രാമങ്കരി: കാലവർഷം ശക്തിപ്പെടുന്നതിന് മുന്നോടിയായി അപകടങ്ങളും മറ്റും ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള മഴക്കാല പൂർവ ശുചീകരണം ശക്തമാക്കണമെന്ന സർക്കാർ നിർദ്ദേശം അറിഞ്ഞ ഭാവം പോലും നടിക്കാതെ അധികൃതർ. എസി കനാലിനോട് ചേർന്നുള്ള ഭാഗത്ത് നട്ടുപിടിപ്പിച്ചിട്ടുള്ള വൻ വൃക്ഷങ്ങളുടെ നീളമേറിയ കൊന്പുകൾ കാറ്റത്ത് ഏത് സമയത്തും താഴേക്ക് പതിച്ച് വൻ അപകടങ്ങൾക്കു തന്നെ കാരണമാകുംവിധം റോഡിലേക്ക് പടർന്ന് നില്കുന്നത് കണ്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.
വലിയ കാറ്റോ മഴയോ ഉണ്ടായാൽ ഈ വൃക്ഷക്കൊന്പുകൾ എപ്പോൾ വേണമെങ്കിലും റോഡിലേക്ക് പതിക്കുകയോ ഗതാഗതം തടസപ്പെടുകയോ ചെയ്യാം. എന്നുമാത്രമല്ല ചിലപ്പോൾ വൻ അപകടങ്ങൾക്കുതന്നെ കാരണവുമാകാം. എന്നിട്ടും ഇവ വെട്ടി മാറ്റാനോ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനോ അധികൃതർ ഇതുവരെ തയാറാകാത്തത് നാട്ടുകാരെ മാത്രമല്ല, ഈ റൂട്ടിലൂടെയുള്ള ബഹുഭൂരിപക്ഷം വരുന്ന യാത്രക്കാരെയും ഒരേപോലെ ആശങ്കപ്പെടുത്തുകയാണ്.
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഓരോ സെക്കൻഡിലും വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കുള്ള ഈ പാതയിലുണ്ടാകുന്ന ഏതൊരുതടസവും നൂറ് കണക്കിന് ആളുകളെയാണ് ബുദ്ധിമുട്ടിലാക്കുക. ആലപ്പുഴ മുതൽ ചങ്ങനാശേരി വരെ നീളുന്ന ഈ റോഡ് മുൻകാലങ്ങ ളിൽ ഇങ്ങനെ നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്്.
എന്നിട്ടും അധികൃതർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ തയാറാകാത്തതാണ് ജനത്തെ ആശങ്കയിലാഴ്ത്തുന്നത്. ആലപ്പുഴ ഉൾപ്പെടെയുള്ള പല ജില്ലകൾക്കും കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായിട്ടുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. വരും നിമിഷങ്ങളിൽ മഴയും കാറ്റും ശക്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് റോഡിലേക്ക് നീണ്ടു നില്ക്കുന്ന വൃക്ഷക്കൊന്പുകൾ വെട്ടി നീക്കാനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.