ഷൊർണൂർ: മഴക്കാലം തുടങ്ങി. ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി ത്രിശങ്കുവിൽ. കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് പദ്ധതിയെ കുറിച്ച് ആശങ്ക ഉയർന്നത്. മഴക്കാലത്ത് നിർമാണ പ്രവൃത്തികൾ സാധ്യമല്ലെന്നാണ് ചുണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം പദ്ധതിയുടെ നിർമാണം 10 നകം തുടങ്ങുമെന്ന് അധികൃതർ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചതോടെ പദ്ധതിയെചൊല്ലി ആശങ്ക ഉയർന്നിട്ടുണ്ട്. ഭാരതപ്പുഴയോരത്തെ സംരക്ഷണഭിത്തി നിർമാണമാണ് രണ്ടുമാസത്തോളമായി നിലച്ചത്. കരാറുകാരന് തൊഴിലാളികളില്ലാത്തതാണ് പ്രശ്നമെന്ന് ജലസേചനവകുപ്പ് അധികൃതർ പറയുന്നു. നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണച്ചുമതല ജലസേചന വകുപ്പിനാണ്. മാർച്ചിനുമുൻപുതന്നെ പണി തുടങ്ങിയിരുന്നു. മഴക്കാലമായാൽ സംരക്ഷണഭിത്തിക്കിപ്പുറമുള്ള പാതയോരം തകരുമോ എന്നാണ് പ്രദേശത്തുകാരുടെ ആശങ്ക. ഇതുവരെ പെയ്ത മഴയിൽത്തന്നെ പലേടത്തും പാതയോരങ്ങൾ തകർന്ന് പുഴയിലേക്ക് വീണിട്ടുണ്ട്.
മാത്രമല്ല കരിങ്കൽഭിത്തികളും പൊളിഞ്ഞുവീണ നിലയിലാണ്. പാലത്തിനടിയിലൂടെ നമ്പ്രം പ്രദേശത്തേക്കുള്ള ഏക വഴിയാണിത്.
നഗരസഭാ ശ്മശാനത്തിലേക്കുള്ള വഴിയും ഇതാണ്. പുഴ കരകവിയുമ്പോഴുൾപ്പെടെ നമ്പ്രം പ്രദേശത്തുള്ളവർ ഒറ്റപ്പെടാറുണ്ട്. സ്പെഷൽ അസിസ്റ്റന്റ് ഫണ്ട് വഴി ലഭിച്ച അഞ്ചുകോടി രൂപയുടെ പണിയുടെ ആദ്യഘട്ടമാണ് ഇവിടെ തുടങ്ങിയത്. കൊച്ചിൻപാലംമുതൽ റെയിൽവേപാലംവരെയുള്ളപ്രദേശത്ത് പാതയോരം സംരക്ഷിച്ചുള്ള വലിയ കരിങ്കൽഭിത്തിയാണ് നിർമിക്കുക.
ജൂൺ പത്തിനുള്ളിൽ നിർമാണം പുനരാരംഭിക്കുമെന്നാണ് കരാറുകാർ അറിയിച്ചിരിക്കുന്നതെന്ന് നഗരസഭാധികൃതർ പറഞ്ഞു. ഒരുമീറ്റർകൂടി സംരക്ഷണഭിത്തി ഉയർത്തുന്ന പണി മാത്രമാണ് ശേഷിക്കുന്നതെന്നും ഈ പണി രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും പറയുന്നു. 15 കോടിരൂപയുടെ പണികൂടി തുടർച്ചയായുണ്ടാകും. രണ്ടാംഘട്ടത്തിൽ കൊച്ചിൻപാലംമുതൽ തടയണവരെയുള്ള പണിയാണ് നടത്തുക.
ഇതിനായി അഞ്ചുകോടിരൂപകൂടി അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഗരസഭാ ഉപാധ്യക്ഷൻ വി.കെ. അനുരാജ് പറഞ്ഞു. ഇതിനായുള്ള പരിശോധന പൂർത്തിയാക്കി ഫണ്ട് ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം മഴക്കാലത്ത് എങ്ങിനെ നിർമ്മാണം പൂർത്തിയാക്കുമെന്ന ആശങ്ക വ്യാപകമാണ്.
Tags : Nattuvishesham Local News monsoon season Bharatpura revitalization