ആലപ്പുഴ: സംസ്ഥാനത്ത് 52 ദിവസങ്ങൾ നീളുന്ന ട്രോളിംഗ് നിരോധനം ഒമ്പതിന് അർധരാത്രി ആരംഭിക്കും. ജൂലൈ 31 അർധരാത്രി വരെയാണ് നിരോധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണിത്.
കേരളത്തിൽ മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
മത്സ്യസമ്പത്ത് വർധിപ്പിക്കാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പുവരുത്താനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനവിനും വേണ്ടി കേന്ദ്രസർക്കാരാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
1988 മുതലാണ് ഇന്ത്യയിൽ നിരോധനം നടപ്പിലാക്കിയത്. വളരെ ചെറിയ കണ്ണികളുള്ള ട്രോളിംഗ് വലകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണു നിരോധനം.
മൺസൂൺ മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം
മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്രമത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായാണ് ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
എന്നാൽ വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തും കടലിൽ പോകാൻ അനുവാദമുണ്ട്. പരമ്പരാഗത വള്ളങ്ങൾക്ക് 22 കിലോമീറ്റർ, 12 നോട്ടിക്കൽ മൈൽ പരിധിയിൽ മീൻ പിടിക്കാം. മൺസൂൺ കാലത്ത് മീനുകൾ മുട്ടയിട്ട് പെരുകുന്നത് 0 മുതൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള തീരക്കടലിലാണ്. ഈ സ്ഥലം സംരക്ഷിക്കാൻ വേണ്ടിയാണ് വലിയ ട്രോളറുകളെ കയറ്റാത്തത്. ചെറിയ വള്ളങ്ങൾക്ക് ഈ ഏരിയയിൽ തന്നെ മീൻപിടിക്കാം.
അതുകൊണ്ട് തന്നെ ട്രോളിംഗ് നിരോധന സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. ട്രോളിംഗ് നിരോധന സമയത്ത് മീൻ കുറവായതിനാൽ മത്സ്യവില കുതിച്ചുയരുന്നതാണ് കാരണം. ഇതോടെ ഇവരുടെ മത്സ്യകൊയ്ത്തിന് ഡിമാൻഡ് ഏറുന്നു. അതിനാൽ വള്ളങ്ങളുടെയും വലയുടെയും കേടുപാടുകൾ തീർത്ത് ട്രോളിംഗ് കാലത്തെ മത്സ്യബന്ധനത്തിനായുള്ള തയാറെടുപ്പുകൾ നടത്തുകയാണ് മത്സ്യത്തൊഴിലാളികൾ.