുടെയും മകൻ പി. ശ്യാംലാൽ (32) ആണ് മരിച്ചത്.
സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോകുമ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കിടങ്ങറ ഓഡേറ്റി തെക്കു പാടത്ത് നിന്നു നെല്ല് ശേഖരിച്ച് മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിലുള്ള കടവിലേക്ക് വള്ളത്തിൽ എത്തിക്കുമ്പോഴാണ് അപകടം.
വള്ളത്തിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ശ്യാമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും വള്ളം കടവിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ്റിലേക്ക് വീണ ശ്യാമിനായി സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
ചെങ്ങന്നൂര്‍: വാടക വീടിനോട് ചേർന്ന പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പിടിയിൽ. ചെറിയനാട് ചെറുവല്ലൂർ കാവിന്റെ വടക്കേതിൽ നന്തു എസ്. കുമാർ (26) ആണ് പിടിയിലായത്. വെൺമണി പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ചെറിയനാട് ചെറുവല്ലൂർ ഭാഗത്തുള്ള 'ശ്രീ സദനം' എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു നന്തു. ഇയാൾ സ്വന്തം ഉപയോഗത്തിനും വിൽപനയ്ക്കുമായി വീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു.
പറമ്പിൽ നട്ടുപിടിപ്പിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികൾക്ക് വെള്ളമൊഴിച്ച് പരിപാലിച്ചുകൊണ്ടിരുന്ന സമയത്താണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
മാവേലിക്കര: ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും കവർന്ന പ്രതി പിടിയിൽ. മാവേലിക്കര തഴക്കര വലിയത്തറയിൽ പുത്തൻവീട്ടിൽ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഇടുക്കി വാഗമൺ പശുപ്പാറയിൽ ഒളിവിൽ കഴിയുകയായിരുന്നു രാജേഷ്.
വെൺമണി കുതിരവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തിൽ നിന്ന് വെള്ളി വിഗ്രഹവും പൂജാസാധനങ്ങളും കവർന്ന കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 25ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഒന്നര ലക്ഷം രൂപ വിലവരുന്ന വെള്ളിയിൽ നിർമിച്ച അയ്യപ്പ വിഗ്രഹം, ഓട്ടുവിളക്കുകൾ, കിണ്ടി എന്നിവയും കാണിക്കവഞ്ചികളിൽ നിന്ന് 7500 ഓളം രൂപയും പ്രതി കവർന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ പഴയ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഗമണ്ണിലെ ഒളിത്താവളം കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഭാഗത്ത് ഒളിപ്പിച്ചു വച്ചിരുന്ന വിഗ്രഹവും മറ്റ് തൊണ്ടിമുതലുകളും പോലീസ് കണ്ടെടുത്തു.
Kerala
ആലപ്പുഴ: വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസി റോഡ് മാതൃകാപരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഴ പെയ്താൽ വെള്ളപ്പൊക്കം മൂലം യാത്ര മുടങ്ങുന്ന ഒരു കാലമുണ്ടായിരുന്നു. യുഡിഎഫ് ഭരിച്ചപ്പോൾ ഇരുണ്ടകാലമായിരുന്നെന്നും എല്‍ഡിഎഫ് സർക്കാർ പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികൾ ഉൾപ്പടെ പൂർത്തിയാക്കിയെന്നും പിണറായി അഭിപ്രായപ്പെട്ടു.
വികസനത്തിന്റെ മാറ്റം എല്ലായിടത്തും കാണാം. വികസനത്തിന്റെ സ്വാദ് അനുഭവിക്കാത്ത ഒരു കുടുംബവും കേരളത്തിൽ ഉണ്ടാകില്ല. അതാണ് നമ്മുടെ വികസനത്തിന്റെ പ്രത്യേകത. ആരോഗ്യ മേഖലയിലും നല്ല മാറ്റം ഉണ്ടാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട് തകർന്നപ്പോൾ കേന്ദ്രം സഹായിച്ചില്ല. മറ്റെല്ലാ സംസ്ഥാനങ്ങൾക്കും സഹായം നൽകിയപ്പോഴും കേരളത്തെ പരിഗണിച്ചില്ല. വയനാട് ദുരന്തസമയത്തും സഹായം ലഭിച്ചില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.
ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനാണ് പ്രതി. ഇവർ 2023 മുതൽ പരിചയക്കാരായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് അടുപ്പത്തിലാകുന്നത്. യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇവ യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Kerala
ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. ജി. സുധാകരൻ പൊളിറ്റിക്കൽ സൈക്കോപ്പാത്ത് എന്നാണ് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്.
സുധാകരൻ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നുവെന്നും കുറ്റപ്പെടുത്തിയ ജെയിംസ് സാമുവൽ, താൻ ചെയ്ത ഹീന പ്രവർത്തികൾ ഞങ്ങൾക്കും പറയേണ്ടി വരുമെന്നും ഇങ്ങനെ വന്നാല്‍ സുധാകരൻ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും പോസ്റ്റില്‍ കുറിക്കുന്നു.
പാർട്ടിയിൽ സുധാകരൻ ആരേയും വളർത്തിയിട്ടില്ലെന്നും നിരവധി വിദ്യാർത്ഥി-യുവജന നേതാക്കളുടെ ഭാവി തകർത്തുവെന്നും ജെയിംസ് സാമുവൽ ആരോപിക്കുന്നു. ജി സുധാകരൻ ഒരു നേതാവിനെയും വളർത്തിയില്ല. കഴിവുള്ളവരെ വെട്ടിയൊതുക്കി, തനിക്ക് മുകളിൽ ആരും വരരുതെന്ന നിലപാടായിരുന്നു സുധാകരന്റേതെന്നും വിമർശനമുണ്ട്.
പാർട്ടിയിൽ തന്റെ പെട്ടി താങ്ങുന്നവർ മതിയെന്നായിരുന്നു ജി സുധാകരന്റെ നിലപാട്. തനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നവരെ മാത്രം മുന്നോട്ട് കൊണ്ടുവരുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും ഇതിലൂടെ പാർട്ടിക്കുള്ളിൽ നേതൃവികസനം തടസപ്പെട്ടുവെന്നും ജെയിംസ് സാമുവൽ കുറ്റപ്പെടുത്തി.
Kerala
ആലപ്പുഴ: യു. പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവ് ഇർഷാദ് ചക്കാലശേരിക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിനു നിർദേശം നൽകി. പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാൻ നിർദേശം നൽകിയതെന്ന് കളക്ടർ വ്യക്തമാക്കി.
സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് പോലീസിന് നിർദേശം നൽകിയത്.
ചൊവ്വാഴ്ച കായംകുളത്ത് നടന്ന യുഡിഎഫ് കൺവൻഷനിടെയാണ് എ. ഇർഷാദ് എൽഡിഎഫ് സ്ഥാനാർഥിയായ പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ഇർഷാദിനെ ലീഗിൽനിന്ന് സസ്പെൻഡു ചെയ്തിരുന്നു.
Kerala
ആലപ്പുഴ: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ. താൻ 15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല. താൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നുവെന്ന് സുധാകരൻ പറഞ്ഞു.
സിപിഎം ഇപ്പോൾ ഐഡിയോളജി പറയുന്നു. ഐഡിയ ഇല്ലാത്തവർക്ക് എന്ത് ഐഡിയോളജി. താൻ ഇപ്പോൾ സിപിഎമ്മുകാരനല്ല. ആലപ്പുഴ സിപിഎമ്മിൽ ഒരു നിലപടും ഇല്ല. പാർട്ടിയിലെ ഒരു ചെറുപ്പകാരനും നേരായി വളരുന്നില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
വളഞ്ഞ് വളരുന്നു. കഞ്ചാവ് വിൽപനക്കാർ ആലപ്പുഴയിൽ ചെങ്കൊടിയേന്തുന്നു. അവരുടെ കൈയിൽ പണമുണ്ട്. അവരെ പാർട്ടി സംരക്ഷിക്കുന്നു. സെക്രട്ടറിയെ കേന്ദ്രീകരിച്ചാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
എന്നാൽ ഇവിടെ ഒരു ജില്ലാ സെക്രട്ടറി ഉണ്ട്. ഒന്നും അറിയാത്ത ഒരാൾ ജില്ലാ പാർട്ടിയെ നയിക്കുന്നു. പാർട്ടിക്കാരുടെ കാര്യം നോക്കാൻ അറിയാത്ത പാർട്ടി സെക്രട്ടറി. സ്വന്തം കാര്യവും കുടുംബകാര്യവും അവർക്ക് അറിയാമെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു.
Kerala
കൊന്നുകളയും നിന്നെ എന്നു പറഞ്ഞ് തലയ്ക്ക് നെടുകേയാണ് അന്ന് പോലീസുകാര്‍ അവനെ അടിച്ചത്. വീട്ടില്‍ പറയാതെയാണ് അവന് അന്ന് സമരത്തിനു പോയത്. പിന്നീട് ടിവി വച്ചപ്പോഴാണ് ലാത്തികൊണ്ട് പോലീസുകാര്‍ അടിക്കുന്നതും തലപൊട്ടി ചോരയൊലിക്കുന്നതുമായ രംഗങ്ങള്‍ കാണുന്നത്. ഒരു ഈര്‍ക്കിലികൊണ്ടു പോലും അടിക്കാതെയാണ് ഞങ്ങള്‍ അവനെ വളര്‍ത്തിയത്. ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ ഹൃദയം പിടഞ്ഞുപോയി. അറ്റാക്ക് വരുമെന്നു വരെ തോന്നിപോയി.
പറയുന്നത് ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ അരശര്‍കടവില്‍ ഡൊമിനിക് ജാക്സണും അക്കാമ്മയും. ഈ വേദനകള്‍ക്കൊടുവില്‍ മകന് ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായതിലുള്ള സന്തോഷത്തിലാണവരിപ്പോള്- മുപ്പതുകാരനായ എ.ഡി. തോമസിന്റെ അപ്പയും അമ്മയും. മകന് സ്ഥാനാര്‍ഥിത്വം ലഭിച്ചതില്‍ സന്തോഷിക്കുമ്പോഴും പെട്ടന്ന് ഓര്‍മവരുന്നത് മുഖ്യമന്ത്രിയുടെ നവകേരള യാത്ര കടന്നുപോയപ്പോള്‍ വാഹനത്തിനു മുന്നില്‍ പ്രതിഷേധിച്ചതിന് മകനെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് മര്‍ദ്ദിച്ച സംഭവം.
തെര്‍മോക്കോള്‍ കൊണ്ടുള്ള രണ്ടു പൊന്തുവള്ളങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. ഒന്ന് തുഴയുന്നതും മറ്റേത് മോട്ടോര്‍ ഘടിപ്പിച്ചതും. മൂന്നു മക്കളാണ് ഞങ്ങള്‍ക്കുള്ളത്. എ.ഡി. തോമസ് മൂത്തവനാണ്. സഹോദരങ്ങളെ വളര്‍ത്താന്‍ പതിനേഴാം വയസില്‍ എന്റെ കൂടെ മത്സ്യബന്ധനത്തിന് പൊന്തുവള്ളത്തില്‍ അവനും വരുമായിരുന്നു- ഡൊമിനിക് പറയുന്നു.
രണ്ടു പേര്‍ക്കു മാത്രം കയറാവുന്ന പൊന്തുവള്ളത്തില്‍ പണിയെടുക്കുന്നതിനൊപ്പം പെട്രോള്‍ പമ്പില്‍ ജോലിചെയ്തും ട്യൂഷന് സെന്ററില്‍ പഠിപ്പിച്ചും ചായക്കട നടത്തിയുമെല്ലാം ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴുമെല്ലാം രാഷ്ട്രീയം വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അപ്പനും അമ്മയും പറയുന്നതുപോലെ പഠിക്കാം. പക്ഷെ രാഷ്ട്രീയം മാറ്റില്ല, അതെന്റെ രക്തത്തിലലിഞ്ഞതാണെന്ന് മകനെപ്പോഴും പറയുമായിരുന്നെന്ന് അമ്മ അക്കാമ്മ പറയുന്നു.
ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ ഒന്നായ ചെത്തി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ് തോമസ്. സ്വന്തം വള്ളത്തില്‍ പണിയെടുക്കുന്നതിനൊപ്പം സംഘത്തിന്റെ 17 വള്ളങ്ങളിലും ജേഷ്ടന് പണിക്കുപോകുമായിരുന്നന്ന് അനുജന് ബോണിഫസ്. മഴ കനത്താല്‍ ചോരുന്ന വീട്ടില്‍ നിന്ന് കനല്‍വഴികള്‍ താണ്ടി, ജീവിത പ്രയാസങ്ങളോട് പൊരുതിനേടിയ മനക്കരുത്തുമായാണ് എ.ഡി. തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്കെത്തുന്നത്.
