പ്രതീകാത്മക ചിത്രം
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് ശ്മശാനം ജീവനക്കാരനെ മർദിച്ചതായി പരാതി. പൊതുശ്മശാനത്തിൽ ചിതയൊരുക്കിയ കുഴി മാറി കർമംചെയ്തെന്ന് ആരോപിച്ചാണ് ബന്ധുക്കളുടെ മർദനം. സംഭവത്തിൽ മർദനമേറ്റ രഞ്ജന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.
ചിതയുടെ നമ്പർ മാറി നൽകിയത് പ്രശ്നത്തിന് കാരണമായെന്നാണ് ആരോപണം. പയ്യാമ്പലം പൊതുശ്മശാനത്തിൽ ശനിയാഴ്ചയാണ് ചാല സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചത്. അസ്ഥി ശേഖരിക്കുന്നതിനുള്ള ചടങ്ങുകൾക്കായി മൂന്ന് ദിവസത്തിന് ശേഷം ബന്ധുക്കളെത്തിയപ്പോളാണ് ചിതയൊരുക്കിയ സ്ഥലത്ത് മറ്റാരോ കർമം നടത്തിയത് ശ്രദ്ധയിൽപെടുന്നത്.
അന്വേഷണത്തിൽ ചിതയൊരുക്കുന്ന കളത്തിന്റെ നമ്പർ പരസ്പരം മാറിയതാണെന്നു വ്യക്തമായി. വെള്ളിയാഴ്ച മരിച്ച കൂടാളി സ്വദേശിയുടെ ബന്ധുക്കളാണ് ചാല സ്വദേശിയുടെ ചിതയൊരുക്കിയ സ്ഥലത്ത് നിന്നും കർമം നടത്തി അസ്ഥി ശേഖരിച്ചത്.
ഇതറിഞ്ഞ ചാല സ്വദേശിയായ പരേതന്റെ ബന്ധുക്കളാണ് ശ്മശാനം ജീവനക്കാരനായ രഞ്ജനെ മർദിച്ചതെന്നാണ് പരാതി. ഇതേതുടർന്ന് കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ ടൗൺ പൊലിസ് കേസെടെത്തു.
Tags : KeralaPolice Kannur Cemetery Crime Police Investigation CaseFile FIR