പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെയും പൊലിസിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന പ്രത്യേക പരിശോധനാ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ നൂറുദിനത്തിലെത്തിനിൽക്കുമ്പോൾ അടുത്ത ചുവടു സിനിമയിലേക്ക്. രണ്ടാംഘട്ടത്തിൽ തൂഫാൻ സിനിമ, കാരവാനുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ എന്നിവ ലക്ഷ്യംവയ്ക്കും.
ഇന്നു മുതല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിക്കും. ലഹരി ഉപയോഗം തടയുന്നതിനും ലഹരിയില്‍നിന്ന് മോചനം നേടുന്നവര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടാംഘട്ടത്തില്‍ ഊന്നല്‍ നല്‍കും.
സിനിമാക്കാരാണെങ്കിലും രാഷ്്ട്രീയക്കാരാണെങ്കിലും എല്ലാവര്ക്കും ഒരേ നിയമമാണെന്നും കാരവാനുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ഡിജെ പാര്‍ട്ടികള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെയും സിനിമ ലൊക്കേഷനുകളിലോ കാരവാനുകളിലോ പരിശോധന നടത്തിയില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.
ലഹരിവില്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനും ലഹരി ഇടപാടുകളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പരിശോധനകളും റെയ്ഡുകളും തുടരുകയാണ്. ഏതാണ്ട് പത്തു ലക്ഷത്തോളം പേരാണ് ലഹരിവിരുദ്ധ പോരാട്ടത്തിനായി തൂഫാന് വാരിയര്‍മാരായി രംഗത്തെത്തിയിട്ടുള്ളത്. മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാൽ തുടങ്ങിവച്ചപ്പോൾ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പേരാണ് തൂഫാന് വാരിയര്മാരായത്.
കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ലഹരിവസ്തുക്കളുടെ കടത്ത് തടയുന്നതിനായി അതിര്‍ത്തി ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. തൂഫാനുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈകോർത്തതും ഡിജിപിമാരുടെ യോഗം ചേർന്നതും വലിയ ലക്ഷ്യത്തോടെയാണ്. കേരളത്തിന്റെ ചുവടുപിടിച്ചു കേന്ദ്രസർക്കാരും ലഹരിക്കെതിരേ നശാ മുക്ത് ഭാരത് അഭിയാൻ പ്രോഗ്രാം പ്രഖ്യാപിച്ചു കഴിഞ്ഞു.
10,198 കേസുകള്‍, അറസ്റ്റിലായത് 11,021 പേര്
ഇതുവരെ 10,198 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11,021 പേരെ അറസ്റ്റ് ചെയ്തു. വിവിധ പരിശോധനകളിലായി 25 മുതല്‍ 30 കോടി രൂപ വരെ വിപണിമൂല്യമുള്ള 23471.953 ഗ്രാം എംഡിഎംഎയും 1218.778 കി.ഗ്രാം കഞ്ചാവും 4740.839 ഗ്രാം ഹാഷിഷ് ഓയിലും 529.047 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കേരള പൊലിസ് 9568 ബോധവത്കരണ ക്ലാസുകളും 649 കൗണ്‍സിലിംഗുകളും നടത്തി. സ്കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 6714 ബോധവത്കരണ പരിപാടികളും നടത്തി.
വിവരങ്ങള്‍ തരൂ...
ലഹരിവിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലിസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
Tags : Operation Toofan Malayalam Cinema V.D. Satheesan Ramesh Chennithala