നിലവില്‍ കെഎസ്യു ജില്ലാ പ്രസിഡന്റും ഡിസിസി മെമ്പറുമാണ്. കാട്ടൂര്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവുടുവെച്ചു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ വിദ്യാഭ്യാസകാലയളവില്‍ സജീവ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നു. കോളജിലെ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായ തോമസ്, പോള്‍ ചെയ്ത 90 ശതമാനം വോട്ടും നേടി യൂണിയന് ചെയര്‍മാനായി.
കേരള യൂണിവേഴ്സിറ്റി അഡ്ജുഡിക്കേഷന് കമ്മിറ്റി മെമ്പര്‍, കെ എസ്യു ആലപ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, ഏറ്റവും പ്രായം കുറഞ്ഞ കെഎസ്യു ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എന്നിങ്ങനെ രാഷ്ടീയത്തില്‍ കുറഞ്ഞകാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചു. സേവാദള്‍ ജില്ലാ സെക്രട്ടറി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഐഎന്‍ടിയുസി കലവൂര്‍ മേഖല ഭാരവാഹി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
തീരദേശവാസികളുടെയും തൊഴിലാളികളുടെയും രാഷ്ട്രീയ സംസ്കാരം മാറ്റുരയ്ക്കുന്ന ആലപ്പുഴ മണ്ണില്‍ മനുഷ്യരെപ്പിടിക്കാന്‍ ഇറങ്ങുകയാണ് തോമസെന്ന യുവനേതാവ് . എല്‍എല്‍ബിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് തോമസ്.
Kerala
ആലപ്പുഴ: എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ല നേതാക്കളില്ലെന്ന് സിപിഎം വിട്ട മുൻ മന്ത്രി ജി.സുധാകരൻ. പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്ഐയിൽ ഇല്ലെന്നും ജി.സുധാകരൻ പറഞ്ഞു.
ഏരിയ സെക്രട്ടറി കള്ള് ഷാപ്പിലിരുന്ന് ജി. സുധാകരന്റെ തന്തയ്ക്ക് വിളിക്കുന്നു. പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ തനിക്കെതിരെ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും സുധാകരൻ ആരോപിച്ചു.
കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തനിക്ക് ചെറ്റ എന്ന് പേരിട്ടെന്നും, ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോയെന്നും ചോദിച്ചു.
ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാൽ പ്രശ്നമാണെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി.സുധാകരനെ കടന്നാക്രമിച്ച് സിപിഎം. സുധാകരനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ പുന്നപ്ര പറവൂരിൽ വമ്പൻ ബഹുജന മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
വി.എസ്. അച്യുതാനന്ദന്റെ വീടിന് മുന്നിൽ നിന്നാരംഭിച്ച ബഹുജന മാർച്ച് സുധാകരന്റെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്കെത്തിയത്. സുധാകരന്റെ വീടിന് മുന്നിലെത്തിയപ്പോൾ കടുത്ത മുദ്രാവാക്യം വിളിയായിരുന്നു. വർഗവഞ്ചനയ്ക്ക് മാപ്പില്ല.
യുഡിഎഫിൻ കൂടാരത്തിൽ അത്താഴത്തിന് പോയെങ്കിൽ തിന്നു മദിച്ചു കിടന്നോളൂ. പ്രസ്ഥാനത്തെ ഒറ്റുകൊടുത്താൽ ഏത് സുധാകരനായാലും തോറ്റു മടങ്ങും കട്ടായം, ജി. സുധാകരാ കേട്ടോളൂ, ഇത് പുന്നപ്രയുടെ മണ്ണാണെ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു.
Kerala
ആലപ്പുഴ: ജി. സുധാകരനെതിരെ പ്രകടനം നടത്താൻ സിപിഎം തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടാനാണ് ജി. സുധാകരന്റെ തീരുമാനം. ഇതേ തുടർന്നാണ് ശക്തി പ്രകടനം നടത്താൻ സിപിഎം തീരുമാനിച്ചത്.
ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തി പ്രകടനം സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപത്ത് നിന്ന് ആരംഭിച്ച് സുധാകരന്റെ വീടിന് സമീപം വരെയാണ് പ്രകടനം.
ഇതോടെ സുധാകരനോടുള്ള മൃദുസമീപനത്തിൽ മാറ്റം വരുത്തുകയാണ് സിപിഎം നേതൃത്വം. വ്യാഴാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിന് തൊട്ടുപിന്നാലെ സുധാകരനെ വർഗവഞ്ചകൻ എന്ന് വിശേഷിപ്പിച്ച് സിപിഎം ഏരിയ നേതാക്കൾ നേരിട്ടിറങ്ങി പോസ്റ്റർ പതിച്ചിരുന്നു.
സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. സുധാകരനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തി ജി. ഭുവനേശ്വരന്റെ രക്തസാക്ഷി കുടീരത്തിലാണ് പാർട്ടി പ്രവർത്തകർ ഒത്തുചേർന്നത്.
Kerala
കോട്ടയം: പുന്നപ്ര വയലാറും രക്തസാക്ഷിത്വങ്ങളും ഐതിഹാസിക സമരങ്ങളും ചെങ്കൊടിയില്‍ അടയാളമാക്കിയ ആലപ്പുഴയിലെ കമ്യൂണിസ്റ്റ് ഗോദയില്‍നിന്ന് ജി. സുധാകരനെന്ന അതികായന് പുറത്തു ചാടി. ആലപ്പുഴ തീരമേഖലകളില്‍ ആറു പതിറ്റാണ്ടിന്റെ ജനകീയ അടിത്തറയുള്ള സഖാവാണ് സുധാകരന്.
‘ഉണ്ണി മകനെ മനോഹരാ’, ‘ ആരാണ് നീ ഒബാമ’, ‘ സന്നിധാനത്തിലെ കഴുതകള്‍’, ‘ കനല്‍വഴിയില്‍ കരിപുരളാതെ’ എന്നിവയൊക്കെ ജി. സുധാകരന തൂലികയിലും നാവിലും എഴുതപ്പെട്ട കവിതകളാണ്. കുറെക്കാലമായി തന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടി വഴികളില്‍ കല്ലും കനലും എറിഞ്ഞുകൊണ്ടിരിക്കുന്ന മുതിര്‍ന്ന സഖാക്കളെ ഉന്നമിട്ടാണോ ഈ കവിതകളൊക്കെ മുന്നേ കുറിച്ചതെന്നു തോന്നിപ്പോകും ഈയിടയായി സുധാകരന് നടത്തുന്ന ആത്മരോക്ഷം കേട്ടാൽ.
