തിരുവനന്തപുരം: ബന്ധുനിയമനത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ബന്ധുവെന്ന നിലയിലല്ല അദ്ദേഹത്തിന്റെ നിയമനമെന്നും വൈദ്യുതി മന്ത്രി എന്നനിലയിലുള്ള തന്റെ പ്രവർത്തനം കുറ്റമറ്റതാകാൻ സഹായിക്കുന്ന രാഷ്ട്രീയവിശ്വാസ്യതയുള്ള ഒരാളായതുകൊണ്ടാണ് ബെന്നി തോമസിനെ നിയമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് തന്റെ അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച നടപടിയിൽ കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
കരുതലോടുകൂടി വേണമായിരുന്നു ഇക്കാര്യത്തിൽ നീങ്ങേണ്ടിയിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് വലിയ വിമർശനത്തിനും വിവാദത്തിനും ഇടയാക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും ഭാരവാഹി യോഗത്തിൽ പേരെടുത്തു പറയാതെ കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ വിമർശിച്ചു.
തന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിച്ച നല്ല സ്വഭാവശുദ്ധിയുള്ള, രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റിക്കാർഡുള്ള, വിവാദങ്ങൾക്കൊന്നും വഴികൊടുക്കാത്ത കഴിവും ബുദ്ധിയുമുള്ള, തനിക്കുകൂടി സ്വീകാര്യനായ ആളെയാണു പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
പേഴ്സണൽ സ്റ്റാഫിൽ ആരെ നിയമിക്കണമെന്നു മന്ത്രിയാണ് തീരുമാനിക്കുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പ്രത്യേക യോഗ്യതാ മാനദണ്ഡമോ അയോഗ്യതാ മാനദണ്ഡമോ നിയമപരമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.
പകുതിയിൽ കൂടുതൽ പേർ സർക്കാരിൽനിന്നു ഡെപ്യൂട്ടേഷനിലായിരിക്കണമെന്ന നിബന്ധനയാണുള്ളത്. അപേക്ഷ ക്ഷണിച്ച് ടെസ്റ്റും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നടത്തുന്ന നിയമനമല്ലിത്. അതത് മന്ത്രിമാരുടെ ഓഫീസ് പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന വ്യക്തിയെയാണ് സ്റ്റാഫായി നിയമിക്കുന്നത്.
ഇതേപ്പറ്റി നിയമസഭയിൽ ആരും ചർച്ച ചെയ്തില്ല. കെപിസിസിയിൽ ഒരു വിമർശനവും നടക്കാത്ത വിഷയത്തിൽ വിമർശനമെന്ന് ചില മാധ്യമങ്ങൾ വാർത്ത കൊടുത്തു. നിയമനകാര്യത്തിൽ പ്രതിപക്ഷനേതാവ് ഒന്നും പറഞ്ഞിട്ടില്ല.
ഇ.പി. ജയരാജന്റെയും കെ.ടി. ജലീലിന്റെയും ബന്ധുനിയമനം ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മെറിറ്റ് മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനമായതിനാലാണ് അതു തെറ്റായത്. അവർ മന്ത്രിമാരായിരിക്കുന്ന വകുപ്പുകൾക്കു കീഴിലുള്ള കോർപറേഷനുകളിലായിരുന്നു അത്തരം നിയമനം നടന്നത്. അതുകൊണ്ടാണ് അതു വിമർശിക്കപ്പെട്ടത്.
പി.കെ. ശ്രീമതിയുടെ ബന്ധുനിയമനം രാഷ്ട്രീയയോഗ്യത നോക്കാതെയുള്ളതായിരുന്നു. അവരുടെ പാർട്ടിക്കാർ തന്നെയാണ് അതു പിൻവലിച്ചതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയുടെ നടപടിക്കെതിരേയും വിമർശനമുയർന്നു. ഇത്തരക്കാരെ കാണാൻ പോയശേഷം തിരിച്ച് ഡിസിസിയെക്കൂടി ഇക്കാര്യം അറിയിച്ചാൽ നല്ലതായിരുന്നുവെന്ന് മന്ത്രിയുടെ പേരെടുത്തു പറയാതെ ചിലർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: മന്ത്രിയായ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചിരുന്നതായി സണ്ണി ജോസഫ് കെപിസിസി ഭാരവാഹി യോഗത്തെ അറിയിച്ചു.
മന്ത്രിയായ സാഹചര്യത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടവർ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധതയും അറിയിച്ചു.
Tags : Criticism Sunny Joseph bond relationship