പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും വീഴ്ചകളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. പരീക്ഷ നടത്തിപ്പിലെ വീഴ്ചകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓർമ്മിപ്പിച്ചു.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് എത്രയും വേഗം അറുതി വരുത്തണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പരീക്ഷാ വിവാദങ്ങളിലെ പിഴവുകൾ പൂർണമായും തടയണം. ഈ വിഷയത്തെ കോടതി വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്നും ഇനിയൊരു വീഴ്ച പോലും അനുവദിക്കില്ലെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
പരീക്ഷ പൂർണമായും ഓൺലൈനിലാക്കുമ്പോൾ എങ്ങനെയാണ് ഡേറ്റയുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന് പറയാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മികച്ച നടപടികളാണ് സ്വീകരിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസ് 27ന് കോടതി വീണ്ടും പരിഗണിക്കും.
Tags : NEET SupremeCourt NEETControversy NTA NEETPaperLeak Deepika DeepikaNewspaper BreakingNews