ന്യൂഡൽഹി: ഫ്രാൻസിലെ എവിയൻ-ലെസ്-ബെയിൻസിൽ 15 മുതൽ 17 വരെ നടക്കുന്ന ജി 7 ഉച്ചകോടിക്കു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തുമെന്നു റിപ്പോർട്ട്.
വ്യാപാരബന്ധം, ഊർജസഹകരണം, എച്ച്1-ബി വീസ, പശ്ചിമേഷ്യൻ പ്രതിസന്ധി തുടങ്ങിയ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും.
ഇന്ത്യൻ കയറ്റുമതികൾക്കുമേലുള്ള യുഎസ് തീരുവയുടെയും റഷ്യൻ എണ്ണയ്ക്കു മേലുള്ള അമേരിക്കയുടെ ഉപരോധത്തിന്റെയും പശ്ചാത്തലത്തിൽ ചർച്ച സുപ്രധാനമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോദി വൈറ്റ് ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം ആദ്യമായാണ് ഇരുവരും മുഖാമുഖം കാണാൻ പോകുന്നത്.
ഇക്കാലയളവിനിടയിൽ അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയിട്ടുള്ള ഭീമൻ തീരുവയും എച്ച്1-ബി വിസയിൽ ട്രംപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നതിനേർപ്പെടുത്തിയ ഉപരോധവുമെല്ലാം ഇരുരാജ്യങ്ങളുടെയും ബന്ധത്തിനു ചെറിയ വിള്ളൽ വീഴ്ത്തിയിരുന്നു.
ഇന്ത്യയെ "താരിഫ് രാജാവ് ’ എന്ന് പലപ്പോഴും വിശേഷിപ്പിച്ച ട്രംപ് ഇന്ത്യക്കെതിരേ അടുത്തിടെ വംശീയ പരാമർശവും നടത്തിയിരുന്നു. എന്നാൽ കുടിയേറ്റവിരുദ്ധ നയം സ്വീകരിക്കുന്ന ട്രംപ് മോദിയെ എപ്പോഴും "നല്ല സുഹൃത്ത്’ എന്നാണ് പറയുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകൾ നൽകുകയും ചെയ്തിരുന്നു.
സ്തംഭിച്ചുനിൽക്കുന്ന വ്യാപാരചർച്ചകൾക്കു വേഗം കൂട്ടാൻ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു കഴിയുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നീ ഏഴ് രാജ്യങ്ങൾ പങ്കെടുക്കുന്ന ജി 7 ഉച്ചകോടിയിൽ മറ്റു ലോകനേതാക്കളുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്. ജൂണ് 13 മുതൽ 18 വരെ നടത്തുന്ന വിദേശ സന്ദർശനത്തിൽ ഫ്രാൻസിനൊപ്പം സ്ലോവാക്യയും പ്രധാനമന്ത്രി സന്ദർശിക്കും.
Tags : Trump-Modi meeting