കുവൈറ്റ് സിറ്റി: ഇറാനും അമേരിക്കയും പരസ്പരം ആക്രമണം തുടരുന്നു. ഇന്നലെ ഇറാൻ തൊടുത്ത ഡ്രോണുകൾ വെടിവച്ചിട്ടശേഷം അവരുടെ റഡാർ സംവിധാനം ആക്രമിച്ചു നശിപ്പിച്ചതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി ഇറാനിലെ വിപ്ലവഗാർഡുകൾ കുവൈത്തിലെയും ബഹ്റിനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ വിക്ഷേപിച്ചു.
ഹോർമുസ് കടലിടുക്കിലേക്ക് ഇറാൻ നാലു ഡ്രോണുകൾ പ്രയോഗിച്ചതിനെത്തുടർന്നാണ് ആക്രമണം വേണ്ടിവന്നതെന്ന് അമേരിക്കൻ സേന പറഞ്ഞു. ഹോർമുസിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലുകളെയാണ് ഇറേനിയൻ ഡ്രോണുകൾ ലക്ഷ്യമിട്ടതെന്നു സൂചനയുണ്ട്. ഇറാൻ ഇത്തരം ആക്രമണങ്ങൾ തുടരുന്നത് തടയാനായി ഹോർമുസ് കടലിടുക്കിലെ ദ്വീപുകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ റാഡാറുകൾ നശിപ്പിച്ചതായും അമേരിക്കൻ സേനയുടെ അറിയിപ്പിൽ പറയുന്നു.
ഇതിനു പിന്നാലെ കുവൈറ്റിലെ രണ്ട് യുഎസ് വ്യോമതാവളങ്ങളിലേക്കും ബഹറിനിലെ യുഎസ് നാവികതാവളത്തിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തു. ഇവ ലക്ഷ്യം കണ്ടുവെന്നാണ് വിപ്ലവഗാർഡ് അവകാശപ്പെട്ടത്. എന്നാൽ, ഇറാൻ ഏഴു മിസൈലുകളാണ് തൊടുത്തതെന്നും ഇതിൽ ആറെണ്ണം വെടിവച്ചിട്ടെന്നും ഏഴാമത്തേത് ലക്ഷ്യം കാണാതെ തകർന്നതായും യുഎസ് സേന അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നിൽ അമേരിക്കയാണെന്നാണ് ഇറാന്റെ ആരോപണം.
ഇതിനിടെ, മധ്യസ്ഥചർച്ചകൾക്കായി പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഇന്നലെ ഇറാനിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
അമേരിക്കയിൽ നവംബറിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപിനുമേൽ വലിയ സമ്മർദമുള്ളതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇറേനിയൻ നേതാക്കൾക്ക് കരുത്തും അഭിമാനവും കൂടുതലുള്ളതിനാലാണ് അവർ വെടിനിർത്തൽ ധാരണയ്ക്കു വഴങ്ങാത്തതെന്ന് ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഫുട്ബോൾ മത്സരത്തിനായി അമേരിക്ക ഇറേനിയൻ ടീമിന് വീസ അനുവദിച്ചു. വരുന്ന 15ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യമത്സരം.
Tags : US attack Iranian missiles Kuwait Bahrain