പ്രതീകാത്മക ചിത്രം
കൊച്ചി: രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസിൽ അന്വേഷണം ഡൽഹിയിലെ ഇടനിലക്കാരനിലേക്ക്. മട്ടാഞ്ചേരി ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന മട്ടാഞ്ചേരി പുതിയറോഡ് നൗഫൽ (32), മട്ടാഞ്ചേരി താഴകത്ത് വീട്ടില്‍ ടി എ സഫീർ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഡാൻസാഫ് സംഘം എംഡിഎംഎയുമായി പിടികൂടിയത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ ഡൽഹിയിൽ നിന്നുമാണ് എംഡിഎംഎ എത്തിച്ചിരുന്നതെന്ന് ഇവർ വെളിപ്പെടുത്തി. എറണാകുളം സ്വദേശിയാണ് ഡൽഹിയിൽ നിന്നും രാസലഹരി അയച്ചിരുന്നത്. സഫീർ നേരത്തെ മയക്കുമരുന്ന് കേസിൽ ആലുവ ജയിലിൽ കഴിഞ്ഞിരുന്നു. അവിടെവച്ചാണ് ഇയാളെ പരിചയപ്പെട്ടത്. തുടർന്നാണ് പുറത്തിറങ്ങിയ ശേഷമാണ് മൂവരും ചേർന്ന് ആസൂത്രിതമായി ഡൽഹിയിൽ നിന്നും എംഡിഎംഎ എത്തിക്കാൻ തുടങ്ങിയത്.
എയര്കൂളറുകളില് ഒളിപ്പിച്ചാണ് ഇവര്‍ ട്രെയിനില്‍ ലഹരിവസ്തു കടത്തിക്കൊണ്ടുവന്നിരുന്നത്. പാക്കറ്റ് പൊട്ടിക്കാത്ത ടവർ ഫാനിനകത്തും എയര്കൂളറിനകത്തും ഒളിപ്പിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം പിടിച്ച എംഡിഎംഎ. ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലിസ്.
കൊച്ചിയിൽ എത്തിക്കുന്ന എംഡിഎംഎ ചെറുകിട വിൽപനക്കാർക്ക് പറഞ്ഞുറപ്പിച്ച തുകക്ക് കൈമാറുന്നതായിരുന്നു രീതി. നേരിട്ടും ഇവർ വിൽപന നടത്തിയിരുന്നു. വിദേശികൾക്കുൾപ്പെടെ എംഡിഎംഎ വിറ്റിരുന്നതായും സൂചനയുണ്ട്. ഇവരുമായി ഇടപാട് നടത്തിയിരുന്നവർ, ഇവരുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ വിവരങ്ങളെകുറിച്ചും അന്വേഷണം ആരംഭിച്ചു. അടിപിടി, മയക്കുമരുന്ന്, മോഷണം ഉൾപ്പെടെ ഒന്‍പത് കേസുകളിൽ പ്രതിയാണ് നൗഫൽ. കാപ്പ ചുമത്തിയിട്ടുണ്ട്. കാപ്പ വ്യവസ്ഥ ലംഘിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു. റിമാൻഡിലുള്ള പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
Tags : MDMA NattuVishasham DistrictNews