സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം
കൊല്ലം: നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47) ആണ് മരിച്ചത്.
കാണാതായ രാധാകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണയെ (26) ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ രാധാകൃഷ്ണന്റെ ഭാര്യാപിതാവ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) വ്യാഴാഴ്ച രാവിലെ തന്നെ മരിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ആറോടെയാണ് അപകടമുണ്ടായത്. ഗൗതം കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ശ്രീകൃഷ്ണഭഗവാൻ’ എന്ന മീൻപിടിത്ത വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് മുങ്ങിയത്. പുത്തൻതുറയിൽനിന്ന് 14 പേരുമായാണ് വള്ളം കടലിലേക്ക് മീൻപിടിക്കാൻ പുറപ്പെട്ടത്. നീണ്ടകര അഴിമുഖത്ത് എത്തിയപ്പോൾ വലിയ തിരകൾ ഉയർന്നുപൊങ്ങുകയും വള്ളം മറിയുകയുമായിരുന്നു.
അപകടം കണ്ടയുടൻ തൊട്ടുമുന്നിൽ പോയ വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി. വള്ളത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 11 പേരെ മറ്റ് വള്ളക്കാർ സുരക്ഷിതമായി കരയിലെത്തിച്ചു. വള്ളത്തിലേക്ക് കയറ്റുമ്പോൾത്തന്നെ രാജീവൻ മരിച്ചിരുന്നു. കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്.
Tags : Neendakara boat capsizing accident dead body Found Deepika DeepikaNewspaper DailyNews NewsFlash