ആലപ്പുഴയില്‍നിന്നുള്ള ഭാവിമുഖ്യമന്ത്രിയായി അവതരിപ്പിച്ച ഗൗരിയമ്മയെ 1994ല്‍ സിപിഎം പുറത്താക്കിയപ്പോള്‍ ‘ഇഎംഎസേ നിങ്ങള്‍ക്കെന്നെ തോല്‍പ്പിക്കാനാകില്ലെന്ന’ ഗൗരിയമ്മയുടെ വെല്ലുവിളി ഇന്നലെ സുധാകരനും ആവര്‍ത്തിച്ചു. 1996ല്‍ മാരാരിക്കുളത്തെ അച്യുതാനന്ദന്റെ തോല്‍വിയും അടിയൊഴുക്ക് അന്വേഷണങ്ങളും ആലപ്പുഴ സിപിഎം സമ്മേളനത്തില്‍ വിഎസിന്റെ ഇറങ്ങിപ്പോക്കുമൊക്കെയായി ആലപ്പുഴയില്‍ സിപിഎം അഗ്നിപരീക്ഷകളെയാണ് നേരിട്ടിട്ടുള്ളത്.
ഗൗരിയമ്മയ്ക്ക് സംഘടനാപരമായ അച്ചടക്കമില്ലെന്ന് ആരോപിച്ചാണ് ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ 1994 ജനുവരി ഒന്നിന് ഗൗരിയമ്മയെ പുറത്താക്കിയത്. തുടര്‍ന്ന് ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസ് കുറെക്കാലം സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തി. ബദല്‍രേഖയുടെ പേരില്‍ 1986ല്‍ പുറത്താക്കപ്പെട്ട എം.വി. രാഘവന് രൂപീകരിച്ച സിഎംപിയേക്കാള് അടിത്തറ ആലപ്പുഴയില്‍ ജെഎസ്എസിനുണ്ടായിരുന്നു.
1987ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ സിപിഎം ചെങ്കോട്ടയായ അഴീക്കോട് മണ്ഡലത്തില്‍ രാഘവന് മത്സരിച്ചപ്പോള്‍ രാഘവന് നനഞ്ഞ പടക്കമാവുമെന്നാണ് ഇ.എം.എസ് പരിഹസിച്ചത്. 1389 വോട്ടിന് ഇ.പി. ജയരാജനെ അട്ടിമറിച്ചു രാഘവന് കരുണാകരന് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായി.
അമ്പലപ്പുഴയിലെ അണിബലവും യുഡിഎഫ് പിന്തുണയും ചേര്‍ന്നാല്‍ ജി. സുധാകരന് സ്വതന്ത്ര കമ്യൂണിസ്റ്റായി നിയമസഭയിലെത്താനുള്ള സാധ്യത ചെറുതല്ല. 2006 മുതല്‍ 2021 വരെ അമ്പലപ്പുഴയുടെ എംഎല്‍എയായിരുന്ന സുധാകരന് രാഷ്ട്രീയ സത്യസന്ധതയുടെ പ്രതീകമായി ആദരിക്കപ്പെടുന്നു.
2016ല്‍ അമ്പലപ്പുഴയില്‍ 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് പൊതുമരാമത്ത് മന്ത്രിയായത്. സിപിഎം വിഭാഗീയത കാലത്ത് വി.എസ്. പക്ഷത്തുനിന്ന് പിണറായി ചേരിയിലെത്തി ആലപ്പുഴ ജില്ലയെ പിണറായിയില്‍ എത്തിച്ചതില്‍ പ്രധാനിയാണ് സുധാകരന്. പില്ക്കാലത്ത് പിണറായി വിജയന് ഉള്‍പ്പെടെ നേതാക്കളെയും പാര്‍ട്ടി നിലപാടുകളെയും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ച് സുധാകരന് അനഭിമതനായി.
അച്യുതാനന്ദന്റെ മാരാരിക്കുളം തോല്‍വിയുടെ ആഘാതം സുധാകരന് ഉള്‍പ്പെട്ട അന്നത്തെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഏറ്റുവാങ്ങിയത്. 1991 ല്‍ 9,980 വോട്ടുകള്‍ക്ക് വി.എസ്. ജയിച്ച മണ്ഡലമായിരുന്നു മാരാരിക്കുളം.
1996ല്‍ 1965 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി.ജെ. ഫ്രാന്‍സിസ് ജയിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി.കെ. പളനിയെ പാര്‍ട്ടിയില്‍ തരംതാഴ്ത്തി. ജി. സുധാകരൻ എന്ന സഖാവിനെതിരേ പാര്‍ട്ടിതല വെട്ടിനിരത്തല്‍ വൈകാനിടയില്ല.
Kerala
ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മുൻ സിപിഎം നേതാവ് ജി. സുധാകരനെതിരെ ആലപ്പുഴയിൽ വ്യാപകമായ പോസ്റ്റർ പ്രതിഷേധം. 'വർഗവഞ്ചകന് മാപ്പില്ല' എന്ന വാചകങ്ങളോടെ പുന്നപ്രയിലാണ് സിപിഎം പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ നവനീതം വസതിയിൽ മാധ്യമ സമ്മേളനം നടത്തി താൻ പാർട്ടി അംഗത്വം പുതുക്കാൻ ഉദ്ദേശിക്കുന്നല്ലെന്നും ആരുടെയും പിന്തുണയില്ലാതെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ തന്നെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി നടപടികൾ ഇതിനോടകം താൻ നേരിട്ടെന്നും വസതിയിൽ നടത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന പത്ര സമ്മേളനത്തിൽ ജി. സുധാകരൻ വ്യക്തമാക്കി.
പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുവെന്ന വാർത്തകൾക്ക് പിന്നാലെ ആലപ്പുഴ ജില്ലാ നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജി. സുധാകരൻ വഴങ്ങിയില്ല. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉൾപ്പെടെയുള്ള നേതാക്കൾ വസതിയിൽ നേരിട്ടെത്തിയാണ് അനുനയനീക്കത്തിന് ശ്രമിച്ചത്. സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ജി സുധാകരന്റെ പ്രഖ്യാപനം.
