ഹരിപ്പാട്: ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശിയായ 14കാരന്റെ പിതൃസഹോദരൻ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി ആണ് പിടിയിലായത്. ഹരിപ്പാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെ തൂത്തുക്കുടിയിൽ നിന്നും ഹരിപ്പാട് എത്തിച്ചാണ് ഭിക്ഷാടനത്തിന് അയച്ചിരുന്നത്. സംഘം ആവശ്യപ്പെടുന്ന തുക ഭിക്ഷയെടുത്തു നൽകിയില്ലെങ്കിൽ കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നു.
കുട്ടികൾക്ക് കൃത്യമായി ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നാണ് വിവരം. ക്രൂര പീഡനങ്ങൾ സഹിക്കാനാകാതെ മഹാരാജ ഇവരുടെ സംഘത്തിൽനിന്നും ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരം കുട്ടിയെ ബാലഭവനിൽ താത്കാലികമായി താമസിപ്പിച്ചു വരികയാണ്.
വിവരമറിഞ്ഞ് ഒളിവിൽ പോയ അന്തോണിയെ തട്ടാരമ്പലം ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ ഇയാളോടൊപ്പം ചിലമ്പരശനും ഉണ്ടായിരുന്നു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
Tags : Tamil Nadu arrest begging alappuzha