നെല്ല് സംഭരണം
ചമ്പക്കുളം: കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ സാഹചര്യത്തിൽ നെൽകൃഷി നടത്തുന്ന കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രത്യേക താങ്ങുവില അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടനാട്ടിൽ നെൽകൃഷി പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ കർഷകരെ നെൽകൃഷിയിൽ നിലനിർത്താൻ ഇത് അത്യാവശ്യമെന്നാണ് കർഷകർ പറയുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കർഷകർക്ക് അനുകൂലമായ റിപ്പോർട്ട് നൽകി സർക്കാരിൽനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
മറ്റ് പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി 60 മുതൽ 80 ശതമാനംവരെ കൃഷി ചെലവുകൾ കൂടുതലായ കുട്ടനാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ലും മറ്റ് പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന നെല്ലും ഒരുപോലെയാണ് പരിഗണിക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭ ആഗോള കാർഷിക പൈതൃക പദവി നല്കിയിരിക്കുന്ന, സമുദ്രനിരപ്പിന് താഴെ നെൽകൃഷി ചെയ്യുന്ന കുട്ടനാടിന് വേണ്ട പ്രത്യേക പരിഗണന ഇപ്പോഴും നല്കുന്നില്ല. 50,000 ഹെക്ടർ നിലത്തിൽനിന്ന് പ്രതിവർഷം നിലവിലെ വില അനുസരിച്ച് 500 കോടി രൂപയുടെ നെല്ലാണ് കുട്ടനാട് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ഉത്പാദിപ്പിക്കുന്നത്.
കേരളത്തിലെ നെല്ല് ഉത്പാദനത്തിന്റെ 60 ശതമാനത്തിലധികവും രണ്ട് പ്രദേശങ്ങളിൽ നിന്നാണ്. കുട്ടനാട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഏകദേശം ഇരട്ടിയോളം നെല്ല് പാലക്കാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. കൃഷിഭൂമിയുടെ വിസ്തൃതിയിലും പാലക്കാട് മുന്നിട്ട് നിൽക്കുന്നു.
വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നിങ്ങനെ പാലക്കാട്ട് വർഷത്തിൽ മൂന്ന് കൃഷി ചെയ്യുമ്പോൾ കുട്ടനാട്ടിൽ പുഞ്ച, രണ്ടാം കൃഷി എന്ന തരത്തിൽ രണ്ട് കൃഷിയാണ് നടത്തുന്നത്. ഉത്പാദനക്ഷമതയിൽ ദേശീയ ശരാശരിയായ ഹെക്ടറിന് 2,659 കിലോ എന്നതിൽനിന്ന് കുട്ടനാട്ടിലേത് 2,920 ആയി ഉയർന്നു നിൽക്കുന്നു. ഇതിലും കൂടേണ്ടിയിരുന്ന കുട്ടനാട്ടിലെ ഉത്പാദനക്ഷമത ഇങ്ങനെയാകാൻ കാരണം കർഷകരുടെ കുറവും കൃഷിനാശത്തിന്റെ വ്യാപ്തിയുമാണ്. എന്നിരുന്നാലും ദേശീയ ശരാശരിയേക്കാൾ വലിയ ഉയരത്തിലാണ് കുട്ടനാടിന്റെ ഉത്പാദനക്ഷമത എന്നത് പ്രത്യേകം പരിഗണിക്കേണ്ടയൊരു വസ്തുതയാണ്.
ഉയർന്ന കൃഷിച്ചെലവുകൾ
കുട്ടനാട്ടിൽ കൃഷിച്ചെലവുകൾ കൂടാൻ കാരണങ്ങൾ നിരവധിയാണ്. പാലക്കാട് പോലെയുള്ള സ്ഥലങ്ങളിലെയും കുട്ടനാട്ടിലെയും കൃഷിരീതികൾ തികച്ചും വ്യത്യസ്തമാണ്. മറ്റു സ്ഥലങ്ങളിൽ നെൽവയലുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് കൃഷി നടത്തുമ്പോൾ കുട്ടനാട്ടിൽ കൃഷിയിടത്തിലെ വെള്ളം വറ്റിച്ച് കൃഷി ഇറക്കുന്നു. മറ്റുള്ളവർ ഞാറ് കിളിർപ്പിച്ച് നടുമ്പോൾ കുട്ടനാട്ടിൽ ചേറ്റിൽ വിതച്ച് ഞാറ് കിളിർപ്പിക്കുന്നു. നടീൽ രീതി കുട്ടനാട്ടിൽ അപൂർവമായി മാത്രമേ നിലവിലുള്ളൂ. സമുദ്ര നിരപ്പിൽനിന്ന് ഒന്പത് അടിയോളം താഴ്ചയിൽ വെള്ളക്കെട്ടുള്ള ചേറ് നിറഞ്ഞ നിലത്തിലാണ് കുട്ടനാട്ടിൽ കൃഷി നടത്തുന്നത്. ഇത് കുട്ടനാടൻ പാടശേഖരങ്ങളിലെ യന്ത്രവത്കരണത്തെ പിന്നോട്ടടിക്കുന്നു.
കുട്ടനാട്ടിൽ പാടശേഖരത്തിലെ വെള്ളം വറ്റിച്ച് നിലം കൃഷിയോഗ്യമാക്കുന്നതിനായി മറ്റ് പ്രദേശങ്ങളിലേതിനേക്കാൾ 15 മുതൽ 20 ശതമാനം വരെ കൂടുതൽ ചെലവ് വരുന്നു. പാടശേഖരങ്ങളിൽ ജലാംശം കൂടുതലായതിനാൽ കളകൾ വളരാനുള്ള സാധ്യതയും ഇവിടെ മറ്റ് പ്രദേശങ്ങളേക്കാൾ കൂടുതലാണ്.
വിളവെടുപ്പിന്റെ സമയത്ത് യഥാസമയം യന്ത്രങ്ങൾ ഇറക്കി കൊയ്യുന്നതിനും ഇത് തടസം സൃഷ്ടിക്കുന്നുണ്ട്. മറ്റ് പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ യന്ത്രക്കൊയ്ത്ത് നടത്താൻ 40 മുതൽ 50 ശതമാനം വരെ കൂടുതൽ സമയമെടുക്കാറുണ്ട്. ഇത് കൃഷിച്ചെലവ് വീണ്ടും വർധിപ്പിക്കും.
കുട്ടനാട്ടിൽ കൊയ്തെടുക്കുന്ന നെല്ല് അപ്പപ്പോൾതന്നെ പാടശേഖരങ്ങളിൽനിന്നെടുത്ത് മാറ്റി സംഭരിക്കപ്പെട്ടില്ലെങ്കിൽ അവ നശിച്ചുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, മറ്റിടങ്ങളിൽ നെല്ല് കൊയ്ത് കൃഷിയിടത്തിൽതന്നെ ആഴ്ചകളോളം സൂക്ഷിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. കൂടാതെ, കുട്ടനാട്ടിലെ ഭൗതിക സാഹചര്യത്തിൽ നെല്ലിന് ഈർപ്പം കൂടുതലാകുന്നത് അരിയുടെ രുചി വർധിപ്പിക്കുമെങ്കിലും സംഭരണ സമയത്ത് ഇത് കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. കുട്ടനാട്ടിൽ കൂലിച്ചെലവും കൂടുതൽ മനുഷ്യാധ്വാനവും നെൽകൃഷിക്ക് ആവശ്യമായി വരുന്നു.
Tags : NattuVishasham DistrictNews Kuttanad