ദുബായ്: അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം. യുഎസിന്റെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവച്ചിട്ടതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തെക്കൻ ഇറാനിൽ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി.
ഇറാന്റെ വ്യോമപ്രതിരോധം, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ എന്നിവ യുഎസ് യുദ്ധവിമാനങ്ങൾ ആക്രമിച്ചു. ബന്ദർ അബ്ബാസിലും ഖെഷം ദ്വീപിലും ആക്രമണമുണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കകം ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തി.
ഇറാൻ തൊടുത്ത അഞ്ച് മിസൈലുകൾ തകർത്തെന്ന് ജോർദാൻ അധികൃതർ അറിയിച്ചു. അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിരിക്കുന്ന മുവാഫാഖ് സാൽതി വ്യോമതാവളത്തിനു നേർക്കാണ് ആക്രമണമുണ്ടായത്.
തങ്ങൾക്കു നേർക്കുണ്ടായ ആക്രമണം ചെറുത്തുവെന്ന് ബഹ്റിനും കുവൈറ്റും അറിയിച്ചു. യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ബഹ്റിനിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച ശേഷം പലതവണ ബഹ്റിനിലെ യുഎസ് നാവികതാവളത്തിനു നേർക്ക് ആക്രമണമുണ്ടായി. അമേരിക്കയുടെ വ്യോമ-നാവിക താവളങ്ങളടക്കം 21 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇറാൻ അറിയിച്ചു. അമേരിക്കയുടെ എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാംഗറുകൾ തകർത്തെന്നും ഇറാന്റെ റെവലൂഷണറി ഗാർഡ് അവകാശപ്പെട്ടു.
അമേരിക്കൻ ആക്രമണത്തെ ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അപലപിച്ചു. ഇറാന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ അരാഗ്ചി സ്ഥിതിഗതികൾ ധരിപ്പിച്ചു. അമേരിക്ക ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കി.സമാധാന ചർച്ച വൈകിക്കുന്നതിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി.
ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിലാണ് അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണത്. രണ്ടു പൈലറ്റുമാരെ ഒരു ഡ്രോൺ ബോട്ടിലാണു രക്ഷിച്ചത്.
മനുഷ്യനില്ലാത്ത, കംപ്യൂട്ടർ ചിപ്പുകളും സെൻസറുകളും മാത്രം നിയന്ത്രിക്കുന്നതാണ് ഡ്രോൺ ബോട്ടുകൾ. അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തത് ഇറാനാണെന്നും ഇതിനു തക്ക മറുപടി നല്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഗൾഫ് ഓഫ് ഏഡനിൽ ഇന്നലെ ചരക്കുകപ്പലിനു നേർക്ക് ആക്രമണമുണ്ടായി. ചെറുബോട്ടിലെത്തിയ സായുധസംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.
ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാൻപക്ഷ ഹൂതി വിമതർ ഭീഷണി മുഴക്കിയിരുന്നു.
Tags : West Asian conflict America and Iran