National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും തിരിച്ചടിയായി സിവോട്ടർ സർവേ ഫലം. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ, ഭരണകക്ഷിയായ എൻഡിഎയെ പിന്തുണയ്ക്കുന്ന വോട്ടർമാരിൽ 58 ശതമാനം പേരും ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണം എന്ന അഭിപ്രായക്കാരാണ്.
സർവേയിൽ പങ്കെടുത്ത ആകെ ആളുകളിൽ 66 ശതമാനം പേരും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന ഉത്തരവാദി വിദ്യാഭ്യാസ മന്ത്രിയാണെന്ന് 46 ശതമാനം പേർ വിരൽ ചൂണ്ടിയപ്പോൾ, 12 ശതമാനം പേർ എൻടിഎയെ കുറ്റപ്പെടുത്തി. പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത തകർന്ന പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്ന് 61 ശതമാനം പേർ അഭിപ്രായപ്പെട്ടു. പരീക്ഷകൾ കേന്ദ്രീകൃതമായി നടത്തുന്നതിന് പകരം സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും തന്നെ ചുമതല തിരികെ നൽകണമെന്നും സർവേയിൽ ആവശ്യമുയർന്നു.
മേയ് മൂന്നിന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് ജൂൺ 21-ലേക്ക് പുനഃപരീക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം തന്നെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഇതിന് പിന്നാലെ എൻഡിഎ അനുകൂലികൾക്കിടയിൽ നിന്നുപോലും മന്ത്രിക്കെതിരെ വികാരം ശക്തമാകുന്നത് കേന്ദ്ര സർക്കാരിന് വലിയ പ്രതിസന്ധിയാവുകയാണ്.
National
ന്യൂഡൽഹി: ജൂണ്‍ 21നു നടക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ രാജ്യത്തുടനീളമുള്ള പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ കേന്ദ്രസർക്കാർ വ്യോമസേനയുടെ സഹായം തേടുമെന്നു റിപ്പോർട്ട്.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആദ്യം നടത്തിയ പരീക്ഷ റദ്ദാക്കിയതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ നടപടിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. അതിനാൽ ഒരു പിഴവും ഇത്തവണ ഉണ്ടാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ജൂൺ 21 ന് നടത്തുന്ന പുനഃപരീക്ഷയ്ക്കായി ചില പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാരും എൻടിഎയും കോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. അതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എൻടിഎ സത്യവാംഗ്മൂലത്തിൽ കോടതിയെ അറിയിച്ചു.
ചോദ്യ പേപ്പർ ചോർച്ച മനസികാഘാതം ഉണ്ടാക്കുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന കാര്യമാണെന്നും യുവാക്കളെ നിരാശരാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. വിഷയത്തിൽ സത്യവാംഗ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച കോടതി ഹർജികൾ ജൂലൈ രണ്ടാം വാരം വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കിയിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മഹാരാഷ്ട്ര ലാത്തൂരിൽനിന്നുള്ള ഡോക്ടറും പൂന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിസിക്സ് അധ്യാപകനെയുമാണ് ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
ലാത്തൂർ സ്വദേശി ഡോ.മനോജ് ഷിരൂരെ, പൂനയിലെ ഡോ.അഭാംഗ് പ്രഭു മെഡിക്കൽ അക്കാദമിയിലെ ഫിസിക്സ് അധ്യാപകനായ തേജസ് ഹർഷദ്കുമാർ ഷാ എന്നിവരെയാണ് കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഡോ.മനോജ് ഷിരൂരെയ്ക്ക് നിർണായകപങ്കുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പി.വി. കുൽക്കർണിയിൽ നിന്ന് ചോർന്ന കെമിസ്ട്രി ചോദ്യങ്ങൾ മൂന്ന് വിദ്യാർഥികൾക്ക് എത്തിച്ചുനൽകിയത് ഇയാളാണ്. ചോദ്യങ്ങൾ ലഭിച്ചവരിൽ, കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ റേണുകായ് കെമിസ്ട്രി ക്ലാസസ് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗാവോങ്കറിന്റെ മകനും ഉൾപ്പെടുന്നു. കേസിലെ മറ്റൊരുപ്രതിയായ മനീഷ ഹവാൽദാറിൽ നിന്നാണ് ഫിസിക്സ് ചോദ്യങ്ങൾ അധ്യാപകനായ തേജസ് ഷായ്ക്ക് ലഭിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
49 ഇടങ്ങളിൽ പരിശോധന
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 49 ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. നിരവധി ഡിജിറ്റൽ തെളിവുകളും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുമുണ്ട്. കുറ്റകൃത്യത്തിന്നു പിന്നിലുള്ള മുഴുവൻ ശൃംഖലയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ.
