ദുബായി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധയുടെ സാഹചര്യം കണക്കിലെടുത്ത് പൗരന്മാർക്കും താമസക്കാർക്കുമായി പുതിയ യാത്രാ മാർഗനിർദേശങ്ങൾ യുഎഇ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവിൽ യുഎഇയിൽ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം സുരക്ഷിതമാണ്. മുൻകരുതലിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
എബോളയുടെ ബുന്ദിബുഗ്യോ എന്ന വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പുതിയ വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകൾ ലഭ്യമല്ല.
ലോകാരോഗ്യ സംഘടന ഈ രോഗവ്യാപനത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ ഇതൊരു വലിയ ഭീഷണിയാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ദേശീയ-അന്തർദേശീയ ആരോഗ്യ ഏജൻസികളുമായി ചേർന്നുകൊണ്ട് യുഎഇ വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും രാജ്യം ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.