ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വിഷയത്തിൽ എന്‍ടിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. വീഴ്ചകളില്‍നിന്ന് എന്‍ടിഎ പാഠം പഠിച്ചില്ലെന്ന് കോടതി വിമർശിച്ചു.
എൻടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് പി.എസ്.നരസിംഹയാണ് ഹർജി പരിഗണിച്ചത്.
രണ്ടുവര്‍ഷം മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമിതി ചെയർമാന് ഡോ.കെ.രാധാകൃഷ്ണൻ സത്യവാംഗ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതിയുടെ തല്‍സ്ഥിതിയെക്കുറിച്ച് മൂന്നുദിവസത്തിനകം അറിയിക്കാന്‍ എന്‍ടിഎയോടും ആവശ്യപ്പെട്ടു.
ഈ വർഷം മാത്രം ഏകദേശം 23 ലക്ഷത്തോളം വിദ്യാർഥികളാണ് നീറ്റ്-യുജി പരീക്ഷ എഴുതിയതെന്നും അതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക തൻവി ദുബെ കോടതിയിൽ ആവശ്യപ്പെട്ടു. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Tags : neet supreme court