നാഷണൽ ടെസ്റ്റിംഗ് എജൻസി (എൻടിഎ) മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നെന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് മേയ് 12-നാണ് പരീക്ഷ റദ്ദാക്കിയത്. ജൂൺ 21ന് വീണ്ടും പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Kerala
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വിഷയത്തിൽ എന്‍ടിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. വീഴ്ചകളില്‍നിന്ന് എന്‍ടിഎ പാഠം പഠിച്ചില്ലെന്ന് കോടതി വിമർശിച്ചു.
എൻടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് പി.എസ്.നരസിംഹയാണ് ഹർജി പരിഗണിച്ചത്.
രണ്ടുവര്‍ഷം മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമിതി ചെയർമാന് ഡോ.കെ.രാധാകൃഷ്ണൻ സത്യവാംഗ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതിയുടെ തല്‍സ്ഥിതിയെക്കുറിച്ച് മൂന്നുദിവസത്തിനകം അറിയിക്കാന്‍ എന്‍ടിഎയോടും ആവശ്യപ്പെട്ടു.
ഈ വർഷം മാത്രം ഏകദേശം 23 ലക്ഷത്തോളം വിദ്യാർഥികളാണ് നീറ്റ്-യുജി പരീക്ഷ എഴുതിയതെന്നും അതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക തൻവി ദുബെ കോടതിയിൽ ആവശ്യപ്പെട്ടു. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.
ഡൽഹിയിൽ പ്രവർത്തിക്കുന്ന രേണുകായ് കരിയർ സെന്റർ സ്ഥാപകൻ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കറെയാണു ഞായറാഴ്ച കേസന്വേഷിക്കുന്ന സിബിഐ സംഘം മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്ന് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്തുദിവസത്തെ സിബിഐ കസ്റ്റഡിയിൽവിട്ട് വിചാരണക്കോടതി ഉത്തരവിട്ടു.അറസ്റ്റിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ ചോർത്തിയ ചോദ്യാവലി ശിവരാജിന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
ചോദ്യപേപ്പർ ചോർത്തിയ സംഘത്തിലെ സജീവ അംഗമാണ് ഇയാളെന്ന് സിബിഐ പറയുന്നു. ചോദ്യപേപ്പർ വിവിധയിടങ്ങളിൽ എത്തിച്ചതിൽ നിർണായക പങ്ക് പ്രതിയുടേതാണ്. പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് ഏപ്രിൽ 23 നാണ് മോട്ടെഗാവോങ്കറിന് ചോദ്യപേപ്പർ ലഭിക്കുന്നത്. ഇതിന്റെ പകർപ്പും കൈയെഴുത്ത് പ്രതിയുമാണ് മോട്ടെഗാവോങ്കർ വിതരണം ചെയ്തത്.
ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ അറസ്റ്റിലായ പ്രഹ്ളാദ് വിതൽറാവു കുൽക്കർണി എന്ന പി.വി കുൽക്കർണിയുമായി ഇയാൾക്കു ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. മുംബൈയിലെ കോളജ് അധ്യാപിക ഉൾപ്പെടെ ഏതാനും പേർ നേരത്തെ അറസ്റ്റിലായിരുന്നു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. മഹാരാഷ്ട്രയിലെ നാന്‍ന്ദേഡ് സ്വദേശി ഭറുവോ കദമിന്റെ വീട്ടില്‍ എട്ട് മണിക്കൂറോളം നേരം സംഘം പരിശോധന നടത്തി. മകള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്കി ഇദ്ദേഹം ചോദ്യ പേപ്പര്‍ കൈവശപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വീട്ടിലുള്ള രേഖകള്‍ പരിശോധിച്ച സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ലാത്തൂരിലുള്ള കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരെയും ചോദ്യം ചെയ്തു. രാജസ്ഥാനിലടക്കം വിശദമായ പരിശോധന നടക്കും. കേരളത്തിലേക്കും അന്വേഷണം നീണ്ടേക്കാം.
ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ജൂണ്‍ 21ന് പുനപരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജി വയ്ക്കണമന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ സിക്കാറിൽ 22 വയസുള്ള പ്രദീപ് മേഘ്വാൾ ആണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ആദ്യ രക്തസാക്ഷിയാണിത്.
വളരെ കഷ്ടപ്പെട്ടു പഠിച്ചെഴുതിയ മേയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് പ്രദീപ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ജൂണ്‍ 21ന് പുനഃപരീക്ഷ പ്രഖ്യാപിച്ച ദിവസംതന്നെയാണു മാനസികസമ്മർദം താങ്ങാനാകാതെ വിദ്യാർഥി ജീവനൊടുക്കിയത്. നന്നായി പഠിക്കുന്ന കുട്ടി ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നു.
കഴിഞ്ഞ മൂന്നു വർഷമായി പ്രദീപ് നീറ്റ് പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരീക്ഷയിൽ 720ൽ 650 മാർക്ക് നേടുമെന്ന് മകൻ പ്രതീക്ഷിച്ചിരുന്നതായി പ്രദീപിന്റെ അച്ഛൻ രാജേഷ് കുമാർ മേഘ്വാൾ പോലീസിനോട് പറഞ്ഞു.
രാജസ്ഥാനിലെ സിക്കാറിലെ ജല്‍ധാരി നഗർ പ്രദേശത്തെ വാടകമുറിയിൽ സഹോദരിമാർക്കൊപ്പം താമസിച്ചുപഠിക്കുകയായിരുന്നു. സഹോദരിയുടെ സ്കാർഫ് ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹോദരിയാണു കണ്ടെത്തിയത്. സംഭവസമയത്ത് ഒരു സഹോദരി കുളിമുറിയിലായിരുന്നു. രണ്ടാമത്തെ സഹോദരി കോച്ചിംഗ് ക്ലാസുകൾക്കു പോയിരുന്നു.
കടുത്ത സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പ്രദീപിന്റെ വിദ്യാഭ്യാസത്തിനായി ഏകദേശം 8-11 ലക്ഷം രൂപ മേഘ്വാൾ കുടുംബം ചെലവഴിച്ചതായി അയൽവാസികൾ പറഞ്ഞു. പിതാവ് ദിവസക്കൂലിക്കാരനാണ്. കുടുംബത്തിന്റെ വക കൃഷിഭൂമിയുടെ ഒരു ഭാഗം വിറ്റാണ് പ്രദീപിന്റെ പഠനത്തിനു പണം സ്വരൂപിച്ചത്.
പ്രദീപിന്റെ മരണം വെറുമൊരു ആത്മഹത്യയല്ലെന്നും സർക്കാരിന്റെ വീഴ്ചകളുടെ ഇരയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സർക്കാർ, കോച്ചിംഗ് സെന്റർ മാഫിയകളും ചേർന്നാണു പ്രദീപിന്റെ ജീവിതം നഷ്ടമാക്കിയത്. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിനു വിദ്യാർഥികളെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നും ഇതിനുത്തരവാദി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉയർന്ന വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർഥികൾ ജീവനൊടുക്കിയത് ഉൾപ്പെടെ ഉന്നയിച്ച് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു വിഷയത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് എന്തുകാണ്ടാണെന്നും രാഹുൽ ചോദിച്ചു.
വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നീറ്റ് യുജി ബയോളജി ചോദ്യ പേപ്പർ ചോർച്ച കേസിൽ പൂന സ്വദേശിയായ ബോട്ടണി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം ഒമ്പതായി.
ചോദ്യം ചെയ്തതിന് പിന്നാലെ ഡൽഹിയിൽ വച്ച് മനീഷ ഗുരുനാഥ് മന്ധാരെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് പരീക്ഷയ്ക്കായി നിയോഗിച്ച ഒരു വിദഗ്ദ്ധയായിരുന്നു ഇവർ.
ഏപ്രിലിൽ, നേരത്തെ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴി അവർ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെടുകയും തന്റെ വീട്ടിൽ വച്ച് വിദ്യാർഥികൾക്ക് പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തു.
സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഇവർ ഉദ്യോഗാർഥികൾക്ക് പറഞ്ഞു നൽകിയതായി സിബിഐ പറഞ്ഞു. മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയുടെ യഥാർഥ ചോദ്യങ്ങളുമായി മിക്ക ചോദ്യങ്ങളും ഒത്തുനോക്കിയതായി അന്വേഷണ ഏജൻസി പറഞ്ഞു.
സിബിഐ, രാജ്യത്തുടനീളമുള്ള ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി കുറ്റകൃത്യത്തിന് ഉപയോഗിച്ച ലാപ്ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
കേസിൽ ഇതുവരെ അറസ്റ്റിലായ ഒമ്പത് പ്രതികൾ ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹ്ലിയാനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ അഞ്ച് പേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പൂനെയിൽ നിന്ന് അറസ്റ്റിലായ രണ്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.
National
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തിൽ നിർണായക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-ന് നടക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ 14-ഓടെ വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനുമാണ് അടുത്ത വർഷം മുതൽ ഒഎംആർ ഷീറ്റ് രീതി മാറ്റി പൂർണമായും സിബിടി രീതി നടപ്പിലാക്കുന്നത്.
മേയ് മൂന്നിനാണ് ഇത്തവണത്തെ നീറ്റ് യുജി പരീക്ഷ നടന്നത്. എന്നാൽ മേയ് ഏഴോടെ 'ഗെസ് പേപ്പർ' പ്രചരിച്ചതുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുകയും കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
പരീക്ഷാ ചോർച്ച സ്ഥിരീകരിച്ചതോടെ വിദ്യാർത്ഥികളുടെ ഭാവിയും നീതിയും മുൻനിർത്തി മേയ് 12-ന് പരീക്ഷ പൂർണമായി റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായ സാഹചര്യത്തിലാണ് പരീക്ഷാ തീയതിയും ഭാവി പരിഷ്കാരങ്ങളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു.
അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്തായിരുന്നു നടപടി. ഏകദേശം 24 ലക്ഷത്തോളം വിദ്യാർഥികളാണ് മേയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.
National
ലഖിംപുർ ഖേരി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. യുപിയിലെ ലഖിംപുർ സ്വദേശി റിതിക് മിശ്ര (21) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്.
മൂന്നാം തവണ നീറ്റ് പരീക്ഷയെഴുതിയ റിതിക് ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് പിതാവ് അനൂപ് മിശ്ര പറഞ്ഞു.
പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് റിതിക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പിതാവ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്മരെ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ലോഖണ്ഡെയെ അഹല്യനഗറിൽനിന്നും വാഗ്മരെയെ പൂനയിൽനിന്നുമാണ് പിടികൂടിയത്. 24 മണിക്കൂറിനിടെ രാജ്യത്തെ 14 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചു പേരെ ഡൽഹി കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടു.
ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്താനാണ് സിബിഐ ശ്രമിക്കുന്നത്. ഒട്ടേറെ എൻടിഎ ഓഫീസർമാർ സിബിഐയുടെ നിരീക്ഷണത്തിലാണ്.
National
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാനിലെ യുവമോർച്ച നേതാവ് ഉൾപ്പെടെ അഞ്ചുപേരെ സിബിഐ എറസ്റ്റ്ചെയ്തു.
