കോട്ടയം: ലോകകപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാടും നഗരവും ഫുട്ബോള്‍ ആവേശത്തില്‍. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിനീഷ്യസ് ജൂണിയർ തുടങ്ങി താരങ്ങളുടെ കൂറ്റന്‍ ഫ്ളക്സുകളും ബോര്‍ഡുകളുമാണ് കവലകളിലും ജംഗ്ഷനുകളിലും ഫുട്ബോള്‍ ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. നാലാള് കൂടുന്നയിടങ്ങളിലെല്ലാം ഇഷ്ട ടീമും കളിക്കാരുമാണ് സംസാര വിഷയം.
കിടിലന്‍ ഫോമിലാണ് ടീം അര്‍ജന്റീനയെന്ന് ആരാധകര്‍ ആവേശത്തോടെ പറയുമ്പോള്‍ നഷ്ടപ്പെട്ടു പോയ കപ്പ് തിരിച്ചുപിടിക്കാനാണ് ബ്രസീല്‍ ഇത്തവണ കളത്തിലിറങ്ങുന്നതെന്നാണ് ബ്രസീല്‍ ആരാധകരുടെ പക്ഷം. നാട്ടിലെ പിള്ളേരെല്ലാം ഫുട്ബോള്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. കളിക്കളങ്ങളിലും ക്ലബുകളിലും വായനശാലകളിലുമൊക്കെ ബിഗ് സ്ക്രീനില്‍ മത്സരങ്ങള്‍ കാണുന്നതിനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ലോകകപ്പ് ഫുട്ബോള്‍ കിക്കോഫ് കഴിഞ്ഞാല്‍ പിന്നെ ഫൈനല്‍വരെ മനസില്‍ കാല്‍പ്പന്താണ് എല്ലാവര്ക്കും.
കോട്ടയം താഴത്തങ്ങാടി പാലത്തില്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പോര്‍ച്ചുഗലിന്റെയും കൂറ്റന്‍ ഫ്ളക്സുകളാണ് ആരാധകര്‍ സ്ഥാപിച്ചിരിക്കുന്നത്. കുമ്മനം, പുല്ലരിക്കുന്ന്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം, പാലാ, പ്രവിത്താനം, ഉഴവൂര്‍, കാണക്കാരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഫ്ളക്സ് വയ്ക്കുമ്പോള്‍ ഫാനിസമൊന്നും നോക്കാറില്ല. എല്ലാവരും ഒത്തുചേര്‍ന്ന് എല്ലാ ടീമുകളുടെയും ഫ്ളക്സുകള്‍ തയാറാക്കും. ഫുട്ബോളാണ് എല്ലാവരുടെയും വികാരം. ഫുട്ബോള്‍ ആവേശം ഏറ്റവും കൂടുതല്‍ കുമ്മനത്തും പുല്ലരിക്കുന്നിലുമാണ്. 40 പേരടങ്ങുന്ന ഫുട്ബോള്‍ ആരാധക സംഘമാണ് കുമ്മനത്തേത്. ഇതില്‍ 10 വയസുകാര്‍ മുതല്‍ 30 വയസുകാര്വരെയുണ്ട്.
ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്, ഇംഗ്ലണ്ട്, ജപ്പാന് തുടങ്ങിയ പ്രമുഖന്മാര്ക്കെല്ലാം ഇവിടെ ആരാധകരുണ്ട്. വെറുതെ സീസണല്‍ ആരാധനയല്ല ഇഷ്ടടീമിന്റെ സമീപകാല പ്രകടനവും കളിക്കാരുടെ പേരും ഫോമുമെല്ലാം ഇവര്‍ക്ക് മനഃപാഠമാണ്.
താഴത്തങ്ങാടിയിലും കുമ്മനത്തും വലിയ സ്ക്രീനില്‍ മത്സരം പ്രദര്‍ശിപ്പിക്കാന്‍ ഫാന്‍സ് അസോസിയേഷന് ആലോചിക്കുന്നുണ്ട്. കുമ്മനം ജംഗ്ഷനില്‍ കഴിഞ്ഞ ലോകകപ്പിലും ബിഗ് സ്ക്രീനില്‍ പ്രദര്‍ശനമുണ്ടായിരുന്നു.
Tags : Nattuvishesham Local News Football