തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്രസർക്കാരുമായി ഒപ്പുവച്ച പിഎം ശ്രീ കരാറിലെ നിയമപ്രശ്നങ്ങൾ അടക്കം പരിശോധിച്ച ശേഷമേ തുടർനടപടി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമെടുത്തിട്ടില്ല.
കഴിഞ്ഞ പിണറായി സർക്കാർ മന്ത്രിസഭാംഗങ്ങൾ പോലുമറിയാതെ പിഎം ശ്രീയിൽ ഒപ്പിടുകയായിരുന്നു, മുൻ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും. അന്നു മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടരുതെന്ന് മന്ത്രിസഭയിൽ ആവശ്യപ്പെട്ടപ്പോൾ, ഒപ്പിട്ട ശേഷം ഒന്നുമറിയാത്തതുപോലെ ഊറിച്ചിരിക്കുകയായിരുന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും.
പിഎം ശ്രീയിൽ ഒരു കാരണവശാലും പങ്കുചേരില്ലെന്നു പ്രഖ്യാപിച്ച ശേഷം മന്ത്രിസഭയെപ്പോലും വിശ്വാസത്തിലെടുക്കാതെ കരാറിൽ ഒപ്പിട്ടതിനെയാണ് അന്നത്തെ പ്രതിപക്ഷമായ ഞങ്ങൾ എതിർത്തത്. ഭരണതലത്തിലുള്ളവർ മാറിയെങ്കിലും കേരള സർക്കാരുമായാണ് കരാറുള്ളത്. ലേബർ കോഡ്, പിഎംഎവൈ അടക്കം വിഷയങ്ങളിലും തീരുമാനമെടുത്തിട്ടില്ല.
ആലപ്പുഴയിലെ "രക്ഷാപ്രവർത്തന’ കേസിൽ ഗണ്മാന്മാർക്ക് മുൻകൂർ ജാമ്യം ലഭിച്ചതിൽ തുടർനടപടികൾ സർക്കാർ പരിശോധിക്കും.കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കു പ്രതിഷേധിക്കാൻ പറ്റുമോ? ജാമ്യം അനുവദിച്ചത് കോടതിയുടെ നടപടിക്രമങ്ങളുടെ ഭാഗമാണ്. മുൻ സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറാണ് ഹാജരായത്. ഇക്കാര്യം അടക്കം പരിശോധിക്കും.
ഇ.ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗറെയിൽ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയാണു ചെയ്തത്. റെയിൽവേ, പരിസ്ഥിതി, സാന്പത്തിക വശങ്ങളെല്ലാം പഠിക്കും. അതിനാലാണ് പരിസ്ഥിതി വിദഗ്ധനെയും സമിതിയിൽ ഉൾപ്പെടുത്തിയത്.ഏത് ആധുനിക സാങ്കേതികവിദ്യയാണ് അതിവേഗ റെയിലിനുവേണ്ടതെന്നടക്കം പഠിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Tags :