മാഡ്രിഡ്: ഏഴു ദിവസത്തെ സ്പെയിൻ സന്ദർശനത്തിനായി തലസ്ഥാനമായ മാഡ്രിഡിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം.
ഇന്നലെ പ്രാദേശികസമയം രാവിലെ 10.30 ഓടെ മാഡ്രിഡിലെ അഡോൾഫോ സ്വാരസ് മാഡ്രിഡ് ബരാഹാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന മാർപാപ്പയെ അപ്പസ്തോലിക് നുൺഷ്യോയും രാജ്യത്തെ പ്രോട്ടകോൾ മേധാവിയും വിമാനത്തിൽ കയറി അഭിവാദ്യം ചെയ്തു. തുടർന്ന് വിമാനത്തിൽനിന്ന് ഇറങ്ങിയ മാർപാപ്പയെ സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമനും ലെറ്റീഷ്യ രാജ്ഞിയും ചേർന്ന് സ്വീകരിച്ചു.
ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകളോടെയാണു മാർപാപ്പയെ വരവേറ്റത്. ചുവപ്പു പരവതാനിയിലൂടെ വിമാനത്താവള ടെർമിനലിലേക്ക് സ്വീകരിച്ചാനയിച്ച മാർപാപ്പയെ കാത്ത് അവിടെ ഭിന്നശേഷിക്കാരായ കുട്ടികളും നൂറുകണക്കിനു വിശ്വാസികളും വത്തിക്കാൻ പതാകകൾ കൈകളിലേന്തി കാത്തുനിൽപ്പുണ്ടായിരുന്നു. ചില കുട്ടികളുടെ അടുത്തെത്തി അവരുടെ ശിരസിൽ കൈവച്ച് പ്രാർഥിക്കാനും മാർപാപ്പ സമയം കണ്ടെത്തി.
12 വരെ നടക്കുന്ന സന്ദർശനത്തിൽ മാർപാപ്പ മാഡ്രിഡിനു പുറമെ, ബാഴ്സലോണ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഈ ദിവസങ്ങളിൽ നാലിടങ്ങളിലായി വിശുദ്ധ കുർബാനകൾക്ക് കാർമികത്വം വഹിക്കുകയും 12 പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യും.
ചൊവ്വാഴ്ച വരെ മാഡ്രിഡിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മാർപാപ്പ അന്ന് ഉച്ചയ്ക്ക് ബാഴ്സലോണയിലേക്ക് യാത്രയാകും. അവിടെ ബുധനാഴ്ച വരെ വ്യത്യസ്ത ചടങ്ങുകളിൽ പങ്കെടുക്കുന്ന മാർപാപ്പ അന്നേദിവസം മോണ്ട്സെറാറ്റും സന്ദർശിക്കും.
11ന് രാവിലെ കനേറി ദ്വീപുകളിൽപ്പെട്ട ഗ്രാൻ കനേറിയയിലേക്ക് യാത്രയാകും. 12ന് തെനെറീഫ് ദ്വീപിലെത്തുന്ന മാർപാപ്പ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ റോമിലേക്ക് മടങ്ങും.
2011 ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സന്ദർശനത്തിനുശേഷം 15 വർഷങ്ങൾക്കിപ്പുറമാണ് ഒരു മാർപാപ്പ സ്പെയിൻ സന്ദർശിക്കുന്നത്.
Tags : Pope Leo XIV grand welcome Madrid