ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ. ശുഭം ഖൈർനാർ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന മനീഷ് യാദവും കസ്റ്റഡിയിലായിട്ടുണ്ട്. ഇതോടെ കേസിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഒമ്പതുപേർ അറസ്റ്റിലായി.
ശുഭം ഖൈർനർക്കാണ് 120 ചോദ്യങ്ങൾ അടങ്ങിയ നീറ്റ് പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ ലഭിച്ചത്. ഇയാൾ ഇതിന്റെ സോഫ്റ്റ് കോപ്പി വാട്സാപ്പിലൂടെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു വിദ്യാർഥിക്ക് കൈമാറി. അവിടെനിന്നും ചോദ്യപ്പേർ രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ്, ജമ്മുകാഷ്മീർ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളിലേക്ക് പ്രചരിച്ചു.
ഇക്കൂട്ടത്തിൽ കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിനിക്കും ലഭിച്ചു. ഈ വിദ്യാർഥിനി ചോദ്യപേപ്പർ ചുരുവിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് കൈമാറി. അയാൾ അത് തന്റെ ഹോസ്റ്റലിലെ കുട്ടികൾക്കും സീക്കറിലെ ഒരു കോച്ചിംഗ് സെന്ററിനും കൈമാറി.
ഈ കോച്ചിംഗ് സെന്ററിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നുവെന്ന സൂചന എൻടിഎ അധികൃതർക്കും പോലീസിനും ലഭിച്ചത്. മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്.
Tags : question paper neet leak arrest