അജ്മൽ
കൊടകര: പാഴ്സൽ സർവീസിന്റെ മറവിൽ ഐഷർലോറിയിൽ മാരക രാസലഹരി കടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ.
ലഹരിമാഫിയയുടെ പ്രധാന കണ്ണിയും തൃശൂർ, എറണാകുളം ജില്ലകളിലെ മയക്കുമരുന്ന് വിതരണം നടത്തുന്നയാളുമായ വലപ്പാട് മുരിയാതോട് പോക്കാക്കില്ലത്ത് അജ്മൽ (29) ആണു പിടിയിലായത്. കാഠ്മണ്ഡുവിൽനിന്നു ലോറിയിൽ കേരളത്തിലേക്കു വരുന്നതിനിടയിൽ കർണാടക ചിക്കബെല്ലാപൂരിലെ പരേശാന്ദ്ര എന്ന സ്ഥലത്തുവച്ചാണ് ഇയാളെ കൊടകര പോലീസ് പിടികൂടിയത്. പ്രതിയെ കോടതിറിമാൻഡ് ചെയ്തു.
മേയ് 22നു കാൽകിലോയോളം എംഡിഎംഎയും എൽഎസ്ഡി സ്റ്റാന്പുകളുമായി ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് മംഗലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ(35) പിടിയിലായിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണു ലഹരിമരുന്ന് എത്തിച്ചത് അജ്മലിനു വേണ്ടിയാണെന്നു വ്യക്തമായത്.
കൊച്ചി കേന്ദ്രീകരിച്ച് കുടിവെള്ള വിതരണ ബിസിനസ് നടത്തിവന്ന ഇയാൾ ഇതിന്റെ മറവിലാണ് ലഹരിമരുന്ന് ചില്ലറ വിൽപന നടത്തിയിരുന്നത്. കളമശേരി ആസ്ഥാനമായ പാഴ്സൽ കന്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഫാസിൽ ഓടിച്ച ലോറിയിലെ കാർഗോ ബോക്സുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 198.3 ഗ്രാം എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാന്പുകളും പോലീസ് പിടിച്ചെടുത്തത്.
കൊടകര പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജെർലിൻ വി. സ്കറിയ, എഎസ്ഐ വി.ഡി. അജി, ജിഎസ് സിപിഒ പി.കെ. സജീഷ് കുമാർ, ടി.എസ്. സഹദ്, സിപിഒ ശ്രീനാഥ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അജ്മലിനെ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.