Kerala
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന നിലപാട് വ്യക്തമാക്കിയ ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
അമ്പലപ്പുഴ: ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾ തീ പിടിച്ച് പൂർണമായി കത്തി നശിച്ചു. അപകടത്തിൽ ആളപായമില്ല. പുന്നപ്ര പറവൂർ കിഴക്ക് പൂന്തുരത്ത് കായലിൽ കിടന്ന രണ്ടു ഹൗസ് ബോട്ടുകളാണ് വ്യാഴാഴ്ച രാവിലെ തീപിടിത്തത്തിൽ കത്തിനശിച്ചത്.
ആദ്യം ഒരു ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. പിന്നീട് ഇതിൽ നിന്ന് തൊട്ടടുത്തു കിടന്ന ഹൗസ് ബോട്ടിലേക്കും തീ പടരുകയായിരുന്നു. ഈ സമയം ഇതിനുള്ളിലുണ്ടായിരുന്ന ജീവനക്കാർ ചാടി രക്ഷപെട്ടു.
ഇരുബോട്ടുകളിലുമുണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. തീ പിടിച്ചതിനെത്തുടർന്ന് ഇതിലുണ്ടായിരുന്ന പാചക വാതക സിലിണ്ടറുകളും പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ ആഘാതം വർധിക്കാൻ കാരണമായത്.
Kerala
കായംകുളം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കൊല്ലം ഇരവിപുരം വാളത്തുംഗൽ സ്വദേശി മെന്റൽ അപ്പു എന്ന അൽത്താഫ് (27), ഇരവിപുരം വടക്കേവിള സ്വദേശി തൗഫീഖ് (22) എന്നിവരാണ് പിടിയിലായത്.
കായംകുളം പോലീസ് ഇരവിപുരത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. മാർച്ച് അഞ്ചിന് രാവിലെ 6.15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിലെ ജീവനക്കാരിയും കൃഷ്ണപുരം കാപ്പിൽ സ്വദേശിനിയുമായ യുവതിയ്ക്ക് നേരെയായിരുന്നു ആക്രമണം.
നമ്പർ പ്ലേറ്റില്ലാത്ത ടു വീലറിൽ യുവതിയെ പിന്തുടർന്ന പ്രതികൾ കായംകുളം സെന്റ് മേരീസ് സ്കൂളിന് മുൻവശം വച്ച് യുവതിയെ തലയ്ക്കും കഴുത്തിനും ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മാലയുടെ കൊളുത്ത് പൊട്ടി യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് വീണിരുന്നു.
ആക്രമണത്തെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് യുവതി വീണതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നാല് ദിവസം കൊണ്ട് 250ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതികളെ തിരിച്ചറിഞ്ഞത്.
Kerala
ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തില്ല. മങ്കൊമ്പിലെ എസി റോഡ് ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യാനായി പോയി.
ഇതിന് പിന്നാലെ പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ തത്സമയ സ്ട്രീമിംഗിലുള്ള എഫ്ബി ലൈവ് തന്റെ പേജിൽ നിന്ന് ജി.സുധാകരൻ നീക്കി. തന്റെ അനുമതിയില്ലാതെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള അഡ്മിനാണ് എഫ്ബി ലൈവിട്ടതെന്ന് സുധാകരൻ പറഞ്ഞു.
അതേസമയം പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിച്ചെങ്കിലും കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടുതൽ ചർച്ചകൾക്കായി മുഖ്യമന്ത്രി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Kerala
ആലപ്പുഴ: ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് അടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിനു മുമ്പാണ് കൈ കണ്ടെത്തിയത്.
ട്രെയിനിന്റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയിൽ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയോ കൈയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്.
സംഭവത്തെതുടര്‍ന്ന് എസ് അഞ്ച് കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ യാത്ര പുറപ്പെട്ടു. ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: സിപിഎം പ്രാഥമിക പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് മുൻ മന്ത്രി ജി. സുധാകരൻ. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ അനുനയ നീക്കത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഫോണിലൂടെ നാസർ സുധാകരനുമായി ബന്ധപ്പെട്ടെങ്കിലും ജി. സുധാകരൻ അതൃപ്തി അറിയിച്ചതായാണ് സൂചന. തന്റെ പ്രതിഷേധം നാസറിനോട് സുധാകരൻ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്നും സുധാകരൻ നാസറിനോട് ആവർത്തിച്ചു.
അതേസമയം ജി.സുധാകരനുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്തിയേക്കും. നേതൃത്വം നേരിട്ട് ഇടപെട്ട് സുധാകരനെ അനുനയിപ്പിക്കാനാണ് നീക്കം. ബുധനാഴ്ച രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരൻ പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.
പാർട്ടി പ്രാഥമിക അംഗത്വം പുതുക്കില്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. 63 വര്‍ഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ച് സുധാകരൻ പാര്‍ട്ടി വിടുകയാണെന്ന സൂചനയാണ് പോസ്റ്റിലുണ്ടായിരുന്നത്.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ നിന്ന് അവഗണിച്ചു. എം.വി. ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞതായും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഗോവിന്ദന്റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു, ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പാർട്ടി അംഗത്വം പുതുക്കില്ലെന്ന മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ. സുധാകരൻ പാർട്ടിയെ കുറിച്ച് തെറ്റായി ചിന്തിക്കുമെന്ന് കരുതുന്നില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
സുധാകരനെ പാർട്ടി അവഗണിച്ചെന്ന ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചു. ജി. സുധാകരൻ ഏറെ പക്വതയുള്ള നേതാവാണെന്നും പാർട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു.
തങ്ങൾ വിദ്യാർഥി കാലഘട്ടം മുതൽ ഒന്നിച്ച് പ്രവർത്തിച്ചവരാണെന്നും ഒരുപാട് കാലത്തെ അനുഭവപരിചയമുള്ളവരാണെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ജയരാജൻ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ അവഗണിച്ചുവെന്നോ പരിഹസിച്ചുവെന്നോ സുധാകരൻ പറയുമെന്ന് താൻ വിശ്വസിക്കുന്നില്ല. എല്ലാ കാലത്തും പാർട്ടി ജി. സുധാകരനെ വേണ്ടരീതിയിൽ പരിഗണിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
പൂച്ചാക്കൽ: ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ കേസിൽ യുവതി പിടിയിൽ. ചേർത്തല എസ്എൽ പുരം കോർത്തുശേരി ആതിര (26) ആണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് യുവതിയെ പൂച്ചാക്കൽ പോലീസ് പിടികൂടിയത്.
