പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ തനിക്കും തന്റെ പരേതയായ അമ്മയ്ക്കുമെതിരെ പ്രതിഷേധക്കാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ ഇത്തരം കുട്ടികളെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തിലുള്ള അമർഷം തനിക്ക് മനസിലാകുമെന്നും എന്നാൽ ഇത് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ വഴിക്ക് നയിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. "ജന്തർമന്തറിൽ വച്ച് എനിക്ക് അധിക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാൽ ആക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം," അദ്ദേഹം പറഞ്ഞു.
വികൃതിക്കുട്ടികളെന്നാണ് മോദി വിശേഷിപ്പിച്ചത്. അവരെ ശിക്ഷിക്കുകയോ കോടതി നടപടികളിലൂടെ കടത്തിവിടുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല. "ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് തെറ്റുകൾ പറ്റാം, എന്നാൽ നമ്മുടെ പെൺകുട്ടികൾ ഇത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് സാംസ്കാരികമായി ഞെട്ടലുണ്ടാക്കുന്നതാണ്. വഴിതെറ്റിയ നമ്മുടെ യുവതീയുവാക്കളോട് നമ്മൾ ക്ഷമിക്കണം; എല്ലാറ്റിനുമുപരിയായി അവർ നമ്മുടെ കുട്ടികളാണ്. അവർക്ക് ശരിയായ പാത കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്," അദ്ദേഹം പറഞ്ഞു.
.
Tags : prime minister narendra modi video insult neet protest