അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ അഴിച്ചുപണി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആരോഗ്യവകുപ്പില്‍ വരുത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് ആലപ്പുഴ ടിഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാറ്റങ്ങള്‍ വരുത്തിയത്.
ആശുപത്രി സൂപ്രണ്ടായിരുന്ന അനസ്ത്യേഷ്യാ വിഭാഗം അസോ. പ്രഫ.ഡോ. എ. ഹരികുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി പകരം ആര്എംഒയായിരുന്ന ഡോ. പി.എല്‍. ലക്ഷ്മിയെ സൂപ്രണ്ടായി നിയമിച്ചു. ഡോ.പി.എല്‍. ലക്ഷ്മി ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രഫസറാണ്. 2025 ഏപ്രില്‍ മുതലാണ് സൂപ്രണ്ടായി ഡോ. ഹരികുമാര്‍ ചുമതലവഹിച്ചിരുന്നത്.
നിലവിലെ സൂപ്രണ്ടായിരുന്ന ഡോ. ഹരികുമാറിനെ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുന്നില്ലെന്ന വ്യാപക പരാതി ഉയർന്നിരുന്നു. കൂടാതെ ആശുപത്രി വളപ്പിലെ കോഫിസ്റ്റാളുകള് ലേലം ചെയ്ത് നല്‍കിയശേഷം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും ഉടമകള്‍ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതി ഉയര്‍ന്നിട്ടും ഇതിനെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. ഇതും സൂപ്രണ്ടിനെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ കാരണമായിട്ടുണ്ട്.
ഡെപ്യൂട്ടി സൂപ്രണ്ടായി ജനറല്‍ വിഭാഗത്തിലെ ഓര്‍ത്തോ പീഡിക്സ് വിഭാഗം അസി. പ്രഫ.ഡോ. തോമസ് കോശിയേയും അത്യാഹിത വിഭാഗത്തില്‍ ജനറല്‍ മെഡിസിന് വിഭാഗം അസി.പ്രഫ.ഡോ. സജ്ജാദിനെയും നിയമിച്ചു. എമര്‍ജന്‍സി മെഡിസിന് വിഭാഗം അസി. പ്രഫ.ഡോ. നിധി കെ. മോഹനനാണ് പുതിയ ട്രോമ നോഡല്‍ ഓഫീസര്‍.
പൊതുമരാമത്ത് വകുപ്പ് റിട്ട. സൂപ്രണ്ടിംഗ് ഓഫീസര്‍ പി.വി. പുരുഷോത്തമന്റെയും റിട്ട. ചീഫ് എൻജിനിയര്‍ എം. പെണ്ണമ്മയുടെയും മകളാണ് പി.എല്‍. ലക്ഷ്മി. ചെട്ടിക്കാട് നഗരാരോഗ്യപരിശീലന കേന്ദ്രം പീഡിയാട്രീഷന്‍ അസി. സര്ജന് ഡോ. ഡി. ജയദേവാണ് ഭര്‍ത്താവ്.
Tags : Nattuvishesham Local News Alappuzha Medical College