ജയ്പുരിലെ യുവമോർച്ച നേതാവ് ദിനേശ് ബിവാൽ സഹോദരൻ മംഗിലാൽ ബിവാൽ, വികാസ് ബിവാൽ, നാസിക് സ്വദേശി ശുഭം ഖൈര്‍നാര്‍, ഗുരുഗ്രാം സ്വദേശി യാഷ് യാദവ് എന്നിവരാണു പിടിയിലായത്.
സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ദിനേശ് ബിവാൽ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ നാളായി സികാര്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. ഇവരുടെ അടുത്ത ബന്ധുക്കളായ നാലു പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷയില്‍ വിജയിച്ചിരുന്നു. ഇതും സംശയത്തിന് ഇടയാക്കുകയാണ്.
അറസ്റ്റിലായ യാഷ് യാദവിൽ നിന്ന് കഴിഞ്ഞവർഷവും ഇവർ ചോദ്യപേപ്പർ വാങ്ങിയെന്നാണ് സംശയം.
ഗുരുഗ്രാമില്‍ എംബിബിഎസ് കൗണ്‍സിലിംഗ് നൽകുന്ന സ്ഥാപനത്തിന്റെ ഉടമയാണ് യാഷ് യാദവ്. 15 ലക്ഷം രൂപയ്ക്കാണ് ഇയാൾ ചോദ്യാവലി ദിനേശ് ബിവാലിനു നൽകിയത്. നീറ്റ് പരീക്ഷയ്ക്ക് നാലുദിവസം മുമ്പായിരുന്നു കൈമാറ്റം.
ഇത് ബിഹാര്‍, ജമ്മുകാഷ്മീര്‍ സ്വദേശികളായ ഏതാനും പേര്‍ക്കു ദിനേഷ് ബിവാൽ കൈമാറി. സിബിഐ പിടികൂടിയ ശുഭം ഖൈര്‍നാറിനു കൊറിയര്‍ വഴി ചോദ്യപേപ്പറിന്റെ ഡിജിറ്റല്‍ പകര്‍പ്പ് കൈമാറിയതു മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ് ലോഖണ്ഡേ എന്നയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തി.
Kerala
കൊച്ചി: 24 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പന്താടുകയും അവരുടെ മാതാപിതാക്കളെ നിരാശയിലാഴ്ത്തുകയും ചെയ്ത നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യ സേവ് എഡ്യുക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
2024ലെ നീറ്റ് യുജി പരീക്ഷയിലെ വൻ അഴിമതിയും കെടുകാര്യസ്ഥതയും ഇക്കുറിയും ആവർത്തിച്ചിരിക്കുകയാണെന്നും പ്രസിഡന്റ് ഡോ. ജോർജ് ജോസഫ്, സെക്രട്ടറി അഡ്വ. ശാന്തി രാജ് എന്നിവർ ആരോപിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യച്ചോർച്ചയിൽ ഉന്നത ബിജെപി നേതാക്കൾക്കു പങ്കുണ്ടെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസും നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ് യുഐ).
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രം രാജസ്ഥാനാണെന്നും രാജസ്ഥാനിലെ ബിജെപി സർക്കാരിന്റെ കീഴിൽ റാക്കറ്റിന് രാഷ്ട്രീയ സംരക്ഷണം ലഭിച്ചിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബും എൻഎസ്യുഐ അധ്യക്ഷൻ വിനോദ് ജാഖറും ഡൽഹിയിലെ കോണ്‍ഗ്രസ് കാര്യാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയ്പുരിൽ ആരോപണ വിധേയരായവർ രാജസ്ഥാനിലെ പ്രമുഖ ബിജെപി നേതാക്കളുമായി ചേർന്നെടുത്തിട്ടുള്ള ഫോട്ടോകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.
രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബുകളായിട്ടുള്ള നഗരങ്ങളിലെ മിക്ക കോച്ചിംഗ് സ്ഥാപനങ്ങളും ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്നും കേസുമായി ബന്ധപ്പെട്ട് കോച്ചിംഗ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും പിന്നീട് രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി അവരെ വിട്ടയച്ചതായും എൻഎസ്യുഐ അധ്യക്ഷൻ ആരോപിച്ചു.
10 വർഷത്തിനിടെ 89 പേപ്പർ ചോർച്ചയുണ്ടായിട്ടുണ്ടെന്നും 48 തവണ പരീക്ഷകൾ വീണ്ടും നടത്തേണ്ടി വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നിരോധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബും ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അന്വേഷണം നടത്താനായി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണമെന്നും വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇരു സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ. ശുഭം ഖൈർനാർ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന മനീഷ് യാദവും കസ്റ്റഡിയിലായിട്ടുണ്ട്. ഇതോടെ കേസിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഒമ്പതുപേർ അറസ്റ്റിലായി.
ശുഭം ഖൈർനർക്കാണ് 120 ചോദ്യങ്ങൾ അടങ്ങിയ നീറ്റ് പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ ലഭിച്ചത്. ഇയാൾ ഇതിന്റെ സോഫ്റ്റ് കോപ്പി വാട്സാപ്പിലൂടെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു വിദ്യാർഥിക്ക് കൈമാറി. അവിടെനിന്നും ചോദ്യപ്പേർ രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ്, ജമ്മുകാഷ്മീർ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളിലേക്ക് പ്രചരിച്ചു.
ഇക്കൂട്ടത്തിൽ കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിനിക്കും ലഭിച്ചു. ഈ വിദ്യാർഥിനി ചോദ്യപേപ്പർ ചുരുവിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് കൈമാറി. അയാൾ അത് തന്റെ ഹോസ്റ്റലിലെ കുട്ടികൾക്കും സീക്കറിലെ ഒരു കോച്ചിംഗ് സെന്ററിനും കൈമാറി.
ഈ കോച്ചിംഗ് സെന്ററിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നുവെന്ന സൂചന എൻടിഎ അധികൃതർക്കും പോലീസിനും ലഭിച്ചത്. മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ 'അമൃതകാലം' രാജ്യത്തെ യുവാക്കൾക്ക് 'വിഷകാല'മായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
അഴിമതി നിറഞ്ഞ ബിജെപി ഭരണകൂടം 22 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കഠിനാധ്വാനവും ത്യാഗവും സ്വപ്നങ്ങളുമാണ് തകർത്തതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പല മാതാപിതാക്കളും കടം വാങ്ങിയും ആഭരണങ്ങൾ വിറ്റുമാണ് മക്കളെ പഠിപ്പിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇതൊരു ഭരണപരമായ പരാജയം മാത്രമല്ല, രാജ്യത്തെ യുവാക്കളുടെ ഭാവിക്ക് നേരെയുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പേപ്പർ മാഫിയകൾ എപ്പോഴും രക്ഷപ്പെടുന്നു, ശിക്ഷ അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള സത്യസന്ധരായ വിദ്യാർത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകൾ ഇപ്പോൾ ഒരു 'ലേലമായി' മാറിയിരിക്കുകയാണ്. കഠിനാധ്വാനത്തിന് പകരം പണവും സ്വാധീനവുമാണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ വിദ്യാഭ്യാസത്തിന് എന്ത് അർത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി റദ്ദാക്കിയതിന് പിന്നാലെ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമഗ്രമായ അന്വേഷണം സിബിഐയ്ക്ക് കൈമാറി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനും വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനുമാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലെ പോലീസും നൽകിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. ചോദ്യപേപ്പർ ചോർച്ചയുടെ ആസൂത്രണം, പണമിടപാടുകൾ, ഇതിന് പിന്നിൽ പ്രവർത്തിച്ച മാഫിയകൾ എന്നിവയെക്കുറിച്ചാകും സിബിഐ അന്വേഷിക്കുക. അന്വേഷണത്തിന് ആവശ്യമായ എല്ലാ രേഖകളും സഹായങ്ങളും നൽകുമെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.