റാഞ്ചി: ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രൻ പരിമൾ നാഥ്വാനിയുടെ പത്രിക നിയമാനുസൃതമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചു. നാഥ്വാനിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.വ്യവസായിയായ നാഥ്വാനി ആന്ധ്രപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ്.
സത്യവാങ്മൂലത്തിൽ നാഥ്വാനി തെറ്റായതും അപൂർണവുമായ വിവരങ്ങളാണ് നല്‍കിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ജാർഖണ്ഡിൽ രണ്ടു സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ അംഗബലമനുസരിച്ച് ജെഎംഎ-കോൺഗ്രസ് സഖ്യത്തിന്റെ രണ്ടു സ്ഥാനാർഥികൾക്കും വിജയിക്കാനാകും. ഭരണമുന്നണിയിലെ വോട്ട് ഭിന്നിപ്പിച്ച് വിജയിപ്പിക്കാനാണു നാഥ്വാനിയെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.
ജെഎംഎമ്മിലെ ബൈദ്യനാഥ് റാമും കോൺഗ്രസിലെ പ്രണവ് ഝായും നേരത്തേ പത്രിക സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സൂക്ഷ്മപരിശോധനയിൽ ഇരുവരുടെയും പത്രിക അംഗീകരിച്ചു. തർക്കത്തെത്തുടർന്ന് നാഥ്വാനിയുടെ പത്രികയുടെ സൂക്ഷ്മപരിശോധന ബുധനാഴ്ചത്തേക്കു മാറ്റി.
Tags :