മന്ത്രി അബ്ദുള്‍ ഗഫൂര്‍
കാസര്‍ഗോഡ്: മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മത്സ്യമേഖലയിലുള്ള അടിസ്ഥാനസൗകര്യ വികസനം തുടങ്ങി ഏറ്റവും അടിയന്തരമായി ഇടപെടേണ്ട വിവിധ മേഖലള സംബന്ധിച്ച് കൃത്യമായ കണ്‍സെപ്റ്റ് ഓടുകൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേകമായി യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവരികയാണെന്നും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍. കാസര്‍ഗോഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് എക്സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ തുകകള്‍ മുടക്കി നിര്‍മിച്ച പല കെട്ടിടങ്ങളും ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന സ്ഥിതി സംസ്ഥാനത്ത് പലയിടങ്ങളിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ല. മഞ്ചേശ്വരം തുറമുഖം വലിയ തുക ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും അതിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഈ വിഷയം പരിഗണിച്ച് എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കണ്ടെത്താനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് മുതല്‍ സ്റ്റെയിക്ക് ഹോള്‍ഡര്‍മാരെ കൂടി പരിഗണിച്ച് മുന്നോട്ടുപോകണമെന്നും മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വര്‍ധിച്ചുവരുന്ന കടലാക്രമണങ്ങളും കടല്‍ത്തീര ശോഷണവും ജില്ലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇറിഗേഷന്‍ വിഭാഗവുമായി ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണണണമെന്നും കല്ലട്ര മഹിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ സുനാമി ഉന്നതി, മത്സ്യത്തൊഴിലാളി ഉന്നതി എന്നിവയുടെ നവീകരണ പ്രവര്‍ത്തികള്‍ നടത്തേണ്ടിയിരിക്കുന്നു. 294 കുടുംബങ്ങളാണ് കുടുംബങ്ങളാണ് സുനാമി മത്സ്യത്തൊഴിലാളി ഉന്നതികളിലായി ഉള്ളതെന്നും എംഎല്‍എ പറഞ്ഞു. കല്ലുമ്മക്കായ കര്‍ഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നും ജില്ലയില്‍ കൂടുതല്‍ റെസ്ക്യൂ ബോട്ടുകള്‍ ആവശ്യമാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ഷൈനി അറിയിച്ചു.
ജില്ലയില്‍ 70 കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരമാണുള്ളത്. 17 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി 8339 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. 10093 രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ ജില്ലയിലുണ്ട്. 27 മത്സ്യ തൊഴിലാളി സഹകരണസംഘങ്ങള്‍, മൂന്നു മത്സ്യബന്ധന തുറമുഖങ്ങള്‍, 11 ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍ എന്നിവയാണുള്ളത്.
നബാര്‍ഡിന്റെ ഫണ്ടില്‍ 200 കോടി വകയിരുത്തിയ അജാനൂര്‍ തുറമുഖം, കാസര്‍ഗോഡ് മത്സ്യബന്ധന തുറമുഖത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍, മഞ്ചേശ്വരം ഹാര്‍ബറിലെ പ്രശ്നങ്ങള്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഐസ് പ്ലാന്റ്, കോള്‍ഡ് സ്റ്റോറേജ്, ഐസ് ക്രഷ് യൂണിറ്റ്, കോമ്പൗണ്ട് വാള്, ഡീസല്‍, പെട്രോള്‍ പമ്പുകള്‍, ബോട്ട് റിപ്പയര്‍ യാര്‍ഡ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഹാര്‍ബര്‍ എൻജിനിയറിംഗ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.കെ. രൂപേഷ് അറിയിച്ചു.
ഇതരസംസ്ഥാനത്തില്‍ നിന്നും ചെറിയ തുക ഈടാക്കി മണ്ണെണ്ണ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും മത്സ്യഫെഡ് ജില്ലാ മാനേജര്‍ അറിയിച്ചു. ജില്ലയില്‍ ജീവനക്കാരുടെ അഭാവം ഉണ്ടെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധികള്‍ അറിയിച്ചു.
Tags : NattuVishasham DistrictNews