പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: കെഎസ്ആർടിസി സർവീസ് വെട്ടിക്കുറച്ച് ഒഴിവാക്കിയ പ്രദേശത്തേക്ക് സർവീസ് പുനരാരംഭിക്കണമെന്ന് നിവേദനം. തൊമ്മൻകുത്തിൽ നിന്നും ആരംഭിച്ച് വണ്ണപ്പുറം മൂവാറ്റുപുഴ, കോലഞ്ചേരി, പുത്തന്‍കുരിശ്, കാക്കനാട് വഴി കലൂര്‍ക്ക് നടത്തിയിരുന്ന ബസ് സർവീസ് തൊമ്മൻകുത്ത് ഒഴിവാക്കിയതായാണ് പരാതി.
കാല് നൂറ്റാണ്ടായി രാവിലെ 6.30 ന് തൊമ്മൻകുത്തിൽ നിന്ന് ആരംഭിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിയിട്ട് ആറു വര്‍ഷമായി. നിലവിൽ വണ്ണപ്പുറത്തു നിന്ന് ആരംഭിക്കുന്ന ബസ് അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള തൊമ്മന്‍കുത്തു സര്‍വീസാണ് ഉപേക്ഷിച്ചത്. സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്കു നിരവധി പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
കോവിഡ് കാലത്താണ് കെഎസ്ആര്‍ടിസി ഈ സര്‍വീസ് നിര്‍ത്തലാക്കിയത്.
തൊമ്മന്‍കുത്തിൽ നിന്നുള്ളവര്‍ക്ക് രാവിലെ വണ്ണപ്പുറത്തിനും എറണാകുളം വഴിയും പോകാനുള്ള ഏക മാർഗമായിരുന്നു ഇത്. നിരവധി ജോലിക്കാരും തൊഴിലാളികളും വിദ്യര്ഥികളുമാണ് ബസിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നത്. സര്‍വീസ് നിലച്ചതോടെ ഇതര മാര്‍ഗങ്ങളിലൂടെയാണ് ഇവർ വിവിധ സ്ഥലങ്ങളിലെത്തുന്നത്.
നിയമപ്രകാരം ജീവനക്കാരെ പുനർവിന്യസിപ്പിക്കുകയോ പുതിയ നിയമനം നടത്തുകയോ ഡിപ്പോ അധികൃതര്‍ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കാന്‍ അനുമതി നല്‍കുകയോ ചെയ്താല്‍ ബസ് സര്‍വീസ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.