മണപ്പുറം കൊച്ചുപറമ്പിൽ രഘുനാഥന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് ആതിര കവർന്നത്. മോഷണത്തിന് ശേഷം പല സ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് പോലീസ് പിടികൂടിയത്.
ഭർതൃവീട്ടിൽ നിന്ന് 35 പവന് സ്വര്‍ണവും 30,000 രൂപയുമാണ് തട്ടിയെടുത്തത്. 2024 നവംബറിലാണ് ആതിരയുടെ ഭർതൃ മാതാവ് ചിട്ടി പിടിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന് സ്വര്‍ണവും, ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയതായി അറിയുന്നത്.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മോഷ്ടിച്ചത് താനാണെന്ന് ആതിര കുറ്റസമ്മതം നടത്തി.
മോഷ്ടിച്ചതിന് പകരം സ്വർണം വാങ്ങി നൽകാമെന്ന് ആതിര ഭർത്താവിനെയും കുടുംബത്തെയും അറിയിച്ചു. ഇതുപ്രകാരം 2024 ഓഗസ്റ്റില്‍ കൊച്ചിയിലെ ജ്വലറിയില്‍ ഭര്‍ത്താവും സഹോദരിയും അമ്മയുമെത്തി. ആതിരയും അച്ഛനും സഹോദരിക്കുമൊപ്പമെത്തി കണക്കനുസരിച്ച് സ്വര്‍ണം വാങ്ങി.
എന്നാൽ ഓഫീസില്‍ വച്ച് സ്വര്‍ണം കൈമാറി കേസ് തീര്പ്പാക്കാനെന്ന് പറഞ്ഞ് അവിടുന്നിറങ്ങിയ ആതിര വീണ്ടും മുങ്ങി. കേസ് ഒടുവില്‍ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ആതിരയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിക്കുകയും ചെയ്തു.
Kerala
ആലപ്പുഴ: തണ്ണീർമുക്കം ബസ് സ്റ്റാൻഡിൽ നിന്ന് നൈട്രോസെപാം ഗുളികകളും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അമ്പലപ്പുഴ വണ്ടാനം സ്വദേശി ഇജാസ് (26), മാഹിൻ (23) എന്നിവരാണ് ലഹരി വസ്തുക്കളുമായി അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് 200ഓളം നൈട്രോസെപാം ഗുളികകളും 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസിച്ച് ഒഡിഷയിൽ പോയി കഞ്ചാവ് വാങ്ങി വിൽപന നടത്തിവരികയായിരുന്നു ഇരുവരും. ട്രെയിൻ മാർഗം ലഹരിയെത്തിക്കുന്ന പ്രതികൾ ജില്ലയ്ക്ക് പുറത്തിറങ്ങി ബസിലോ ബൈക്കിലോ എത്തിയാണ് ഇവർ ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറുന്നത്.
സുരക്ഷിതമായി ലഹരി കൈമാറ്റം നടത്തുന്നതിനായാണ് ഇവർ തണ്ണീർമുക്കം ബണ്ട് മേഖല തെരഞ്ഞെടുത്തത്. ഒഡിഷയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് പലയിടങ്ങളിലായി വിൽപന നടത്തി വരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ ക്രിമിനൽ സംഘങ്ങൾ തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തിൽ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ആയിരുന്നു ഏറ്റുമുട്ടൽ.
സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ച കേസിൽ തൃക്കുന്നപ്പുഴ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്.
പുളിക്കീഴിലെ കെടിഡിസി ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്. ശനിയാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം.
വെടിവയ്പ്പുണ്ടായെങ്കിലും ഇത് അപകടമുണ്ടാക്കുന്ന തോക്കല്ലെന്ന് മനസിലായതോടെ ഏറ്റുമുട്ടൽ രൂക്ഷമാകുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ നിരവധിപേർ ചികിത്സയിലാണ്. ഇരുവിഭാഗങ്ങളിലുമായി പത്ത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മണികണ്ഠനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത തോക്ക് കോടതിയിൽ ഹാജരാക്കുമെന്നും മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.
Kerala
ആലപ്പുഴ: ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ കേസിൽ യുവതിയെ പിടികൂടാനാകാതെ പോലീസ്. മാരാരിക്കുളം വടക്ക് താമസിക്കുന്ന ആതിര ആണ് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ തുടരുന്നത്.
ഭർതൃവീട്ടിൽ നിന്ന് 35 പവന് സ്വര്‍ണവും 30,000 രൂപയും തട്ടിയെടുത്തെന്നാണ് ആതിരയ്ക്കെതിരായ കേസ്. ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2024 നവംബറിലാണ് ആതിരയുടെ ഭർതൃ മാതാവ് ചിട്ടി പിടിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന് സ്വര്‍ണവും, ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയതായി അറിയുന്നത്.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മോഷ്ടിച്ചത് താനാണെന്ന് ആതിര കുറ്റസമ്മതം നടത്തി.
മോഷ്ടിച്ചതിന് പകരം സ്വർണം വാങ്ങി നൽകാമെന്ന് ആതിര ഭർത്താവിനെയും കുടുംബത്തെയും അറിയിച്ചു. ഇതുപ്രകാരം 2024 ഓഗസ്റ്റില്‍ കൊച്ചിയിലെ ജ്വലറിയില്‍ ഭര്‍ത്താവും സഹോദരിയും അമ്മയുമെത്തി. ആതിരയും അച്ഛനും സഹോദരിക്കുമൊപ്പമെത്തി കണക്കനുസരിച്ച് സ്വര്‍ണം വാങ്ങി.
എന്നാൽ ഓഫീസില്‍ വച്ച് സ്വര്‍ണം കൈമാറി കേസ് തീര്പ്പാക്കാനെന്ന് പറഞ്ഞ് അവിടുന്നിറങ്ങിയ ആതിര വീണ്ടും മുങ്ങി. കേസ് ഒടുവില്‍ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ആതിരയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിക്കുകയും ചെയ്തു. എന്നാൽ പ്രതി നിലവിൽ ഒളിവിൽ തുടരുകയാണ്.
