ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മഹാരാഷ്ട്ര ലാത്തൂരിൽനിന്നുള്ള ഡോക്ടറും പൂന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിസിക്സ് അധ്യാപകനെയുമാണ് ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
ലാത്തൂർ സ്വദേശി ഡോ.മനോജ് ഷിരൂരെ, പൂനയിലെ ഡോ.അഭാംഗ് പ്രഭു മെഡിക്കൽ അക്കാദമിയിലെ ഫിസിക്സ് അധ്യാപകനായ തേജസ് ഹർഷദ്കുമാർ ഷാ എന്നിവരെയാണ് കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഡോ.മനോജ് ഷിരൂരെയ്ക്ക് നിർണായകപങ്കുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പി.വി. കുൽക്കർണിയിൽ നിന്ന് ചോർന്ന കെമിസ്ട്രി ചോദ്യങ്ങൾ മൂന്ന് വിദ്യാർഥികൾക്ക് എത്തിച്ചുനൽകിയത് ഇയാളാണ്. ചോദ്യങ്ങൾ ലഭിച്ചവരിൽ, കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ റേണുകായ് കെമിസ്ട്രി ക്ലാസസ് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗാവോങ്കറിന്റെ മകനും ഉൾപ്പെടുന്നു. കേസിലെ മറ്റൊരുപ്രതിയായ മനീഷ ഹവാൽദാറിൽ നിന്നാണ് ഫിസിക്സ് ചോദ്യങ്ങൾ അധ്യാപകനായ തേജസ് ഷായ്ക്ക് ലഭിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
49 ഇടങ്ങളിൽ പരിശോധന
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 49 ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. നിരവധി ഡിജിറ്റൽ തെളിവുകളും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുമുണ്ട്. കുറ്റകൃത്യത്തിന്നു പിന്നിലുള്ള മുഴുവൻ ശൃംഖലയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ.
നാഷണൽ ടെസ്റ്റിംഗ് എജൻസി (എൻടിഎ) മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നെന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് മേയ് 12-നാണ് പരീക്ഷ റദ്ദാക്കിയത്. ജൂൺ 21ന് വീണ്ടും പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Tags : NEET question paper leak arrested