ബംഗളൂരു: കർണാടകയിലെ ബിദാരിൽ മരിച്ച സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും അനധികൃതമായി പകർത്തുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ മോർച്ചറി അറ്റൻഡന്ററായ മുനീർ അഹമ്മദ് എന്ന യുവാവ് പിടിയിലായി.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ പകർത്തിയത്. ഈ ചിത്രങ്ങളും വീഡിയോകളും പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആശുപത്രി അധികൃതർ അന്വേഷണം നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഏറെക്കാലമായി ആശുപത്രിയിലെ കരാർ ജീവനക്കാരനായിരുന്നു പ്രതി. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രതി തന്നെയാണോ നേരിട്ട് ഈ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തത്, അല്ല കൂടുതൽ പ്രതികൾ ഇതിന് പിന്നിലുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മൃതദേഹങ്ങളോട് കാട്ടിയ അനാദരവ് മരിച്ചവരുടെ ബന്ധുക്കൾക്ക് മാനസിക പ്രയാസമുണ്ടാക്കിയതായും ആശുപത്രിയെ അപകീർത്തിപ്പെടുത്തിയെന്നും മാനേജ്മെന്റ് കുറ്റപ്പെടുത്തി. സംഭവത്തിൽ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
Tags : Picture video women social media