കാസർഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച ഇന്നലെ ജില്ലയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായി. രാവിലെ ഒമ്പതോടെ തുടങ്ങിയ മഴ മിക്കയിടങ്ങളിലും വൈകിട്ട് വരെ നീണ്ടു. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രണ്ടു കുട്ടികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനൊപ്പം മതിലിടിഞ്ഞും മരങ്ങൾ കടപുഴകി വീണും അങ്ങിങ്ങ് അപകടങ്ങളുണ്ടായി. ഇന്നും ശക്തമായ മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കാസർഗോഡ് മധൂർ ക്ഷേത്രത്തിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മുകളിൽ മരം കടപുഴകി വീണു. രണ്ടു സ്കൂട്ടറുകൾക്കും ഒരു വാനിനും സാരമായ കേടുപാടുകൾ പറ്റി. കാസർഗോഡ് നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ടി. സുകുമാരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചു നീക്കിയത്.
ശക്തമായ മഴയിൽ കല്യാൺ റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് റോഡിലേക്കു വീണു.
ദേശീയപാതയിലും സമീപത്തെ പോക്കറ്റ് റോഡിലുമായാണ് കല്ലുകൾ പതിച്ചത്. ഈ സമയത്ത് ദേശീയപാതയിലൂടെ പോവുകയായിരുന്ന സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. ബളാൽ കല്ലംചിറ സ്വദേശികളായ പ്രിയേഷ് ജോർജ് (33), വിഷ്ണു (20) എന്നിവർക്കാണ് കൈയിലും കാലിലും പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഹൊസ്ദുർഗ് സിഎസ്ഐ പള്ളിയുടെയും മതിലിടിഞ്ഞ് റോഡിലേക്കു വീണിരുന്നു.
പനയാൽ വില്ലേജിലെ തോക്കാനത്ത് കുന്നൂച്ചി-ചെർക്കപ്പാറ റോഡിലേക്ക് മതിലിടിഞ്ഞുവീണു. റോഡിൽ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഉപ്പള കൈക്കമ്പയിലെ ഖാലിദിന്റെ വീടിനു മുകളിലേക്ക് മതിലിടിഞ്ഞു. ആർക്കും പരിക്കില്ല.
പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു
പാണത്തൂർ: ശക്തമായ മഴയിൽ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. മതിലിനോട് ചേർന്നുനിന്നിരുന്ന മരം ആശുപത്രി വളപ്പിലെ പാലിയേറ്റീവ് സെന്ററിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. മതിൽ ഏറെനാളായി കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇടിഞ്ഞുവീഴുമ്പോൾ തൊട്ടടുത്ത് ആളുകളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.ബി. രതീഷ്, പഞ്ചായത്തംഗങ്ങളായ റീന തോമസ്, പ്രസീത റാണി, എം. ഷിബു, സ്പെഷൽ വില്ലേജ് ഓഫീസർ ഗണേഷ് ഷേണായ് എന്നിവർ സ്ഥലം സന്ദർശിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രവ്യ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജു, സിനി സെബാസ്റ്റ്യൻ, എച്ച്എംസി അംഗങ്ങളായ മൈക്കിൾ പൂവത്താനി, എം. അബ്ബാസ് എന്നിവരും പങ്കെടുത്തു.
പെരിയയിൽ സർവീസ് റോഡുകൾക്കൊപ്പം ദേശീയപാതയിലും വെള്ളം കയറി
പെരിയ: കനത്ത മഴയിൽ ജില്ലയിലുടനീളം സർവീസ് റോഡുകൾ വെള്ളത്തിനടിയിലായതിനൊപ്പം പെരിയ മുതൽ മൈലാട്ടി വരെയുള്ള ഭാഗത്ത് ആറുവരി ദേശീയപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പാതയുടെ നിർമാണം ഏതാണ്ട് പൂർത്തിയാവാറായിട്ടും മഴവെള്ളം ഒഴുകിപ്പോകാൻ കൃത്യമായി വഴിയില്ലാത്തതാണ് പ്രശ്നമായത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിൽ വെള്ളക്കെട്ടിനിടയിൽ റോഡ് തിരിച്ചറിയാനാകാതെ വാഹനയാത്രക്കാർ വലഞ്ഞു. പെരിയ ബസാറിലെ അടിപ്പാതയും മുങ്ങിയ നിലയിലാണ്.
ദേശീയപാതയിൽ നിന്ന് വെള്ളം താഴേക്കു പതിക്കുന്നതിനായി നിർമിച്ച ദ്വാരങ്ങളുടെ വലിപ്പം കുറവായതും ഉള്ളവ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞുപോയതുമാണ് ആറുവരിപ്പാതയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയത്. മറ്റിടങ്ങളിൽ ദേശീയപാതയിൽ നിന്നുള്ള വെള്ളമുൾപ്പെടെ സർവീസ് റോഡിലേക്കു പതിച്ചതോടെ സർവീസ് റോഡുകൾ പുഴ പോലെയായി.
Tags : Nattuvishesham Local News Heavy rain