Kerala
കൊച്ചി: പാട്ടത്തിനെടുത്ത പാടങ്ങളിൽ വായ്പയെടുത്ത് ആരംഭിച്ച ചെമ്മീന്‍കൃഷി അപ്രതീക്ഷിതമായെത്തിയ വൈറസ് വിഴുങ്ങിയതിന്റെ സങ്കടത്തിൽ ചെമ്മീന്‍ കര്‍ഷകര്‍. മധ്യകേരളത്തിലെ തീരങ്ങളോടുചേര്ന്നുള്ള ചെമ്മീന്‍ കെട്ടുകളിലാണ് വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ് (വെള്ളക്കുത്ത്) വ്യാപിച്ച് ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചെമ്മീന്കെട്ടുകളിലാണ് വൈറസ് വ്യാപനം രൂക്ഷമായിട്ടുള്ളത്. മൂന്നു ജില്ലകളിലായി 10,000 ഏക്കറിലധികം പാടശേഖരത്ത് ചെമ്മീന്കെട്ടുകളൊരുക്കിയാണ് കൃഷി. 80 ശതമാനം ചെമ്മീന്‍കെട്ടുകളിലും വൈറസ് ബാധയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത് ചെമ്മീന്‍കെട്ടുകളിലെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കി. 100 കിലോ ചെമ്മീന്‍ വിളവെടുത്തിരുന്ന കെട്ടുകളില്‍ ഇപ്പോഴിത് 20-30 കിലോയിലേക്ക് താഴ്ന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണു കെട്ടുകളില്‍ കൃഷിയുടെ സീസണ്.
പൊക്കാളി കൃഷിയുടെ സമയക്രമത്തെ ആധാരമാക്കിയാണ് മധ്യകേരളത്തിലെ ചെമ്മീന്‍കൃഷി അധികവും നടക്കുന്നത്. ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരിപാലിച്ചു വളര്‍ത്തി വിളവെടുക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലുള്ള വൈറസ് വ്യാപനം കൃഷിക്കാരെ കനത്ത സാമ്പത്തിക നഷ്ടത്തിലേക്കാണു തള്ളിയിടുന്നത്.
കാര, നീരന്‍ ഇനങ്ങളിലെ ചെമ്മീനുകള്‍ ഈ സമയത്ത് വലിയ അളവില്‍ വിളവെടുത്തിരുന്നതാണ്. ഇക്കുറി ഉത്പാദനത്തോത് പകുതിയില്‍ താഴെയായെന്ന് കൃഷിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചെമ്മീനുകളിലെ വൈറസ് ബാധ നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായി നഷ്ടമുണ്ടാകുന്നത് ആദ്യമാണെന്ന് കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് (കാഫ്) ജനറല്‍ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യന്‍ പറഞ്ഞു.
രോഗം ബാധിച്ച ചെമ്മീനുകളെ പൂര്‍ണമായി മാറ്റി പുതിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കര്‍ഷകര്‍ക്ക് കെട്ടുകളുടെ ലൈസന്‍സ് കാലാവധിയും പ്രതിസന്ധിയാകുകയാണ്. രണ്ടാമതു നിക്ഷേപിച്ച ചെമ്മീന്‍കുഞ്ഞുങ്ങള്‍ വിളവെടുപ്പിനു പാകപ്പെടാന്‍ ഏപ്രില്‍-മേയ് മാസങ്ങളാകും. ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സ് കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ലൈസന്‍സ് കാലാവധി രണ്ടു മാസംകൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറിസ് മന്ത്രിക്കു കാഫ് ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ്
ചെമ്മീനുകളെ ബാധിക്കുന്ന ഗുരുതര വൈറസുകളിലൊന്നാണിത്. തലഭാഗത്തും കവചത്തിലും വെളുത്തപാടുകള്‍ ഉണ്ടാകുന്നതാണു പ്രധാന ലക്ഷണം. വേഗത്തില്‍ പടരുന്ന വൈറസാണിത്. വൈറസ് ബാധിച്ച ചെമ്മീനുകള്‍ ഭക്ഷണം സ്വീകരിക്കാന്‍ മടിക്കും. രോഗം പിടിപെട്ട ചെമ്മീനുകള്‍ മൂന്നുമുതല്‍ പത്തു വരെ ദിവസത്തിനുള്ളില്‍ ചത്തുപൊങ്ങുകയാണു പതിവ്.
Kerala
ആലപ്പുഴ: തുറവൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ബസ് ഡ്രൈവർ അടക്കം നാലു പേർക്ക് പരിക്കേറ്റു.
ഇന്നു പുലർച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചത്.
കുത്തിയതോട് പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി.
Kerala
ആലപ്പുഴ: ചെറിയനാട് തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചെറിയനാട് സ്വദേശി ആനന്ദിനാണ് നായയുടെ കടിയേറ്റത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ആനന്ദ് കടയിൽ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് നായ ആക്രമിച്ചത്. ആനന്ദിന്റെ കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
ആനന്ദ് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും നായ പിടിവിട്ടില്ല. തുടർന്ന് ബഹളം വച്ചത് കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ കയറിട്ട് നായയെ ബന്ധിക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്തു. ആനന്ദ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ. ഷാഹിദയെ പ്രതിചേർക്കും. അന്വേഷണത്തിന്റെ ഭാഗമായി ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പോലീസ് ശേഖരിച്ചിരുന്നു.
ചികിത്സാരേഖകളിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് ഒൻപത് പേരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.
അതേസമയം ഉഷ ജോസഫിന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. എന്നാൽ പുറത്തെടുത്ത കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിർണായകമാണ്.
Kerala
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ പിടിയിലാകാനുള്ള പ്രതിക്കായി ഊർജിത അന്വേഷണം. കേസിലെ നാലാം പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്.
ഇയാൾ പീഡനത്തിനിരയായ 14കാരിയുടെ പിതാവിന്റെ ബന്ധുവാണ്. പിതാവ്, പിതാവിന്റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്. പിതാവിനൊപ്പം മദ്യപിച്ചെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്.
പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലാണ്. അതേസമയം അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് കൂടുതൽ ചോദ്യം ചെയ്യും. 2022 മുതലാണ് കുട്ടി പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം ഏറ്റുവാങ്ങിയത്.
സുഹൃത്തിനോട് പെൺകുട്ടി വിവരങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് അതിജീവിതയായ പെൺകുട്ടി.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരാണ് കേസിൽ പിടിയിലായത്.
മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദനമേറ്റത്. ബസിനെ മറികടക്കുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കെഎസ്ആർടിസി കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഞായറാഴ്ച ഉച്ചയോടെ മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുമ്പോഴായിരുന്നു സ്വകാര്യ ബസ് വട്ടം നിർത്തുകയും ജീവനക്കാർ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും ചെയ്തത്.
പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Kerala
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് നരിയിൽ ശിവപ്രസാദ് (62) ആണ് മരിച്ചത്.
മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ശിവപ്രസാദ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.
പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
District News
ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ നഗരത്തെ ഭീതിയിലാക്കി നായകളിൽ ത്വക് രോഗം പടരുന്നു. രോമങ്ങൾ കൊഴിഞ്ഞു വ്രണങ്ങളോടെയാണ് തെരുനായകൾ അലഞ്ഞു നടക്കുന്നത്. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവുമുണ്ട് ഇവയ്ക്ക്. രോഗം ബാധിച്ചു നായകൾ ചാകാൻ തുടങ്ങിയതോടെയാണ് നഗരം ഭീതിയിലായത്. രോഗം ബാധിച്ച് ക്ഷീണിച്ച
നായകൾ നിർബാധം കറങ്ങി നടക്കുന്നുണ്ട്. ഇവ കുട്ടികളെ ഉൾപ്പടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
കുതിരപ്പന്തി, വട്ടയാൽ എന്നിവിടങ്ങളിലാണ് അസുഖം ബാധിച്ച നായ്ക്കൾ കൂടുതലായി വിഹരിക്കുന്നത്. രാത്രികളിൽ ബീച്ചടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
നഗരസഭ ചെയ്യേണ്ടത്
1.നായകൾക്കിടയിൽ ഇത്തരത്തിൽ രോഗം വരാനുള്ള കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പഠനം നടത്തണം.
2.രോഗം മനുഷ്യരിലേക്കു പകരുന്നതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. നായകൾ പലതും ചാവുന്നുണ്ട്. കുഷ്ഠരോഗം പിടിപെട്ടതുപോലെയാണ് നായകളുടെ ശരീരം.
3.നഗരത്തിൽ എബിസി പദ്ധതി ശക്തമാക്കണം. നായകൾക്കു വന്ധ്യംകരണം നടത്തി വാക്സിനേഷനും നൽകണം. ഇവ രണ്ടും 100 ശതമാനം പൂർത്തിയാക്കണം.
4.നഗരത്തിൽ പട്ടിക്കുട്ടികളെ കണ്ടെത്തി മൃഗസ്നേഹികളെ സഹകരിപ്പിച്ച് ആവശ്യക്കാർക്കു വീട്ടിൽ വളർത്താൻ ക്രമീകരണം ചെയ്യണം.
യോഗം ചേരണമെന്ന് ആവശ്യം
ആലപ്പുഴ നഗരസഭ പരിധിയിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യവും തെരുവുനായകളിൽ പടർന്നു പിടിക്കുന്ന രോമം പൊഴിഞ്ഞു വികൃതമാകലും ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരണമെന്നു നഗരസഭ കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
നായ്ക്കളിലെ ഗുരുതര പകർച്ചവ്യാധികൾ മനുഷ്യന്റെ ആരോഗ്യത്തെ ഏതു നിലയിൽ ബാധിക്കുമെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആവശ്യപ്പെട്ടു. നിലവിൽ വെറ്റിനറി ഓഫീസറുടെ അഭാവം ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനു തടസമാണ്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് ഇതു പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്താൻ കത്തു നൽകാൻ കൗൺസിൽ യോഗത്തിൽ വിഷ്ണു ആവശ്യപ്പെട്ടു.
Kerala
ഹരിപ്പാട്: ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കതിൽ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിലാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് നാലോടെ വടക്കേ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപന നടത്തിവരികയായിരുന്നു അമ്മിണി. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിൽ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപ്പൂയ കാവടിയാട്ടം തടസപ്പെട്ടു.
ഇതേ തുടർന്ന് കുളത്തിലെ ശുദ്ധികലശ പൂജകൾക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ മരണമാണ് അമ്മിണിയുടേത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്വൈത്.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചുമതല തന്നെ ഏൽപ്പിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ.
മൂന്നാഴ്ച മുൻപ് ജില്ലാ സെക്രട്ടറി നാസർ വിളിച്ച് പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ചേർത്തിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു. പത്തു ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റിക്ക് വന്നിട്ടുണ്ടെന്നും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ജി. സുധാകരൻ ദീപികയോടു പറഞ്ഞു.
ജില്ലാ സെന്റർ ബ്രാഞ്ചംഗവും ജില്ലാകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ജി. സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിൽ അന്പലപ്പുഴ എംഎൽഎ ആയ എച്ച്. സലാമിന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു.
പല ജില്ലാകമ്മിറ്റികളിലും അദ്ദേഹത്തെ ക്ഷണിക്കാറില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാൽ മന്ത്രിയായിരുന്നപ്പോൾ എടുത്ത നടപടികളുടെ പേരിൽ പൊതുജനങ്ങൾക്കിടയിലുള്ള മതിപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലയിലെ തെരഞ്ഞെടുപ്പു ചുമതലയിലേക്കെത്തിച്ചതെന്നാണു വിവരം.
ആലപ്പുഴയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ആർ. നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റു പ്രതിനിധികൾ. ഇവർക്കൊപ്പമാണ് ജി. സുധാകരനെയും ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്രകമ്മിറ്റിയംഗമായ സി.എസ്. സുജാതയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജില്ലയിൽനിന്നുള്ള സിപിഎം സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ടെന്നാണ് സംസാരം.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ ആലപ്പുഴ പിടിക്കാൻ നിർണായക നീക്കവുമായി സിപിഎം. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് നൽകാൻ പാർട്ടി തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മൂന്നാഴ്ച മുൻപ് അറിയിച്ചുവെന്ന് അദ്ദേഹം ദീപികയോട് സ്ഥിരീകരിച്ചു. 10 ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റികൾക്ക് ലഭിച്ചുവെന്നും എന്നാൽ തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്ത്കുന്നത്. സിപിഎം സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, കെ.പ്രസാദ്, ആർ.നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
എന്നാൽ കേന്ദ്രകമ്മിറ്റി അംഗമായ സി.എസ്.സുജാതയെ ഉൾപ്പെടുത്തിയിട്ടില്ല. ജില്ലയിൽ നിന്നുള്ള സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടുകൊണ്ടു പോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റ ജി.സുധാകരൻ നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.